ലൗലി

10 months ago 12

മുജീബുര്‍റഹ്മാന്‍ കരിയാടന്‍
വ്യത്യസ്തമായൊരു കഥയും അതിലേക്ക് ത്രി ഡിയും ആനിമേഷനും ചേര്‍ത്ത് ഫാന്റസിയിലൊരുക്കിയ ട്രീറ്റ്‌മെന്റാണ് ലൗലി എന്ന സിനിമ. തന്റെ ശിക്ഷാ കാലാവധി അവസാനിച്ചിരിക്കുന്നു, ജയിലില്‍ നിന്നും പുറത്തേക്ക് വിട്ടിരിക്കുന്നുവെന്ന് ജയിലര്‍ സര്‍പ്രൈസായി പറയുമ്പോള്‍ 'ഹു വാണ്ട്‌സ് ഫ്രീഡം' എന്ന് ചോദിക്കുന്ന കഥാപാത്രം മതിലുകളിലുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ ചോദിക്കുന്ന ഈ ചോദ്യം വളരെ തന്മയത്വത്തോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. അന്തംവിട്ടും ആശങ്കയോടെയുമാണ് മമ്മൂട്ടി ബഷീറിനെ ഈ ചോദ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അതുപോലൊന്നാണ് ലൗലിയില്‍ മാത്യു തോമസിന്റെ ബോണിയും ചെയ്തിരിക്കുന്നത്. തന്നെ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തേക്ക് വിടുമ്പോള്‍ ബോണിയുടെ മുഖത്തും ഭാവങ്ങളിലുമുണ്ട് അതേ ചോദ്യം- ഹു വാണ്ട്‌സ് ഫ്രീഡം.

ദിലീഷ് കരുണാകരന്‍ രചനയും സംവിധാനവും നിര്‍മിച്ച ലൗലി എന്ന സിനിമ ആനിമേഷന്‍ ത്രി ഡി സാങ്കേതികതകള്‍ ചേര്‍ത്തതിനാല്‍ കുട്ടികളുടെ സിനിമയാണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലും സിനിമ കുട്ടികള്‍ക്ക് വേണ്ടയുള്ളതല്ല. ചില ഭാഗങ്ങളാകട്ടെ ആനിമേഷന്‍ ഇഷ്ടപ്പെടുന്നവരെ ആകര്‍ഷിക്കുമെങ്കിലും പൂര്‍ണമായും മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ളതുമല്ല.

വ്യത്യസ്തമായ കഥാതന്തു സ്വീകരിച്ചാണ് ലൗലി ചെയ്തിരിക്കുന്നത്. ലൗലി എന്ന ഈച്ചയും തന്റേതല്ലാത്ത കുറ്റത്തിന് റിമാന്റിലാകുന്ന യുവാവും തമ്മില്‍ ജയിലിനകത്ത് സൗഹൃദത്തിലാകുന്നതാണ് ഈ സിനിമ. സംസാരിക്കുന്ന ഈച്ചയാണ് ലൗലി. എന്നാല്‍ ഈച്ചയുടെ സംസാരം ബോണിക്കല്ലാതെ മറ്റാര്‍ക്കും കേള്‍ക്കാനുമാവില്ല. സിനിമയുടെ ഈ എലിമെന്റാണ് കുട്ടികളെ കൂടുതല്‍ ആസ്വദിപ്പിക്കുക.

എന്നാല്‍ ബോണി ജയിലിലേക്ക് പോകുന്ന കാരണം കുട്ടികളുമായി തീരെ സംവദിക്കുന്നതല്ല. സമൂഹത്തെ സംബന്ധിച്ചിടത്തോളം ലൗലി ഉയര്‍ത്തുന്ന ചില കാതലായ ചോദ്യങ്ങളും വിഷയങ്ങളുമുണ്ട്. അത് മുതിര്‍ന്നവരെ ഉദ്ദേശിച്ചുള്ളതുമാണ്.

