.jpg?%24p=ae3f741&f=16x10&w=852&q=0.8)
മോഹൻലാൽ | Photo: Mathrubhumi
കൊച്ചി: 'ബറോസി'ന് ശേഷം വീണ്ടും സംവിധായകന്റെ വേഷമണിയുമോ എന്ന ചോദ്യത്തെ രസകരമായി നേരിട്ട് മോഹന്‍ലാല്‍. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ ശേഷം കൊച്ചിയിലെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ചോദ്യം. ഇപ്പോള്‍ തനിക്ക് ഒന്നും പറയാനില്ലെന്ന് പറഞ്ഞശേഷമായിരുന്നു മോഹന്‍ലാല്‍ തമാശരൂപേണ മറുപടി നല്‍കിയത്.
'ഇപ്പോള്‍ ചോദിച്ചാല്‍ ഒന്നും പറയാനില്ല. അത് വ്യത്യസ്തമായൊരു ചിന്തയായിരുന്നു. ആരും ചെയ്യാത്തൊരു കാര്യം. അത്തരത്തില്‍ എന്തെങ്കിലും ആവശ്യമില്ലാത്ത ചിന്തവന്നാല്‍ ഞാന്‍ ചെയ്യാം', എന്നായിരുന്നു പ്രതികരണം.
സിനിമ ഒരു മാജിക് ആണ്. രണ്ട് സിനിമകള്‍ വിജയിച്ചാല്‍ ഉയരങ്ങളിലേക്ക് പോകും. ഒരു സിനിമ മോശമായാല്‍ വീണ്ടും താഴേക്ക് വരും. അതിനകത്ത് 48 വര്‍ഷം നില്‍ക്കുക എന്നത് വലിയ സര്‍ക്കസാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
'തുടരും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായി മാറി. ഇനി വരാന്‍ ഇരിക്കുന്നതെല്ലാം മഹത്തരമായത് എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. അതിലും അത്തരം സിനിമകള്‍ ഉണ്ടാവട്ടേ എന്നേ പ്രാര്‍ഥിക്കാന്‍ പറ്റുള്ളൂ', മോഹന്‍ലാല്‍ പറഞ്ഞു.
'ഞാന്‍ വളരേയധികം സ്വപ്‌നങ്ങള്‍ കാണുന്ന ആളല്ല. സ്വപ്‌നങ്ങള്‍ കണ്ടശേഷം അത് കിട്ടിയില്ലെങ്കില്‍ വലിയ സങ്കടമുണ്ടാക്കും. ഞാന്‍ വളരേ കുറച്ച് സ്വപ്‌നംകാണുന്ന ആളാണ്. എനിക്ക് കിട്ടുന്ന വേഷങ്ങള്‍ നന്നായി ചെയ്യാന്‍ ശ്രമിക്കും. നന്നായി ചെയ്യുമെന്ന് ഞാന്‍ പറയില്ല. ആ ശ്രമം വിജയിച്ചാല്‍ നിങ്ങള്‍ സ്വീകരിക്കും. നല്ല സിനിമകള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കും, അത് എനിക്ക് മാത്രമല്ല. മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാവണം. മലയാള സിനിമയുടെ ചക്രം തിരിയണമെങ്കില്‍ നല്ല സിനിമകള്‍ ഉണ്ടാവണം. അതിനുവേണ്ടി കൂട്ടായ ശ്രമത്തിന്റെ ഭാഗമായി മാറാന്‍ ഞാന്‍ തയ്യാറാണ്. അതാണ് എന്റെ സ്വപ്‌നം', അദ്ദേഹം പ്രതികരിച്ചു.
'എനിക്ക് ഈ ജോലി അല്ലാതെ വേറെ ഒന്നും ചെയ്യാന്‍ അറിയില്ല. ഉള്ളപേര് ചീത്തയാക്കാതെ നന്നായി അഭിനയിച്ചുപോവുക എന്നതേയുള്ളൂ. ഇതിന് മുകളില്‍ എന്താണ് എന്ന് ചിന്തിച്ചിട്ടൊന്നും കാര്യമില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Mohanlal`s intriguing effect to directing aft Barroz
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·