
മോഹൻലാൽ | ചിത്രം: മാതൃഭൂമി
മഹാരഥന്മാര്ക്ക് കിട്ടിയ പുരസ്‌കാരമാണിത്. 65 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 48 വര്‍ഷവും ഞാന്‍ സിനിമകളില്‍ അഭിനയിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി ക്യാമറയ്ക്കുമുന്നിലെത്തിയ എന്നെ പിന്നീടിത്രയും കാലം കൈപിടിച്ചുനടത്തിയത് സര്‍ഗസമ്പന്നമായ കാലമാണ്. പ്രതിഭാസമ്പന്നരായ എഴുത്തുകാര്‍, സംവിധായകര്‍, ഛായാഗ്രാഹകര്‍, നിര്‍മാതാക്കള്‍ മുതല്‍ സിനിമയുടെ എല്ലാ മേഖലകളിലുമുള്ളവര്‍. അവരില്ലെങ്കില്‍ ഞാനില്ല. എന്നെ മുന്നില്‍നിന്ന് നടത്തിയ, അഭിനയിക്കുമ്പോള്‍ എനിക്ക് ചുറ്റുംനിന്ന, എന്നോടൊപ്പം അഭിനയിച്ച ഒരുപാടുപേര്‍ ഇന്നില്ല. എല്ലാവരെയും ഞാനീ നിമിഷം നന്ദിയോടെ, കടപ്പാടോടെ ഓര്‍ക്കുന്നു.
എന്റെ മാതാപിതാക്കളും കുടുംബവും
അച്ഛനുമമ്മയും ഞാന്‍ മറ്റേതെങ്കിലും ജോലിയില്‍ പ്രവേശിച്ച് വലിയ ആളാകണം എന്ന് സ്വപ്നം കണ്ടിരുന്നോ എന്നെനിക്കറിയില്ല. അവര്‍ സ്വപ്നം കാണുന്നതിനുമുന്‍പേ ഞാന്‍ അഭിനയിച്ചു തുടങ്ങി എന്നതാണ് സത്യം. എന്റെ യാത്രയില്‍ എന്നും അനുഗ്രഹമായിനിന്ന അച്ഛനെയും അമ്മയെയും ഞാന്‍ സ്‌നേഹത്താല്‍ നനഞ്ഞ കണ്ണുകളോടെ ഓര്‍ക്കുന്നു.
നടനായ എന്നെക്കാള്‍, ഭര്‍ത്താവും അച്ഛനുമായ എന്നെ സ്‌നേഹിക്കുന്ന എന്റെ കുടുംബം. അവര്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്റെ എല്ലാ നേട്ടങ്ങളും. ഇത്രയും വര്‍ഷം എന്നെ കണ്ടിരുന്നവര്‍, എനിക്കായി പ്രാര്‍ഥിച്ചവര്‍, സ്‌നേഹംമാത്രം ചൊരിഞ്ഞവര്‍, സുഹൃത്തുക്കള്‍, എന്റെ സഹപ്രവര്‍ത്തകര്‍, എല്ലാവരെയും ഓര്‍ത്തു കൊണ്ടല്ലാതെ എനിക്കീ പുരസ്‌കാരത്തെക്കുറിച്ചും ഒന്നും പറയാന്‍ സാധിക്കില്ല.
ഇത്രയുംകാലം അഭിനയിക്കാനും ഒന്നിലും അഹങ്കരിക്കാതിരിക്കാനും എനിക്ക് സഹായകമായത് ദൈവാനുഗ്രഹമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ ദൈവാനുഗ്രഹത്തെ ഞാന്‍ ശിരസ്സില്‍ ചൂടുന്നു.
Content Highlights: 2023 Dadasaheb Phalke grant victor Mohanlal writes affectional note
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·