21 April 2025, 08:19 PM IST

ഫ്രാൻസിസ് മാർപാപ്പ, മമ്മൂട്ടി | ഫോട്ടോ: AFP, Facebook
സമൂഹത്തിന്റെ നാനാതുറകളിൽനിന്നും ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികളുടെ പ്രിയനടൻ മമ്മൂട്ടിയും മാർപാപ്പയെ അനുസ്മരിച്ചു. ലോകത്തിന് കുലീനനായ ഒരു ആത്മാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മമ്മൂട്ടി പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചത്. "ഇന്ന് ലോകത്തിന് കുലീനനായ ഒരു ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നെന്നേക്കുമായി നിലകൊള്ളും. അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു." മമ്മൂട്ടി എഴുതി.
ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാർച്ച് 13-ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽനിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാൻസിസ് മാർപാപ്പ എന്നറിയപ്പെട്ട മാരിയോ ബെർഗോളിയ. 1,272 വർഷങ്ങൾക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.
ക്രിസ്തുവിന്റെ പീഡാനുഭവത്തിരുന്നാളും ഉത്ഥാനവും അനുസ്മരിച്ച് ഈസ്റ്റർ സന്ദേശം നൽകിയാണ് പാപ്പ നിത്യതയിലേക്ക് ചേർക്കപ്പെട്ടത്. അദ്ദേഹത്തിന്റെ അവസാനവാക്കുകളും മാനവികതയുടെ പ്രത്യാശയായി മാറി. യുദ്ധം അവസാനിപ്പിക്കാനും ലോകസമാധാനത്തിനും ആഹ്വാനം ചെയ്തശേഷമാണ് മാർപാപ്പ ഈ ലോകത്തുനിന്നു മടങ്ങിയത്.
Content Highlights: Malayalam histrion Mammootty pays tribute to Pope Francis
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·