12 April 2025, 07:32 AM IST
.jpg?%24p=712c368&f=16x10&w=852&q=0.8)
Photo: AFP
മൈസൂരു: ബന്ദിപുർ കടുവാസങ്കേതത്തിനു കീഴിലുള്ള ഹിമവദ് ഗോപാലസ്വാമി കുന്നുകളിൽ മലയാളസിനിമയുടെ ചിത്രീകരണം അനുവദിച്ച കർണാടക സർക്കാരിനെതിരേ പ്രതിപക്ഷനേതാവ് ആർ. അശോക്. കർണാടകയുടെ ഭരണകേന്ദ്രം ബെംഗളൂരുവിലെ വിധാൻസൗധയിൽനിന്ന് കോൺഗ്രസ് സർക്കാർ, പ്രിയങ്കാഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ വയനാട്ടിലേക്കു മാറ്റിയതായി അദ്ദേഹം പരിഹസിച്ചു.
പരിസ്ഥിതിലോലപ്രദേശത്ത് സിനിമ ചിത്രീകരിക്കാൻ തദ്ദേശീയ ഉദ്യോഗസ്ഥർ അനുമതി നൽകിയിട്ടില്ലെന്നും സിനിമയുടെ പിന്നണിപ്രവർത്തകർ സർക്കാർതലത്തിൽ അനുമതി നേടിയിട്ടുണ്ടെന്നുമാണ് ഫോറസ്റ്റ് അസി. കൺസർവേറ്റർ വ്യക്തമാക്കിയത്. സർക്കാർതലത്തിൽ ആരാണ് അത്തരമൊരു അനുമതി നൽകിയത്. ഇതിനുപിന്നിൽ ആരാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആർ. അശോക് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കർണാടക വനംവകുപ്പ് നേരത്തേ നഷ്ടപരിഹാരം നൽകിയിരുന്നു. അന്നത്തെ വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ കത്ത് പ്രകാരമായിരുന്നു നടപടി. ഇതുപോലെ സിനിമാചിത്രീകരണം അനുവദിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിൽനിന്ന് സമാനമായ എന്തെങ്കിലും നിർദേശമുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ഏറെ നിയന്ത്രണങ്ങളുള്ള ബന്ദിപുർ വന്യജീവിസങ്കേതത്തിനു കീഴിലുള്ള ഹിമവദ് ഗോപാലസ്വാമി കുന്നുകളിൽ ചൊവ്വാഴ്ച നടന്ന സിനിമാചിത്രീകരണത്തിനെതിരേ പരിസ്ഥിതിപ്രവർത്തകർ വ്യാപകപ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷനേതാവും വിമർശനവുമായി രംഗത്തെത്തിയത്.
Content Highlights: Film shooting successful Bandipur: State’s administrative centre shifted from Vidhana Soudha to Wayanad- BJP
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·