
നടൻ ശ്രീകാന്ത് | ഫോട്ടോ: Instagram
ചെന്നൈ: മയക്കുമരുന്ന് കേസിൽ ചെന്നൈയിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലായ് ഏഴു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശ്രീകാന്തിന് പുഴൽ ജയിലിൽ ഒന്നാം ക്ലാസ് താമസ സൗകര്യം അനുവദിക്കണമെന്ന് അഭിഭാഷകന്റെ വാദം ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. കൂടുതൽ അന്വേഷണത്തിനായി പോലിസ് ശ്രീകാന്തിനെ കസ്റ്റഡിയിൽ വാങ്ങും. ശ്രീകാന്തുമായി അടുപ്പമുള്ള നടൻ കൃഷ്ണ ഉൾപ്പെടെയുള്ള മറ്റ് നടീനടൻമാരെക്കുറിച്ചും അന്വേഷണം നടത്തും.
അതിനിടെ ശ്രീകാന്ത് ഹൈക്കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചു. അതിൽ തന്റെ കുടുംബ സാഹചര്യത്തെക്കുറിച്ചും താൻ കുടങ്ങിപ്പോയതാണെന്നും പരാമർശിച്ചിട്ടുണ്ട്. ശ്രീകാന്തിന്റെ പേരിൽ നാലു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. 43 തവണയായി അഞ്ചു ലക്ഷം രൂപയ്ക്കു ശ്രികാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് സൂചന. ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടു വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവും കണ്ടെടുത്തു. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലും ആയിരുന്നു ലഹരി ഉപയോഗം. പല താരങ്ങൾക്കും ശ്രീകാന്ത് കൊക്കെയ്ൻ നൽകിയതായി വിവരമുണ്ട്. അതിനാൽ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിച്ചേക്കും.
തമിഴ്‌നാടിനകത്തും പുറത്തുമായുള്ള മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങളുമായി ശ്രീകാന്തിനുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ പ്രദീപ്, ഘാന സ്വദേശി ജോൺ എന്നിവരിൽ പിടിയിലായതിനു പിന്നാലെയാണ് അന്വേഷണം ശ്രീകാന്തിലേക്ക് എത്തുന്നത്. അറസ്റ്റിലായ അണ്ണാ ഡിഎംകെ മുൻ അംഗം പ്രസാദാണ് ശ്രീകാന്തിന്റെ പേരു വെളിപ്പെടുത്തുന്നത്. പ്രസാദ് നിർമിച്ച ഒരു സിനിമയിൽ ശ്രീകാന്ത് അഭിനയിച്ചിരുന്നു. ഈ സമയത്താണ് ഇരുവരും കൊക്കെയ്ൻ ഉപയോഗം തുടങ്ങിയതെന്നു പറയുന്നു. രക്ത പരിേശാധനയിൽ ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ശ്രീകാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലും കൊക്കെയ്ൻ കണ്ടെടുത്തു.
തമിഴ്, തെലുങ്ക് സിനിമകളിൽ അറിയപ്പെടുന്ന ശ്രീകാന്ത് 1999- ൽ കെ.ബാലചന്ദറിന്റെ ടിവി ഷോയിലൂടെയാണ് അഭിനയരംഗത്തേക്കു വരുന്നത്. 2002 ൽ തമിഴ് ചിത്രമായ റോജക്കൂട്ടത്തിലൂടെ വെള്ളിത്തിരയിലെത്തി. തെലുങ്കിൽ 'ശ്രീറാം' എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തിൽ ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Tamil histrion Srikanth arrested successful Chennai connected cause charges; remanded to judicial custody till July 7
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·