.jpg?%24p=6f4ad65&f=16x10&w=852&q=0.8)
മേജർ രവി, ബിജു മേനോൻ | ഫോട്ടോ: മാതൃഭൂമി
'കീര്‍ത്തിചക്ര' ബിജു മേനോനെ നായകനാക്കി സംവിധാനംചെയ്യാനിരുന്ന സിനിമയായിരുന്നുവെന്ന് മേജര്‍ രവി. ബിജു മേനോന്‍ കൊണ്ടുവന്ന നിര്‍മാതാക്കളില്‍ നിന്നുണ്ടായ ദുരനുഭവത്തെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് മേജര്‍ രവി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പിന്നീട് രണ്ടുവര്‍ഷത്തോളം തിരക്കഥ വീട്ടിലിരുന്നുവെന്നും തുടര്‍ന്നാണ് മോഹന്‍ലാലിനെ സമീപിച്ചതെന്നും മേജര്‍ രവി പറഞ്ഞു.
'കഥ പറഞ്ഞു, ബിജു മേനോന് ഇഷ്ടപ്പെട്ടു. ബിജു അമേരിക്കയില്‍നിന്ന് ഒരു നിര്‍മാതാവിനെ കൊണ്ടുവന്നു. അവര്‍ താജില്‍ എന്നെ കഥ കേള്‍ക്കാന്‍ വിളിച്ചു. ബിജു ചെന്നിരുന്നു. മൂന്നുനാലുപേര്‍ അവിടെ ഇരിക്കുന്നുണ്ട്. ബെഡില്‍ ചീട്ട് വെച്ചിട്ടുണ്ട്. ബിജു ചെല്ലുന്നു, ഒരു പതിനായിരത്തിന്റെ കെട്ട് എടുത്ത് കൈയില്‍ കൊടുക്കുന്നു. കളിക്കാന്‍ വേണ്ടി. ഞാന്‍ മാറിയിരിക്കുന്നുണ്ട്. കൈയില്‍ കീര്‍ത്തിചക്രയുടെ സ്‌ക്രിപ്റ്റുണ്ട്, കഥ പറയാന്‍ തുടങ്ങി', മേജര്‍ രവി ഓര്‍ത്തെടുത്തു.
'ഞാന്‍ കഥ പറയുന്ന സമയത്ത് ഇവരിവിടെ കളിയില്‍ മുഴുകിയിരിക്കുകയാണ്. ഒരു അഞ്ചു മിനിറ്റ് പറഞ്ഞു കാണും, ഞാന്‍ തിരക്കഥ മടക്കി അവിടെനിന്നിറങ്ങി. ഇവര്‍ പടവും ചെയ്യില്ല ഒന്നും ചെയ്യില്ല, നിന്നെ ചീട്ട് കളിക്കാന്‍ കമ്പനിക്കുവേണ്ടി വിളിച്ചുവരുത്തിയിരിക്കുന്നതാണ് കേട്ടോ എന്ന് ഞാന്‍ ബിജുവിനോട് പറഞ്ഞു. ഞാന്‍ ഇറങ്ങിപ്പോന്നു, തിരക്കഥ വീട്ടില്‍ക്കൊണ്ടുവെച്ചു', മേജര്‍ രവി പറഞ്ഞു.
'രണ്ടുവര്‍ഷം സ്‌ക്രിപ്റ്റ് വീട്ടില്‍ വെച്ചു. അങ്ങനെ ഒരു ദിവസം തോന്നി, മോഹന്‍ലാലിനോട് പറഞ്ഞാല്‍ എങ്ങനെ ഉണ്ടാവും എന്ന്. അങ്ങനെയാണ് സ്‌ക്രിപ്റ്റ് പൊടിതട്ടിയെടുത്ത് മദ്രാസില്‍നിന്ന് വണ്ടിയെടുത്ത് കാഞ്ഞങ്ങാട് വന്ന് കഥ പറയുന്നത്. അപ്പോള്‍ തന്നെ ഡേറ്റും കിട്ടി', മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.
Content Highlights: Major Ravi reveals wherefore `Keerthichakra` initially starred Biju Menon earlier shifting to Mohanlal
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·