ലോക തെലുഗു ഡബ്ബിങ് വൻ വിജയം! പ്രേക്ഷകരെ വിമർശിച്ച് നാഗവംശി; വിജയം കൈവരിച്ചത് അന്യഭാഷാ ആയതുകൊണ്ട്

3 months ago 3
മലയാളസിനിമാ ലോകം കണ്ട എക്കാലത്തെയും വമ്പൻ വിജയമായിരുന്നു കല്യാണി പ്രിയദർശൻ നായികയായി പുറത്തിറങ്ങിയ ലോകാ ചാപ്റ്റർ 1 - ചന്ദ്ര. ഡൊമിനിക് അരുൺ രചനയും സംവിധാനവും ചെയ്ത സിനിമയുടെ നിർമ്മാണം മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ ആണ് നിർവഹിച്ചത്.

മലയാളത്തിന് പുറമെ തമിഴ്,തെലുഗു,കന്നഡ,ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കേരളത്തിൽ 120 കോടി, കന്നഡ 15 കോടി, തെലുഗു 15 കോടി, തമിഴ് 24 കോടി, ഹിന്ദി സംസ്ഥാനങ്ങൾ 8.5 കോടി എന്നിങ്ങനെ ഇന്ത്യയിൽ നിന്ന് മാത്രം 182 കോടി രൂപയോളമാണ് ലോക നേടിയത്. ഓവർസീസ് കളക്ഷനായി നൂറ്റി ഇരുപതു കോടിയോളവും ചിത്രം നേടി.


അതേ സമയം ലോകാ ചാപ്റ്റർ 1 തെലുഗു സംസ്ഥാനങ്ങളിൽ നേടിയ വിജയത്തെ ചൊല്ലി, തെലുഗു പ്രേക്ഷകർക്ക് നേരെ വിമർശനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകൻ നാഗവംശി . തെലുഗു പ്രേക്ഷകർ, തെലുഗു സിനിമകളോട് വിമുഖത കാണിക്കുന്നതിന്റെ തെളിവായാണ് ലോകാ വിജയത്തെ നാഗവംശി വിലയിരുത്തുന്നത്. ലോകാ ചാപ്റ്റർ 1 ഒരു തെലുഗു ചിത്രമായിരുന്നു എങ്കിൽ ഈ വിജയം ലഭിക്കില്ലായിരുന്നു എന്നദ്ദേഹം ആരോപിച്ചു.

രവി തേജയുടെ മാസ് ജതാരയുടെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് നാഗവംശി ഇത്തരം ഒരഭിപ്രായം പങ്കു വെച്ചത്. രവി തേജയോടൊപ്പം ഒരഭിമുഖത്തിൽ പങ്കെടുക്കവെ "ലോകാ ഒരു തെലുഗു ചിത്രമായി പുറത്തിറങ്ങിയിരുന്നു എങ്കിൽ, തങ്ങളുടെ പ്രതീക്ഷകൾക്ക് ചേരുന്ന ചിത്രമല്ല എന്ന ന്യായീകരണത്തോടെ ഇതേ പ്രേക്ഷകർ സിനിമയെ കയ്യൊഴിയുമായിരുന്നു, അത്തരത്തിൽ സംഭവിച്ചില്ല എങ്കിൽ ഞാൻ എന്റെ പേര് മാറ്റും" എന്നാണ് സംവിധായകൻ പറഞ്ഞത്. ലോകാ ചാപ്റ്റർ 1 , കൊത്ത ലോകാ എന്ന പേരിൽ തെലുഗു സംസ്ഥാനങ്ങളിൽ വിതരണത്തിനെത്തിച്ചതും നാഗവംശി ആയിരുന്നു.

"ഈ ചിത്രം ഒരു തെലുഗിലാണ് ആദ്യമായി നിർമ്മിച്ചതെങ്കിൽ പ്രേക്ഷകർ കൈവിടുമായിരുന്നു എന്ന് മാത്രമല്ല ഈ ചിത്രം വമ്പൻ പരാജയമായി മാറുകയും ചെയ്തേനെ. നാഗവംശി അഭിപ്രായപ്പെട്ടു.

ടൊവീനോ തോമസ്, ദുൽഖർ സൽമാൻ, മമ്മൂട്ടി എന്നിവർ കൂടി ഭാഗമാകുന്ന 4 അധ്യായങ്ങൾ കൂടി ലോകാ യൂണിവേഴ്‌സിൽ ബാക്കിയുണ്ട്. ആദ്യഭാഗം വിജയിക്കുമെന്ന് പോലും താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നും, ഈ വിജയം തങ്ങളുടെ ഉത്തരവാദിത്തം വർധിപ്പിച്ചു എന്നുമാണ് നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ വിജയാഘോഷ വേളയിൽ പ്രതികരിച്ചത്

Read Entire Article