
സദ പോസ്റ്റ് ചെയ്ത വീഡിയോയിൽനിന്ന് | സ്ക്രീൻഗ്രാബ്
ഡൽഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധവുമായി നടിയും വന്യജീവി ഫോട്ടോഗ്രാഫറുമായ സദ. ഈ ദിവസങ്ങൾകൊണ്ട് ലക്ഷക്കണക്കിന് വരുന്ന നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റുന്നത് അപ്രായോഗികമാണെന്ന് സദ ചൂണ്ടിക്കാട്ടി. നായ്ക്കളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് അവർ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു സദയുടെ പ്രതികരണം.
കഴിഞ്ഞദിവസം ഒരു പെൺകുട്ടി മരിച്ചത് പേവിഷബാധ മൂലമാണെന്ന് തെളിയിക്കപ്പെട്ടതാണ്. ഇതേ തുടർന്ന് മൂന്നുലക്ഷം നായ്ക്കളെ മാറ്റിപ്പാർപ്പിക്കുകയോ കൊല്ലുകയോ ചെയ്യും. അവയെ കൊല്ലാൻ പോവുകയാണെന്ന് എന്തുകൊണ്ട് അംഗീകരിച്ചുകൂടാ എന്ന സദ ചോദിച്ചു. സർക്കാരിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയധികം നായ്ക്കളെ ഉൾക്കൊള്ളാൻ കഴിയുന്ന ഷെൽട്ടറുകൾ ഉണ്ടാക്കുക എന്നത് സാധ്യമല്ല. ഇത് നായ്ക്കളുടെ കൂട്ടക്കൊല മാത്രമായിരിക്കും. ഇത്രയധികം നായ്ക്കൾക്ക് വാക്സിൻ നൽകാനോ വന്ധ്യംകരിക്കാനോ കഴിയാത്ത സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കഴിവില്ലായ്മയാണ് ഈ അവസ്ഥയിലേക്ക് വരെ എത്തിച്ചത്. എബിസി (അനിമൽ ബർത്ത് കൺട്രോൾ) എന്ന പ്രോഗ്രാം, വർഷങ്ങളായി നിലവിലുള്ള ഈ പദ്ധതിയാണ്. ഇതിനായി പ്രത്യേക ബഡ്ജറ്റ് വകയിരുത്തിയിട്ടും ഇത് കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
"മൃഗസ്നേഹികളും, അതായത് പ്രാദേശിക എൻജിഓകളും, അവരുടെ കമ്മ്യൂണിറ്റികളിലെ നായ്ക്കളെയും പൂച്ചകളെയും വന്ധ്യംകരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അവയ്ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കുന്നു. നായ്ക്കൾക്കും പൂച്ചകൾക്കും അസുഖം വന്നാൽ അവയ്ക്ക് ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അവർ ഉറപ്പാക്കുന്നു. സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്താണ് ഇതെല്ലാം ഈ സംഘടനകളെല്ലാം ചെയ്യുന്നത്. ഈ കാര്യങ്ങളിലൊന്നും സർക്കാരിന്റെ ഒരു സഹായവും ലഭിക്കുന്നില്ല. വർഷങ്ങളായി ഞാൻ ഇത് ചെയ്യുന്നതുകൊണ്ടാണ് ഇത് പറയുന്നത്. പ്രത്യേകിച്ചൊരു പ്രദേശത്തെ നായ്ക്കളെയും പൂച്ചകളെയും വന്ധ്യംകരിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. കാരണം പുതിയ കുഞ്ഞുങ്ങൾ ജനിച്ചാൽ അവയെ ദത്തെടുപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായി മാറും.
ചില പ്രത്യേക നായ പ്രേമികൾക്ക് നന്ദി, ഈ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിന് യഥാർഥത്തിൽ ഉത്തരവാദികൾ നിങ്ങളാണ്. നിങ്ങൾ ഒരു ബ്രീഡ് നായയെയോ പൂച്ചയെയോ വാങ്ങുന്ന ഓരോ തവണയും, തെരുവില്‍ വളരുന്ന പൂച്ചക്കുട്ടിയുടെയോ നായക്കുട്ടിയുടെയോ അവസരം ഇല്ലാതാക്കുകയാണ്. ഇത് നിങ്ങളുടെ അസൂയയാണ്. നിങ്ങളുടെ വീട്ടിൽ നല്ലൊരു നായ വേണമെന്ന അത്യാഗ്രഹം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അക്കാരണത്താൽ ഈ തെരുവുനായ്ക്കൾ തെരുവുനായ്ക്കളായിത്തന്നെ അവശേഷിക്കുന്നു. അതുകൊണ്ട് നിങ്ങളെ മൃഗസ്‌നേഹികളെന്നോ നായ പ്രേമികളെന്നോ വിളിക്കരുത്.
ഈ വിധി ഇതിനോടകം വന്ന സ്ഥിതിക്ക്, ഇത് എങ്ങനെ സാധ്യമാകുമെന്ന് എനിക്കറിയില്ല. തെരുവുകളിൽ സമാധാനപരമായ പ്രതിഷേധം നടത്താൻ ശ്രമിക്കുന്നവരെ പൊലീസ് കൂട്ടിക്കൊണ്ടുപോകുന്നു. അതുകൊണ്ട് ഇത് എങ്ങനെ നടക്കുമെന്ന് എനിക്കറിയില്ല. പക്ഷേ ഇത് സഹാനുഭൂതിയുടെ മരണമായിരിക്കും. നായ്ക്കൾ എന്തെല്ലാം അനുഭവിക്കുമെന്ന് ഓർക്കുമ്പോൾ എന്റെ ഹൃദയം തകരുകയാണ്. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്ത് ജീവിച്ചുകൊണ്ട് ഇത്തരമൊരു കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല." സദ പറഞ്ഞു.
എന്ത് ചെയ്യണമെന്നോ ഇതിൽ എങ്ങനെ മുന്നിട്ടിറങ്ങണമെന്നോ തനിക്കറിയില്ലെന്ന സദ വീഡിയോയിൽ പറഞ്ഞു. ഏത് അധികാരികളെ സമീപിക്കണമെന്നോ എവിടെ പോയി പ്രതിഷേധിക്കണമെന്നോ സ്വന്തം അഭിപ്രായം രേഖപ്പെടുത്തണമെന്നോ എനിക്കറിയില്ല. പക്ഷേ എനിക്ക് പറയാൻ കഴിയുന്ന ഒരേയൊരു കാര്യം ഇത് എന്നെ ഉള്ളിൽ നിന്ന് കൊല്ലുന്നു എന്നതാണ്. ഇത് ശരിയല്ല. നമ്മളെ ഓർത്ത് ലജ്ജ തോന്നുന്നു. നമ്മുടെ രാജ്യത്തെ ഓർത്ത് ലജ്ജ തോന്നുന്നു. ദയവായി, ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അവർ വീഡിയോ അവസാനിപ്പിക്കുന്നത്.
Content Highlights: Actress and wildlife lensman Sadaa protests the Supreme Court`s bid to determination stray dogs





English (US) ·