'യുദ്ധക്കുറ്റത്തിൽ പങ്കാളികൾ'; ഇസ്രയേൽ സിനിമാ വ്യവസായവുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര പ്രവർത്തകർ

4 months ago 4

Yorgos-Lanthimos-Olivia-Colman-Emma-Stone

യോർഗോസ് ലാന്തിമോസ്, എമ്മ സ്റ്റോൺ, ഒലിവിയ കോൾമാൻ | Photo: AP, AFP

പലസ്തീനിലെ വംശഹത്യയെ പിന്തുണയ്ക്കുന്ന ഇസ്രയേലിലെ സിനിമയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും നിര്‍മാണക്കമ്പനികളുമായും സഹകരിക്കില്ലെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍. 1,200-ഓളം വരുന്ന അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഇതുസംബന്ധിച്ച പ്രസ്താവനയില്‍ ഒപ്പുവെച്ചു. ഓസ്‌കര്‍, ബാഫ്ത, എമ്മി, പാം ദോര്‍ ജേതാക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇസ്രയേല്‍ സിനിമാ വ്യവസായത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

സംവിധായകരായ യോര്‍ഗോസ് ലാന്തിമോസ്, അവ ഡുവര്‍ണെ, ആദം മക്കേ, ബൂട്ട്‌സ് റൈലി, എമ്മ സെലിഗ്മാന്‍, ജോഷ്വാ ഓപ്പണ്‍ഹൈമര്‍, മൈക്ക് ലീ, അഭിനേതാക്കളായ എമ്മ സ്റ്റോണ്‍, ഒലിവിയ കോള്‍മാന്‍, അയോ എഡിബിരി, മാര്‍ക്ക് റഫലോ എന്നിവരടക്കമാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഫിലിം വര്‍ക്കേഴ്‌സ് ഫോര്‍ പലസ്തീന്‍ എന്ന സംഘടനയാണ് പ്രസ്താവന പുറത്തുവിട്ടത്. ജെറുസലേം ഫിലിം ഫെസ്റ്റിവല്‍, ഹൈഫ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അടക്കമുള്ള ചലച്ചിത്രമേളകളില്‍നിന്നും ഇവര്‍ വിട്ടുനില്‍ക്കും. കഴിഞ്ഞ വര്‍ഷം 7000-ത്തോളം സാഹിത്യപ്രവര്‍ത്തകരും സമാന പ്രസ്താവന പുറത്തിറക്കിയിരുന്നു.

പല സര്‍ക്കാരുകളും ഗാസയിലെ കൂട്ടക്കൊലയ്ക്ക് സൗകര്യമൊരുക്കുമ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അത്‌ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന്‌ പ്രസ്താവനയില്‍ പറയുന്നു. ഗാസയില്‍ വംശഹത്യയ്ക്ക് സാധ്യതയുണ്ടെന്നും പലസ്തീന്‍ പൗരന്മാര്‍ക്കെതിരായ അധിനിവേശവും വിവേചനവും നിയമവിരുദ്ധവുമാമെന്ന് അന്താരാഷ്ട്രാ നീതിന്യായ കോടതി വിധിച്ചിട്ടുണ്ട്. വംശഹത്യയേയും വിവേചനത്തേയും ന്യായീകരിക്കുകയോ വെള്ളപൂശുകയോ ചെയ്യുക, അവയ്ക്ക് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരുമായി സഹകരിക്കുക എന്നിവ കുറ്റകൃത്യത്തിലെ പങ്കാളിത്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിലെ ഭൂരിഭാഗം സിനിമാ നിര്‍മാണ- വിതരണ കമ്പനികളും സെയില്‍സ് ഏജന്റുമാരും തീയേറ്ററുകളും മറ്റ് സ്ഥാപനങ്ങളും പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ഫിലിം വര്‍ക്കേഴ്‌സ് ഫോര്‍ പലസ്തീന്‍ പറഞ്ഞു.

Content Highlights: 1200+ movie workers, including Oscar winners, pledge to boycott Israeli cinema institutions

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article