ഭഭബ

1 month ago 2

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

അസംബന്ധങ്ങളുടേയും അതിശയോക്തിയുടേയും പൂരപ്പറമ്പിലാണ് ഭയം ഭക്തി ബഹുമാനം അഥവാ ഭഭബ അഴിഞ്ഞാടുന്നത്. ഒന്നിനു പിറകെ ഒന്നായി വരുന്ന അംസബന്ധങ്ങളും അതിശയോക്തിയും ചേര്‍ന്ന് ദിലീപ് ആരാധകര്‍ക്ക് തിയേറ്ററും പൂരപ്പറമ്പക്കാനാവുന്ന വിധത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കൂടെ, മോഹന്‍ലാലും, അതും ആളുകള്‍ക്ക് കാണാന്‍ ഇഷ്ടമുള്ള പഴയ ലാലിന്റെ രൂപത്തിലും ഭാവത്തിലും.

കഥയില്‍ ചോദ്യമില്ലാത്തതിനാല്‍ സിനിമയുടെ കഥയെ കുറിച്ച് അധികം ആശങ്കപ്പെടുകയോ വേവലാതിപ്പെടുകയോ വേണ്ട. തീരെ ശക്തിയില്ലാത്തൊരു പ്ലോട്ടിനെയാണ് ഇത്തരത്തില്‍ ആരാധകര്‍ക്കിഷ്ടപ്പെടുന്ന വിധത്തിലേക്ക് മാറ്റിയെടുത്തത്. കഥയുടെ കാമ്പില്ലായ്മ തിരക്കഥയുടേയും സംഭാഷണത്തിന്റേയും ചിത്രീകരണത്തിന്റേയും മികവുകൊണ്ട് മറികടന്നിട്ടുണ്ട്.

സിനിമകളും സിനിമാ സംബന്ധിയായ വിശേഷങ്ങളും പിന്തുടരുന്നവര്‍ക്ക് കണക്ടാവുന്ന വിധത്തിലാണ് ഭഭബയിലെ രംഗങ്ങളും സംഭാഷണങ്ങളും. ദിലീപ് സിനിമകള്‍, നിരവധി ചലച്ചിത്ര ഗാനങ്ങള്‍, ധ്യാന്‍ ശ്രീനിവാസന്റെ സാമൂഹ്യ മാധ്യമ അഭിമുഖങ്ങള്‍, പഴയ കാലത്തെ മോഹന്‍ലാലിന്റെ നൃത്തരംഗങ്ങള്‍ തുടങ്ങി ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്വദിക്കാന്‍ നിരവധി ഘടകങ്ങള്‍ ഭഭബയിലുണ്ട്.

ദിലീപ് അവതരിപ്പിച്ച മുന്‍കാല സിനിമകളുടെ കഥാപാത്രങ്ങളോട് വളരെ അടുത്തു നില്‍ക്കുന്നുണ്ട് ഭഭബയിലെ കഥാപാത്രവും. വാളയാര്‍ പരമശിവവും ക്രേസി ഗോപാലനും സി ഐ ഡി മൂസയും ഉള്‍പ്പെടെയുള്ള പല കഥാപാത്രങ്ങളും കൂട്ടിക്കുഴച്ചു വന്ന നായകന്‍ പക്ഷേ, കാഴ്ചക്കാരെ ബോറടിപ്പിക്കുകയോ ഇത്ര വേണ്ടായിരുന്നു എന്നു തോന്നിക്കുകയോ ചെയ്യുന്നില്ല.

bha bha ba reappraisal  og

മോഹന്‍ലാലിനേയും ദിലീപിനേയും ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവതരിപ്പിക്കാനായെന്നതാണ് ഭഭബയുടെ പ്ലസ് പോയിന്റ്. എന്നാല്‍ ഈ സിനിമ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നത് ബൈജു സന്തോഷിന്റെ മുഖ്യമന്ത്രി കഥാപാത്രമാണ്. ദിലീപിന്റെ പ്രധാന കഥാപാത്രത്തോളും ദൈര്‍ഘ്യമോ പ്രസന്‍സോ ഉള്ള മുഖ്യമന്ത്രി കഥാപാത്രം തന്നെയാണ് ഈ സിനിമയിലെ ഏറ്റവും ശക്തമായി നിലകൊള്ളുന്നത്.