സംവിധായകന്‍ ആഷിഖ് അബുവാണ് ലൗലിയുടെ ക്യാമറ ചെയ്തിരിക്കുന്നത്. ആറുമാസം മുമ്പ് പുറത്തിറങ്ങിയ തന്റെ തന്നെ സംവിധാന സംരംഭമായ റൈഫിള്‍ ക്ലബ്ബിനു വേണ്ടിയും ആഷിഖ് അബു ക്യാമറ ചലിപ്പിച്ചിരുന്നു. ലൗലിയുടെ മികവുകളിലൊന്ന് ആഷിഖ് അബുവിന്റെ ക്യാമറയാണ്.

ലൗലിയുടെ അത്ഭുതങ്ങളിലൊന്ന് വെള്ളിത്തിരയില്‍ ഉണ്ണിമായ പ്രസാദിന്റെ 'അസാന്നിധ്യത്തിലുള്ള സാന്നിധ്യ'മാണ്. സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ലൗലി എന്ന കഥാപാത്രത്തിന് നേരെ ഉണ്ണിമായ പ്രസാദിന്റെ പേരാണ് കാണുകയെങ്കിലും സിനിമയിലൊരിടത്തും അവര്‍ പ്രത്യക്ഷപ്പെടുന്നില്ല. ലൗലിയുടെ ചിത്രീകരണവേളയില്‍ ലൗലി എന്ന ഈച്ചയായി ഉണ്ണിമായ പ്രസാദാണ് ഡമ്മി വേഷം ചെയ്തത്. പിന്നീട് ആനിമേഷനിലാണ് ഈച്ച കഥാപാത്രമായി രംഗത്തെത്തിയത്.

ചെറിയ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയും രണ്ടോ മൂന്നോ കഥകള്‍ സമാന്തരമായി പറഞ്ഞുമാണ് ലൗലി മുന്നോട്ടു പോകുന്നത്. ന്യൂജെന്‍ പിള്ളേരുടെ ചിന്തകളിലേക്കും പ്രവര്‍ത്തികളിലേക്കും അവരുടെ തൊട്ടുമുമ്പുള്ള തലമുറയുടെ ചിന്താരീതികള്‍ കൂടി കോര്‍ത്തിണക്കി, എന്നാല്‍ ജെന്‍സി പിള്ളേരെന്നാല്‍ എന്തോ വലിയ സംഭവമോ അപരാധമോ ആക്കാതെ അവതരിപ്പിച്ചിരിക്കുന്നു സിനിമ.

ലൗലിയുടെ എടുത്തു പറയാവുന്ന മറ്റൊരു സംഘമാണ് ആനിമേഷനും ത്രി ഡിയും ഒരുക്കിയവര്‍. സിനിമയുടെ കഥ ത്രി ഡി സവിശേഷതകള്‍ ആവശ്യപ്പെടുന്നില്ലെങ്കിലും ഈച്ച പ്രധാന കഥാപാത്രങ്ങളിലൊന്നായതിനാലും കൂടുതല്‍ സൂക്ഷ്മമായും കൗതുകകരമായും അവതരിപ്പിക്കാനുമായിരിക്കണം അണിയറ പ്രവര്‍ത്തകര്‍ ത്രി ഡി ഇഫക്ട് തെരഞ്ഞെടുത്തത്. ടൈറ്റില്‍ രംഗങ്ങളിലെ ത്രി ഡി, ആനിമേഷന്‍ ഇഫക്ടുകള്‍ കഴിഞ്ഞാല്‍ സിനിമയുടെ നാല്‍പ്പത്തിയഞ്ചാം മിനുട്ടിലാണ് ത്രി ഡി അനുഭവം കാഴ്ചക്കാരിലേക്ക് എത്തുന്നത്.

