Authored by: നിമിഷ|Samayam Malayalam•21 May 2025, 11:46 am
41 വര്‍ഷത്തെ ഹെല്‍പ്പര്‍ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് അമ്മ. ജോലിക്ക് കയറുന്ന സമയത്ത് 50 രൂപയായിരുന്നു ശമ്പളം. ഇപ്പോളത് 9000 ലേക്ക് എത്തി. ജോലി എന്നതിനപ്പുറം അമ്മയുടെ ജീവിതമായിരുന്നു അത്. മക്കളെ നോക്കാനും, കളിപ്പിക്കാനും, ഉറക്കാനുമൊക്കെയായിരുന്നു അമ്മയ്ക്ക് ഏറെ ഇഷ്ടം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിജിലേഷ് അമ്മയെക്കുറിച്ച് വാചാലനായത്.
50 രൂപ വരുമാനം! ആരും ഏറ്റെടുക്കാന്‍ മടിച്ചിരുന്ന ജോലി നിറയെ സന്തോഷത്തോടെ ചെയ്ത അമ്മ (ഫോട്ടോസ്- Samayam Malayalam) പുലർച്ചെ 4.30 ന് എഴുന്നേറ്റ് വീട്ട് ജോലികളൊക്കെ തീർത്ത് തിരക്ക് പിടിച്ചു അങ്കണവാടിയിലേക്കു ഓടുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. കുഞ്ഞുങ്ങൾക്കരികിലേക്കുള്ള ആ ഓട്ടത്തിൻ്റെ നേരത്ത് അമ്മയുടെ മുഖത്ത് നിറയുന്ന ഗൗരവം ഞാൻ കണ്ടിട്ടുണ്ട്. ഡിഗ്രി പഠനം ഞാൻ തിരഞ്ഞെടുത്തത് സംസ്കൃതമായിരുന്നു. തുടർന്ന് പിജിക്ക് തീയേറ്ററും. തീയേറ്റർ പഠിച്ചിട്ട് എന്ത് ചെയ്യാനാണ് എന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നൽകി അമ്മ കൂടെ നിന്നു.
Also Read: രവി മോഹന്‍ പറഞ്ഞതെല്ലാം ഇല്ലാക്കഥ! 18 വര്‍ഷം എന്തിനിത് സഹിച്ചു! 'വെളിച്ച'മാണ് ഇരുട്ടായി മാറിയത്! മക്കളെ കണ്ടത് നാല് തവണ! എല്ലാത്തിനും മറുപടിയുമായി ആര്‍തി
വളരെ തുച്ഛമായ വരുമാനത്തിലാണ് അമ്മ ജോലിയാരംഭിച്ചത് . കിട്ടിയ പ്രതിഫലത്തേക്കാൾ , നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്നേഹവും കുസൃതിയുമൊക്കെ അമ്മയിൽ നിറച്ചത് മനുഷ്യത്വത്തിൻ്റെ തീരാത്ത തുളുമ്പലുകളാണ്. അതിൽ നിന്ന് ഞങ്ങൾ മക്കൾക്കും കിട്ടിയിട്ടുണ്ട് അലിവിൻ്റെ ഒരിക്കലും മങ്ങാത്ത വെളിച്ചം.
50 രൂപയായിരുന്നു ശമ്പളം! ആരും ഏറ്റെടുക്കാന്‍ മടിച്ചിരുന്ന ജോലി ഏറ്റെടുത്തു! 41 വര്‍ഷത്തിന് ശേഷം റിട്ടയര്‍മെന്റ്! അമ്മയെക്കുറിച്ച് പറഞ്ഞ് ഇമോഷണലായി വിജിലേഷ്
ഉത്തരവാദിത്വം നിറഞ്ഞതും ഭാരിച്ചതുമായിരുന്നു അമ്മയുടെ ജോലി. അമ്മയെ പോലെ കുഞ്ഞുങ്ങൾക്കിടയിൽ ജീവിക്കുന്ന എല്ലാവരും ചെയ്യുന്ന സാമൂഹ്യ പ്രവർത്തനം വിലയിടാനാകാത്തതാണ്. .ഒരു കുഞ്ഞിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തെ ഏറ്റവും സുരക്ഷിതവും മനോഹരവുമായാണ് ഇവർ കൈകാര്യം ചെയ്യുന്നത് . അവരെ പൂക്കളെ പോലെ ചിരിപ്പിച്ചും കിളികളെ പോലെ പാട്ടു പാടിച്ചും പിണക്കുമ്പോൾ ഇളം വെയിലായും നിലാവായും അവരിൽ നിറഞ്ഞ് കുഞ്ഞുവിരലുകളിൽ പിടിച്ച് അവരെ കഥകളുടെ, പാട്ടിൻ്റെ, കവിതകളുടെ മാസ്മരിക ലോകത്തേക്ക് നടത്തിക്കുന്നതും അവരിൽ സന്തോഷം കോരി നിറയ്ക്കുന്നതും കാണാൻ എന്ത് രസമാണ്.
40 വർഷം കൊണ്ട് വരുമാനത്തിൽ സാരമായ വ്യത്യാസങ്ങൾ വരുന്നില്ലെങ്കിലും ജോലിഭാരം കൂടുതലും ഉത്തരവാദിത്വം അതിൽ കൂടുതലുമാണ്. അമ്മ ഒരു മടുപ്പും കൂടാതെയാണ് ഇക്കാലമത്രയും ജോലി ചെയ്തത് . അമ്മയുടെ ഓരോ ദിവസത്തെ ആനന്ദവും പ്രതീക്ഷയുമെല്ലാം ഈ ജോലി തന്നെ ആയിരുന്നു. അമ്മയുടെ ഈ ജോലിയാണ് എന്നെ, ഞങ്ങളെ വളർത്തിയത്. ഇക്കാലമത്രയുമുള്ള ആത്മാർത്ഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ. അമ്മ എനിക്കെന്നും ആശ്ചര്യവും പ്രചോദനവുമാണ്.
പൂക്കൾക്കിടയിൽ നിന്നും അമ്മ വീടണഞ്ഞെങ്കിലും ഓർത്തെടുക്കാൻ ഒരു വസന്തമത്രയും അമ്മയ്ക്കൊപ്പമുണ്ട്. ഇത്രയും കൂടി, അങ്കണവാടി വർക്കർമാർക്ക് കേരള സർക്കാർ ഇപ്പോൾ ഒരു പാട് പരിഗണന നൽകുന്നുവെന്നത് സന്തോഷം പകരുന്നതാണ്. സർക്കാർ അഭിനന്ദനമർഹിക്കുന്നതുമാണ്. ഇനിയും കൂടുതൽ ശ്രദ്ധ അവർക്ക് നൽകി അവരുടേയും നമ്മുടെ കുഞ്ഞുങ്ങളുടെയും മുഖത്തെ പുഞ്ചിരി മായാതെ കാത്തു പോരേണ്ടതുണ്ട് എന്നായിരുന്നു കുറിപ്പ്.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·