വിനീത് ശ്രീനിവാസന്റെ നോബ്‌ളും ധ്യാന്‍ ശ്രീനിവാസന്റെ ഗോഡ്‌സണ്‍ അഞ്ചരക്കണ്ടിയുമാണ് എടുത്തുപറയേണ്ട മറ്റു രണ്ടു കഥാപാത്രങ്ങള്‍. ധ്യാനിന്റെ സാമൂഹ്യ മാധ്യമ അഭിമുഖങ്ങളെ കുറിച്ച് പലതവണ പരാമര്‍ശം വരുന്ന സിനിമയില്‍ കാണികളെ കൂടുതല്‍ രസിപ്പിക്കുന്നതും ഗോഡ്‌സണ്‍ അഞ്ചരക്കണ്ടിയാണ്.

നോബ്‌ളെന്ന വില്ലനായാണ് വിനീത് വരുന്നത്. ധ്യാനും വിനീതും നേര്‍ക്കുനേര്‍ വരുന്ന രംഗങ്ങളും കാഴ്ചക്കാര്‍ക്ക് ആസ്വദിക്കാനാവുന്നതാണ്. മോഹന്‍ലാലും ദിലീപും ചേരുന്ന രംഗങ്ങള്‍ തിയേറ്ററുകളെ ഇളക്കി മറിക്കുന്നുണ്ട്- ക്ലീഷേ ആണെങ്കിലും!

സംഘട്ടന രംഗങ്ങളൊക്കെ കാണുമ്പോള്‍ ചിരിക്കണോ ആസ്വദിക്കണോ എന്നറിയാതെ കുഴങ്ങിയേക്കാമെങ്കിലും സംഗതി ആക്ഷേപഹാസ്യമായും അസംബന്ധമായും അതിശയോക്തിയായും പരിഗണിക്കുന്നവര്‍ക്ക് രസകരമാകും.

ചലച്ചിത്ര താരം നൂറിന്‍ ഷരീഫും ഫാഹിം സഫറുമാണ് ഭഭബയുടെ രചന നിര്‍വഹിച്ചത്. ഷാന്‍ റഹ്മാനും ഗോപീസുന്ദറുമാണ് സംഗീതം നിര്‍വഹിച്ചത്. ആര്‍മോയുടെ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗും സിനിമയെ മുകളിലേക്ക് ഉയര്‍ത്തുന്നുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഭഭബയുടെ നിര്‍മാതാവ്.

സിനിമ ഏതുരൂപത്തിലെടുക്കണമെന്നത് പിന്നണി പ്രവര്‍ത്തകരുടേയും അതെങ്ങനെ ആസ്വദിക്കണമെന്നത് കാഴ്ചക്കാരുടേയും അവകാശങ്ങളാണ്. ഭഭബയുടെ പിന്നണി പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും മനോഹരമായി തന്നെയാണ് അവര്‍ പടച്ചുവെച്ചിരിക്കുന്നത്. എന്‍ഡ് ടൈറ്റിലില്‍ എഴുതിക്കാണിക്കുന്ന ഒരു ധനരാജ് ശങ്കര്‍ പടം എന്നത് തീരെ അനുയോജ്യമാകുന്നുമില്ല. പക്ഷേ, ദിലീപിന്റേയോ മോഹന്‍ലാലിന്റേയോ ആരാധകര്‍ക്കപ്പുറത്തേക്ക് സിനിമ സഞ്ചരിക്കുമോ എന്നാണ് അറിയേണ്ടത്.

ഇതുവരെ കേരളം കണ്ടതും കേരളത്തിന് അറിയാവുന്നതുമായ ഒരു ഗോകുലം ഗോപാലനെ കൂടി ഈ സിനിമ സംഭാവന ചെയ്യുന്നുണ്ട്. വേള്‍ഡ് ഓഫ് മാഡ്‌നസ് എന്ന ടാഗ് ലൈനോടെ വന്ന സിനിമ അതുതന്നെയാണ് പറയുന്നത്- നോ ലോജിക്ക് ഒണ്‍ലി മാഡ്‌നസ്- ഒരു ലോജിക്കും അന്വേഷിക്കരുത് വെറും ഭ്രാന്ത്!

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article