22 March 2025, 08:27 AM IST

രശ്മിക മന്ദാനയും വിക്കി കൗശലും 'ഛാവ'യിലെ ഗാനരംഗത്തിൽ
കൊച്ചി: കോവിഡിനുശേഷമുള്ള തകർച്ചയ്ക്കുശേഷം ഇന്ത്യൻസിനിമ മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിലേക്ക് തിരികെയെത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കി 2025-ലെ ആദ്യരണ്ടുമാസത്തെ കണക്കുകൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്ത്യൻസിനിമാലോകത്തെ ഗ്രോസ് കളക്‌ഷൻ 2264 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേകാലയളവിനേക്കാൾ 39 ശതമാനം വർധന.
രാജ്യത്തെ വിവിധഭാഷകളിലെ സിനിമകളുടെ ലാഭനഷ്ടങ്ങൾ വിലയിരുത്തുന്ന ഓർമാക്സ് ബോക്സ് ഓഫീസ് റിപ്പോർട്ടുപ്രകാരം ഫെബ്രുവരിയിലെ മാത്രം ഗ്രോസ് കളക്‌ഷൻ 1245 കോടിയാണ്. കോവിഡിനുശേഷമുള്ള ഏറ്റവുമുയർന്നനേട്ടം. ഇതിന്റെ പാതിയിലധികം ‘ഛാവ’ എന്ന ഹിന്ദിചിത്രത്തിന്റെ സംഭാവനയാണ്. 657 കോടിയാണ് ഈ ചിത്രത്തിന്റെ ഗ്രോസ് കളക്‌ഷൻ.
2024-ൽ ആകെ വിപണിവിഹിതത്തിന്റെ 40 ശതമാനമായിരുന്നു ബോളിവുഡിന്റേത്. ‘ഛാവ’യുടെ വൻവിജയം ആദ്യരണ്ടുമാസംകൊണ്ട് ഇത് 45 ശതമാനത്തിലേക്കെത്തിച്ചു. മലയാളത്തിന്റെ വിപണിവിഹിതം ഏഴുശതമാനമാണ്. ഫെബ്രുവരിയിൽ റിലീസുചെയ്ത ചിത്രങ്ങളുടെ പട്ടികയിൽ തമിഴ്‌സിനിമ ‘ഡ്രാഗൺ’ ആണ് രണ്ടാംസ്ഥാനത്ത് (122 കോടി). മൂന്നാമതുള്ള ‘വിടാമുയർച്ചി’യുടെ ഗ്രോസ് കളക്‌ഷൻ 96 കോടിയാണ്.
മലയാളസിനിമാ നിർമാതാക്കളുടെ കണക്കിൽ 13 കോടി മുടക്കി ഇതുവരെ 11 കോടി തിയേറ്റർഷെയർ നേടിയ കുഞ്ചാക്കോ ബോബൻ സിനിമ ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ ഗ്രോസ് ഓർമാക്സ് റിപ്പോർട്ടുപ്രകാരം 39 കോടിയാണ്. ടോപ് ടെൻ പട്ടികയിൽ ആറാംസ്ഥാനത്താണ് ചിത്രം. റീ റിലീസായി എത്തിയ ‘സനം തേരി കസം’, ‘ഇന്റർസ്റ്റെല്ലാർ’ എന്നിവയും മികച്ചവരുമാനം നേടി. യഥാക്രമം 40 കോടിയും 28 കോടിയുമാണ് ഇവയുടെ ഗ്രോസ് കളക്‌ഷൻ.
വെങ്കിടേഷ് നായകനായ തെലുങ്ക് സിനിമ ‘സംക്രാന്തികി വസ്തുനം’ രണ്ടാംസ്ഥാനത്തുണ്ട് (222 കോടി). ശങ്കർ സംവിധാനംചെയ്ത രാംചരൺചിത്രം ‘ഗെയിം ചെയ്‌ഞ്ചർ’ ആണ് മൂന്നാമത് (153 കോടി). ടോപ് ടെന്നിൽ നാലെണ്ണവും തെലുങ്ക് സിനിമകളാണ്.
Content Highlights: amerind container bureau postulation study aft covid
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·