04 September 2025, 06:55 AM IST
കുടുംബത്തോടൊപ്പം ഗാസാ നഗരത്തിൽനിന്ന് രക്ഷപ്പെടാൻശ്രമിക്കുമ്പോഴാണ് കുഞ്ഞുഹിന്ദും കുടുംബവും സഞ്ചരിച്ച കാറിനുനേരേ ഇസ്രയേലിന്റെ ആക്രമണമുണ്ടാകുന്നത്. മണിക്കൂറുകളോളം റെഡ് ക്രസന്റുകാരോട് ഹിന്ദ് നടത്തിയ ഫോൺവിളികൾ ലോകത്തെ ഞെട്ടിച്ചിരുന്നു.

‘ദ വോയ്‌സ് ഓഫ് ഹിന്ദ് രജബ്’ സിനിമയിൽനിന്നൊരു ദൃശ്യം | ഫോട്ടോ: X
വെനീസ്: ഇറ്റലിയിലെ വെനീസ് ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ ഉള്ളുലച്ച് ഗാസയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തിനുമുൻപുള്ള അവസാനനിമിഷങ്ങളെ ആസ്പദമാക്കി നിർമിച്ച ചിത്രം. ‘ദ വോയ്‌സ് ഓഫ് ഹിന്ദ് രജബ്’ എന്ന ചിത്രം പ്രദർശിപ്പിച്ചുകഴിഞ്ഞപ്പോൾ 23 മിനിറ്റോളം കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചു. ‘പലസ്തീനെ സ്വതന്ത്രമാക്കൂ’വെന്ന് കാണികൾ മുദ്രാവാക്യംമുഴക്കി.
2024 ജനുവരി 29-ന് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദ് രജബ് എന്ന അഞ്ചുവയസ്സുകാരിയുടെ കഥപറയുന്ന ചിത്രം ഫ്രാങ്കോ-ടുണീഷ്യൻ സംവിധായക കൗത്തർ ബെൻ ഹനിയയാണ് സംവിധാനംചെയ്തത്. കുടുംബത്തോടൊപ്പം ഗാസാ നഗരത്തിൽനിന്ന് രക്ഷപ്പെടാൻശ്രമിക്കുമ്പോഴാണ് കുഞ്ഞുഹിന്ദും കുടുംബവും സഞ്ചരിച്ച കാറിനുനേരേ ഇസ്രയേലിന്റെ ആക്രമണമുണ്ടാകുന്നത്.
മണിക്കൂറുകളോളം റെഡ് ക്രസന്റുകാരോട് ഹിന്ദ് നടത്തിയ ഫോൺവിളികൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ സംഭാഷണങ്ങൾ ചിത്രത്തിലുൾപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഹിന്ദിന്റെയും ആറ് ബന്ധുക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന്റെ ഇരകളുടെ ശബ്ദമാവുകയാണ് ചിത്രത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഹനിയ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ഈ ചിത്രം തുണയ്ക്കട്ടെയെന്ന് ഹിന്ദിന്റെ അമ്മ വിസ്സാം ഹമദ പറഞ്ഞു.
Content Highlights: Venice Film Festival Moved by Film Depicting Final Moments of Five-Year-Old Gaza Victim
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·