മല്ലികചേച്ചിയുടെ ആദ്യ സീൻ കഴിഞ്ഞാൽ പിന്നെ ചേച്ചിയെ കാണുന്നത് മരിച്ചു കിടക്കുന്ന സീനിൽ; നിരാശ തോന്നിയ നിമിഷം

1 month ago 6
പ്രകമ്പനം മൂവി തീയറ്ററിൽ തകർത്തോടുകയാണ്. ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ വരുമ്പോൾ ആണ് മല്ലിക സുകുമാരനെ കുറിച്ച് സിദ്ദു പനക്കൽ പറയുന്നത്. യുവ തലമുറയെയും കുടുംബ പ്രേക്ഷകരെയും ഒന്നിച്ചു തിയേറ്ററിലേക്ക് ആകർഷിക്കാൻ കഴിഞ്ഞ രചനാ വൈഭവവും സംവിധാന പാഠവവും അഭിനന്ദിക്കപ്പെടേണ്ട സിനിമയാണ് ഇതെന്ന് സിദ്ദു പറയുന്നു.

ചേച്ചിയെ കാണാൻ പോയി. തിരുവനന്തപുരത്തെ ചേച്ചിയുടെ ഫ്ലാറ്റിലേക്ക്. " പ്രകമ്പനം " തിയേറ്ററുകളിൽ വിജയഭേരി മുഴക്കി മുന്നേറുമ്പോൾ ചെമ്പോത്തമ്മയെ നേരിട്ട് കാണാൻ ഒരു യാത്ര..


തിയേറ്റർ കോംപ്ലക്സുകളിൽ ചെറിയ തീയേറ്ററിൽ നിന്നും വലിയ തീയറ്ററിലേക്ക് പടം മാറ്റുന്നു. പുഞ്ചിരിയും ചിരിയും പൊട്ടിച്ചിരിയുമായി പ്രേക്ഷകർ രസിച്ചിരിക്കുമ്പോൾ പെട്ടെന്ന് ഞെട്ടിക്കുന്ന ഹൊറർ. ഞെട്ടൽ മാറും മുൻപ് തന്നെ പൊട്ടിച്ചിരിയുടെ പൂരം.

പിതൃക്കൾക്ക് ഭക്ഷണം കൊടുക്കുന്ന( ഞങ്ങളുടെ നാട്ടിൽ വീതുവെക്കുക എന്നാണ് പറയുന്നത്) മല്ലികചേച്ചിയുടെ ആദ്യ സീൻ കഴിഞ്ഞാൽ പിന്നെ ചേച്ചിയെ കാണുന്നത് മരിച്ചു കിടക്കുന്ന സീനാണ്. എനിക്ക് നിരാശ തോന്നി.ചേച്ചി തകർത്താടുന്ന സിനിമ എന്ന് പറഞ്ഞാണ് കാണാൻ എത്തിയത്. പക്ഷേ തൃശൂർ പൂരത്തിന്റെ കുടമാറ്റം പോലെ ഭാവ വൈവിധ്യങ്ങളുടെ വർണ്ണക്കാഴ്ചകൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഒരു തുമ്മലിന് കാണികളെ പൊട്ടിച്ചിരിപ്പിക്കാൻ കഴിയുമെന്ന് പ്രകമ്പനം കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്. ചില സന്ദർഭങ്ങളിൽ നായകൻ ഒന്ന് തുമ്മണേ എന്ന് കാണികൾ ആഗ്രഹിച്ചു പോകും. സെക്കൻഡ് ഹാഫിൽ ശബ്ദമായും രൂപമായും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ഞെട്ടിത്തരിപ്പിക്കുകയും ചെയ്യുന്നു മല്ലിക ചേച്ചി.

നായകനിൽ ചെമ്പോത്തമ്മ പ്രവേശിക്കുമ്പോൾ ആ സീനിന്റെ ഇമ്പാക്ട് കാറിന്റെ സ്പീഡോമീറ്റർ പൂജ്യത്തിൽ നിന്ന് നൂറിലേക്ക് കുതിക്കുന്നത് പോലെയാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുക കാരണം നായകനിലൂടെ വരുന്ന ചെമ്പോത്തമ്മയുടെ ശബ്ദമാണ്.

ഗണപതിക്കും സാഗർ സൂര്യക്കും നൂറു മാർക്ക് കൊടുത്താൽ മല്ലി കചേച്ചിക്ക് 200 മാർക്കാണ് ഈ സിനിമയിൽ.

യുവ തലമുറയെയും കുടുംബ പ്രേക്ഷകരെയും ഒന്നിച്ചു തിയേറ്ററിലേക്ക് ആകർഷിക്കാൻ കഴിഞ്ഞ രചനാ വൈഭവവും സംവിധാന പാഠവവും അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്.

ചെമ്പോത്തമ്മയുടെ മൂത്ത മകനായി അഭിനയിച്ച നവാസിന്റെ സാന്നിധ്യം കണ്ണീർ ഓർമ്മയായി അവശേഷിക്കും.

Read Entire Article