പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം; ഒരുക്കുന്നത് ഭ്രമയുഗം ടീം

9 months ago 9

ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം നിര്‍മിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തങ്ങളുടെ രണ്ടാം നിര്‍മ്മാണ സംരഭമായ NSS2-ന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര 2021 ല്‍ രൂപം നല്‍കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറര്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിലും ഗംഭീര സിനിമാനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിലും നിര്‍ണ്ണായകമായ ശക്തിയായി മാറിയത് വളരെ പെട്ടെന്നാണ്. അതിന്റെ തുടര്‍ച്ചയായാണ് സംവിധായകന്‍ രാഹുല്‍ സദാശിവനുമായി വീണ്ടും കൈകോര്‍ക്കുന്നതും, പ്രണവ് മോഹന്‍ലാലുമായി തങ്ങളുടെ പുതിയ വമ്പന്‍ ചിത്രത്തിനായി ഒരുങ്ങുന്നതും.

ജൂണ്‍ 2025 വരെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടരും. രാഹുല്‍ സദാശിവനുമായി വീണ്ടും ഒന്നിക്കുന്നതില്‍ തങ്ങള്‍ ഏറെ ആവേശഭരിതരാണെന്നും ഭ്രമയുഗത്തിന്റെ മികച്ച ടീമിനൊപ്പം ചേര്‍ന്ന് മറ്റൊരു അമ്പരപ്പിക്കുന്ന കഥക്ക് ജീവന്‍ പകരാനുള്ള ശ്രമത്തിലാണെന്നും നിര്‍മ്മാതാക്കളായ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ പറഞ്ഞു. ഹൊറര്‍ ത്രില്ലര്‍ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതും പ്രണവ് മോഹന്‍ലാല്‍ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയില്‍ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

തന്റെ ആശയങ്ങളെ പൂര്‍ണ്ണമായും പിന്തുണക്കുന്ന ഈ നിര്‍മ്മാതാക്കള്‍ക്കൊപ്പം വീണ്ടും ജോലി ചെയ്യുന്നത് ആവേശകരമാണെന്നും, ഭ്രമയുഗം ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു സമ്മാനിച്ചതെന്നും രാഹുല്‍ സദാശിവന്‍ പറഞ്ഞു. പ്രണവ് മോഹന്‍ലാലിനൊപ്പം ജോലി ചെയ്യുന്നത് അതിഗംഭീരമായ ഒരനുഭവമാണെന്നും, NSS2 എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് മറ്റൊരു അപൂര്‍വ സിനിമാനുഭവം എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025 ന്റെ അവസാന പാദത്തില്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. പിആര്‍ഒ - ശബരി

Content Highlights: pranav mohanlal caller movie nss2

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article