കൊച്ചി: പീഡനക്കേസിൽ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) ഒളിവിലാണെന്ന് കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ നിർദേശപ്രകാരമായിരിക്കും അടുത്ത നടപടികൾ. റാപ്പർക്കെതിരായ പുതിയ പരാതി പോലീസിന് ലഭിക്കുന്നതേയുള്ളൂ. വേടനെ സംരക്ഷിക്കുന്ന നിലപാട് പോലീസിന് ഇല്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ട് പോകുന്നുണ്ട്. തെളിവുകൾ ശേഖരിക്കുന്നതും സാക്ഷികളെ കണ്ട് കാര്യങ്ങൾ അന്വേഷിക്കുന്നതുമടക്കമുള്ള കാര്യങ്ങൾ സജീവമായി നടക്കുന്നുണ്ട്. വേടൻ വിദേശത്തേക്ക് പോകുന്നത് തടയാനുള്ള നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ചൊവ്വാഴ്ച വാദംകേട്ട ഹൈക്കോടതി ഇദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല നിർദേശം നൽകിയിരുന്നു. മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
എന്നാൽ, യുവഡോക്ടറുടെ പീഡനപരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ വേടനെ ഇതുവരെ പിടികൂടാൻ സാധിക്കാത്തത് പോലീസിനെതിരായ വിമർശനങ്ങൾക്ക് വഴിവെച്ചു. പോലീസിന്റേത് വേടനെ സംരക്ഷിക്കുന്ന് നിലപാടാണെന്നുവരെ ആരോപണങ്ങൾ ഉയർന്നു. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു.
അതിനിടെ, വേടനെതിരേ രണ്ട് യുവതികൾകൂടി ലൈംഗികാതിക്രമ പരാതികൾ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇരുവരും പരാതി നൽകിയത്. ഒരാൾ 2020-ലും മറ്റൊരാൾ 2021-ലും വേടനിൽനിന്ന് അതിക്രമം നേരിട്ടെന്നാണ് പരാതിയിൽ പറയുന്നത്.
യുവഡോക്ടറുടെ പരാതി
കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്ളാറ്റ് എന്നിവിടങ്ങളിൽവെച്ച് വേടൻ പീഡിപ്പിച്ചതായാണ് യുവഡോക്ടറുടെ പരാതി. വർഷങ്ങളോളം തന്നെ ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നും യുവതി ആരോപിച്ചിരുന്നു.
ആദ്യമായി തന്നെ ചുംബിച്ചതുപോലും അനുവാദമില്ലാതെയാണ്. ആദ്യം താനുമായി ലൈംഗികബന്ധം ഉണ്ടായതും അത്തരത്തിലായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. വേടന്റെ പാട്ടുകളോടും നിലപാടുകളോടും തോന്നിയ ആരാധനയെ തുടർന്നാണ് ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടത്. 2021 ഓഗസ്റ്റിൽ കോഴിക്കോട് താൻ താമസിച്ചിരുന്ന സ്ഥലത്ത് വേടൻ വന്നു. അവിടെ അന്ന് തറയിൽ ഒരു ബെഡ് ഇട്ടാണ് ഇരുന്നത്. അവിടെവെച്ച് തന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയും അതിനിടയിൽ അനുമതിയില്ലാതെ തന്നെ ചുംബിക്കുകയുമായിരുന്നു. പിന്നീട് ബലാത്സംഗം ചെയ്തു. മൂന്നുദിവസം തന്നോടൊപ്പം വേടൻ അവിടെ താമസിച്ചു. പിന്നീട് കൊച്ചിയിലും ഏലൂരിലുംവെച്ചും പീഡനം തുടർന്നു.
2023 ജൂലൈ മാസത്തിൽ വേടൻ കൊച്ചിയിലെ പരിപാടി കഴിഞ്ഞ് തന്റെ താമസ സ്ഥലത്ത് എത്തുകയും തനിക്ക് വേറെയും ബന്ധങ്ങൾ ഉണ്ടെന്നും ബന്ധങ്ങൾക്ക് നീ ഒരു തടസ്സമാണെന്നും പറഞ്ഞു. വളരെ ടോക്സിക് ആയ റിലേഷൻഷിപ്പ് ആണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ മുമ്പിൽനിന്ന് വേടൻ ഇറങ്ങിപ്പോയത്. ഇതിനുശേഷം തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും വേടൻ വന്നില്ല. ഇതിനുപിന്നാലെ താൻ വളരെ വിഷാദത്തിലായെന്നും പരാതിയിൽ പറഞ്ഞിരുന്നു. പിന്നീട് വേടൻ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറയുകയും ആ ഘട്ടത്തിലാണ് അന്ന് തന്നെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് മനസിലായതെന്നും പരാതിയിലുണ്ട്.
ഒരു ഘട്ടം കഴിഞ്ഞപ്പോൾ തന്നെ ഒഴിവാക്കി പോവുകയാണ് ചെയ്തത്. തന്നെ ടോക്സിക്കാണെന്ന് പറഞ്ഞ് മാനസികമായി കൂടി തകർക്കുകയായിരുന്നു വേടന്റെ ലക്ഷ്യം. താൻ കടന്നുപോയ മാനസികസമ്മർദത്തിന്റെയും അനുഭവിച്ച വിഷാദത്തിന്റെയും പശ്ചാത്തലത്തിലാണ് പരാതി കൊടുക്കാൻ വൈകിയതെന്നും യുവഡോക്ടർ പറഞ്ഞിരുന്നു.
2021 ഡിസംബറിൽ പാട്ട് റിലീസ് ചെയ്യാൻ പൈസ വേണം എന്ന് ആവശ്യപ്പെടുകയും പതിനായിരം രൂപ കൊടുക്കുകയും ചെയ്തു. ഡിസംബർ 19-ന് വീണ്ടും കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ടു. അന്ന് 5000 രൂപയും കൊടുത്തു. 2021- 23 കാലഘട്ടത്തിൽ ഏതാണ്ട് പതിനാറായിരത്തോളം രൂപ നൽകി. ഇത്തരത്തിൽ പലപ്പോഴായി വേടൻ 31000 രൂപ വാങ്ങിയിട്ടുണ്ട്. ഈ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും പരാതിയുടെ ഭാഗമായി യുവതി നൽകിയിരുന്നു. കൂടാതെ 8356 രൂപയ്ക്ക് വേടന് പലപ്പോഴായി ട്രെയിൻ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ സ്‌ക്രീൻഷോട്ടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമടക്കമാണ് പരാതി നൽകിയിരുന്നത്.
Content Highlights: Rapper Vedan Absconding successful Assault Case, Kochi Police Commissioner Confirms
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·