
മാനുഷി എന്ന ചിത്രത്തിൽ ആൻഡ്രിയ, സംവിധായകൻ വെട്രിമാരൻ | സ്ക്രീൻ ഗ്രാബ്, മാതൃഭൂമി
ചെന്നൈ: സെൻസർ ബോർഡ് നിർദേശിച്ച 37 കട്ട് ആവശ്യമുണ്ടോയെന്ന് വിലയിരുത്താൻ തമിഴ് ചലച്ചിത്രമായ ‘മാനുഷി’ കാണാനൊരുങ്ങി മദ്രാസ് ഹൈക്കോടതി ജഡ്ജി. സംവിധായകൻ വെട്രിമാരന്റെ നിർമാണക്കമ്പനിയായ ഗ്രാസ്റൂട്ട് ഫിലിമാണ് ചിത്രം നിർമിച്ചത്. സെൻസർ ബോർഡ് നിർദേശത്തെ ചോദ്യംചെയ്ത് വെട്രിമാരൻ സമർപ്പിച്ച ഹർജിയിന്മേലാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് സിനിമകണ്ട് വിലയിരുത്താൻ തീരുമാനിച്ചത്.
24-ന് ചെന്നൈയിലെ സ്വകാര്യതിയേറ്ററിൽ പ്രത്യേകപ്രദർശനം നടത്തും. ഈസമയം സെൻസർ ബോർഡ് പ്രതിനിധികളോടും ഹാജരാകാൻ കോടതി നിർദേശിച്ചു. 2024 സെപ്റ്റംബർ 11-നാണ് സർട്ടിഫിക്കേഷനുവേണ്ടി സെൻസർ ബോർഡിനുമുൻപാകെ ചിത്രം സമർപ്പിക്കുന്നത്. എന്നാൽ, സിനിമകണ്ടശേഷം സർട്ടിഫിക്കറ്റ് നിഷേധിച്ചു. തന്റെ ഭാഗംകേൾക്കാതെ റീജണൽ ഓഫീസർ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നിഷേധിച്ചെന്നായിരുന്നു വെട്രിമാരന്റെ ആരോപണം. ഇതേത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്കയച്ചു.
സംസ്ഥാനത്തിന്റെ അഖണ്ഡതയ്ക്കെതിരാണെന്നും പ്രത്യേകസമുദായത്തെ അവഹേളിക്കുന്നതാണെന്നും സർക്കാരിന്റെ നയങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി റിവൈസിങ് കമ്മിറ്റിയും സർട്ടിഫിക്കറ്റ് നൽകരുതെന്ന് ശിപാർശചെയ്തു. എന്നാൽ, വെട്രിമാരൻ ഇതിനെയും ചോദ്യംചെയ്ത് രംഗത്തെത്തി.
സിനിമാറ്റോഗ്രാഫ് ആക്ടിലെ വ്യവസ്ഥകൾക്കനുസൃതമല്ല ബോർഡ് സ്വീകരിച്ച നടപടിക്രമമെന്ന് അദ്ദേഹം വാദിച്ചു. സിനിമ പുനഃപരിശോധിക്കാൻ മനുഷ്യാവകാശപ്രവർത്തകർ ഉൾപ്പെടുന്ന വിദഗ്ധസമിതി രൂപവത്കരിക്കണമെന്ന് 2025 മാർച്ച് 29-ന് സെൻസർ ബോർഡിന് അദ്ദേഹം വീണ്ടും നിവേദനവുംനൽകി. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധിലംഘിക്കുന്ന ഏതെങ്കിലും രംഗങ്ങളുണ്ടെങ്കിൽ വെട്ടിമാറ്റാൻ തയ്യാറാണെന്നും ഇതിൽ വ്യക്തമാക്കി.
ഗോപി നൈനാർ സംവിധാനംചെയ്ത ‘മാനുഷി’യുടെ ട്രെയ്‌ലർ 2024 ഏപ്രിലിൽ നടൻ വിജയ് സേതുപതി പങ്കുവെച്ചിരുന്നു. തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട സ്ത്രീയുടെ കഥയാണ് മാനുഷി പറയുന്നത്. ചില പോലീസ് അതിക്രമദൃശ്യങ്ങളും സിനിമയിലുള്ളതായി വിവരമുണ്ട്. ആൻഡ്രിയ നായികയായ ചിത്രത്തിൽ നാസർ, ഹക്കിം ഷാ, ബാലാജി ശക്തിവേൽ എന്നിവരും പ്രധാനവേഷത്തിലുണ്ട്. ഇളയരാജയുടേതാണ് സംഗീതം.
Content Highlights: Madras High Court volition reappraisal the 37 cuts suggested by the censor committee for Vetri Maaran`s `Manushi`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·