നിങ്ങള്‍ ഒരാളുടെ സ്വപ്‌നത്തിലേക്കാണ് കടന്നു കയറുന്നത് എന്ന മുന്നറിയിപ്പോടെയാണ് ചലച്ചിത്രം ആരംഭിക്കുന്നത്. സ്വപ്‌നതുല്യമായ ആനിമേഷന്‍, ത്രി ഡി ഇഫക്ടുകള്‍ ആ രംഗങ്ങള്‍ക്ക് നല്‍കാന്‍ സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും സാധിച്ചിട്ടുമുണ്ട്.


dileesh karunakaran s movie    beauteous   malayalam movie   mathew thomas successful  the pb  role

ലൗലി


സ്വപ്‌നവും സ്വപ്‌നം പോലുള്ള രംഗങ്ങളും ലൗലിയില്‍ നിരവധിയുണ്ട്. കുമ്പങ്ങളി നൈറ്റ്‌സിലും തണ്ണീര്‍ മത്തന്‍ ദിനങ്ങളിലും വണ്ണിലും ലിയോയിലും നെയ്മറിലും പ്രേമലുവിലും ബ്രോമാന്‍സിലും കണ്ടതല്ലാത്തൊരു മാത്യു തോമസാണ് ലൗലിയിലെ ബോണി. മാത്യുവിന് പുറമേ ഗംഗ മീരയുടെ അമ്മയും അശ്വതിയുടെ ഗ്രേസുമെല്ലാം തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കിയിട്ടുണ്ട്.

ആനിമേഷനും ത്രി ഡിയും ഉള്‍പ്പെടെ വരുന്ന സിനിമ മികച്ച രീതിയില്‍ എഡിറ്റ് ചെയ്തിട്ടുണ്ട് കിരണ്‍ ദാസ്. ലൗലി ഈച്ചക്ക് ശിവാംഗി കൃഷ്ണകുമാര്‍ നല്‍കിയ ശബ്ദം വളരെ കൃത്യമായിരുന്നു. ലൗലിയെ കാഴ്ചക്കാര്‍ക്ക് പ്രിയങ്കരിയാക്കാന്‍ ശിവാംഗിയുടെ ശബ്ദം വലിയ ഗുണം ചെയ്യുന്നുണ്ട്. വിഷ്ണു വിജയിന്റേയും ബിജിബാലിന്റേയും സംഗീതവും സിനിമയെ കാഴ്ചയോടൊപ്പം സഞ്ചരിക്കാന്‍ അനുവദിക്കുന്നവയാണ്.

വെസ്റ്റേണ്‍ ഘട്ടസ് പ്രൊഡക്ഷന്‍സിന്റേയും നേനി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും ബാനറില്‍ ഡോ. അമര്‍ രാമചന്ദ്രനും ശരണ്യയുമാണ് ലൗലി നിര്‍മിച്ചിരിക്കുന്നത്.

ലക്ഷ്മി ബാല

ഓതറിനെ കുറിച്ച്

ലക്ഷ്മി ബാല

ലക്ഷ്മി ബാല- സമയം മലയാളം എന്റർടെയിൻമെന്റ് സെക്ഷനിൽ സീനിയർ കണ്ടൻ്റ് പ്രൊഡ്യൂസർ. സാമൂഹിക വിഷയങ്ങളിൽ (എടമലക്കുടി ആദിവാസി മേഖലകളിലെ ജീവിത പ്രശ്നങ്ങൾ, കേരളത്തിലെ ഭിക്ഷാടനമാഫിയയുടെ സാന്നിധ്യം തുടങ്ങിയ വിഷയങ്ങളിലുള്ള പരമ്പരകൾ) ആർട്ടിക്കിൾസും സമയം മലയാളത്തിൽ എന്റർടെയിൻമെന്റ് മേഖലയിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും ചെയ്യാറുണ്ട്. ഓൺലൈൻ പത്ര മേഖലയിൽ ഒന്പതുവര്ഷത്തെ പ്രവൃത്തി പരിചയം. രസതന്ത്രത്തിൽ ബിരുദവും, കേരള മീഡിയ അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ പിജി ഡിപ്ലോമയും, സോഷ്യോളജിയിൽ പിജിയും നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപങ്ങളിലും ഷെയർചാറ്റിൽ സീനിയർ കോപ്പി റൈറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ വായിക്കൂ

Read Entire Article