
ഇമ്രാൻ ഹാഷ്മി | AFP, ജാവേദ് ഷെയ്ഖ് | x.com
ജന്നത് സിനിമയുടെ സെറ്റില്‍ വെച്ച് ഇമ്രാന്‍ ഹാഷ്മി പരുഷമായാണ് തന്നോട് പെരുമാറിയതെന്ന പാക് നടന്‍ ജാവേദ് ഷെയ്ഖിന്റെ ആരോപണത്തിന് മറുപടിയുമായി ഹാഷ്മി. നടന്‍ ജാവേദ് തന്റെ സുഹൃത്തായിരുന്നില്ലെന്നും അദ്ദേഹം പറയുന്ന സംഭവം കൃത്യമായി ഓര്‍മയില്ലെന്നും നടന്‍ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സിനോടാണ് നടന്റെ പ്രതികരണം.
'ഇത് വിചിത്രമാണ്. ഞാന്‍ എന്റെ 20-കളില്‍ ആയിരുന്നു. അദ്ദേഹം എന്റെ പ്രായമല്ലാത്തതിനാല്‍ ഞങ്ങള്‍ സുഹൃത്തുകളായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് കറങ്ങാനും പോയിട്ടില്ല. അദ്ദേഹം നടന്നുവെന്ന പറയുന്ന സംഭവങ്ങളൊന്നും ഞാന്‍ ഓര്‍ക്കുന്നില്ല.' - ഹാഷ്മി പറഞ്ഞു. 'പതിനേഴ് കൊല്ലമായി അദ്ദേഹം മനസില്‍ കൊണ്ടുനടക്കുന്ന ഒരു കാര്യമാണിതെന്നാണ് മനസിലാക്കുന്നത്. എന്നാല്‍ തനിക്ക് ഈ ആരോപണങ്ങളെ സംബന്ധിച്ച് കൂടുതല്‍ അറിയില്ലെന്നും' ഹാഷ്മി കൂട്ടിച്ചേര്‍ത്തു.
ജന്നത് സിനിമയുടെ സെറ്റില്‍ വെച്ച് തന്നെ അവഗണിക്കുന്ന രീതിയിലാണ് ഹാഷ്മി കൈ തന്നതെന്നും സിനിമ പൂര്‍ത്തിയാക്കിയപ്പോഴും നടനോട് ഒന്നും സംസാരിച്ചില്ലെന്നും ജാവേദ് ആരോപിച്ചിരുന്നു. ആജ് എന്റര്‍ടെയിന്‍മെന്റ് യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
'ചിത്രത്തിന്റെ നിര്‍മാണം മഹേഷ് ഭട്ടും സംവിധാനം കുനാല്‍ ദേശ്മുഖുമാണ് നിര്‍വഹിച്ചത്. ഞാന്‍ സിനിമയുടെ ഭാഗമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെ അദ്ദേഹം എന്നോട് സിനിമയുടെ മുഴുവന്‍ കഥയും വിശദീകരിച്ചുതന്നു. അപ്പോഴൊന്നും ഇമ്രാന്‍ ഹാഷ്മിയെ കാണാനുള്ള ഒരു അവസരവും തനിക്ക് ലഭിച്ചില്ല. പിന്നീട് അദ്ദേഹത്തെ കണ്ടപ്പോള്‍ കൈകൊടുക്കാനായി ശ്രമിച്ചെങ്കിലും തണുപ്പന്‍മട്ടിലുള്ള പ്രതികരണമാണ് നടന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നെ അവഗണിക്കുന്ന രീതിയിലാണ് കൈതന്നത്. പെട്ടന്ന് തന്നെ മുഖം തിരിക്കുകയും ചെയ്തു. ഇത് എന്നെ അലോസരപ്പെടുത്തി.'-ജാവേദ് ഷെയ്ഖ് അന്ന് പറഞ്ഞു.
'ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ വലിയതാരങ്ങള്‍ എന്നെ ബഹുമാനിക്കുന്നുണ്ട്. ജാവേദ് ജി എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. അപ്പോഴാണ് ഈ ചെറുപ്പക്കാരന് ഇങ്ങനെയൊരു മനോഭാവം. സ്വയം എന്താണ് അയാള്‍ കരുതുന്നതെന്നും' നടന്‍ ചോദിച്ചു. 'ഇമ്രാന്‍ ഹാഷ്മി വരുമ്പോള്‍ ഞാന്‍ റിഹേഴ്‌സല്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ എന്നെ അദ്ദേഹം നോക്കിയതുപോലുമില്ല. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതുവരെയും അദ്ദേഹത്തോട് താന്‍ ഒന്നും സംസാരിച്ചില്ലെന്നും' ജാവേദ് പറഞ്ഞു.
കുനാല്‍ ദേശ്മുഖ് സംവിധാനം ചെയ്ത ചിത്രമാണ് ജന്നത്. സോനാല്‍ ചൗഹാന്‍, സമീര്‍ കൊച്ചാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു. ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ വിജയമായതിന് പിന്നാലെ ജന്നത്-2, ജന്നത്-3 എന്നിങ്ങനെ രണ്ട് ഭാഗങ്ങളും പുറത്തിറങ്ങി.
Content Highlights: Emraan Hashmi reacts aft Pakistani histrion Javed Sheikh calls him rude
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·