IPL 2025 MI vs GT: ശുഭ്മാന്‍ ഗില്ലിന് പുഞ്ചിരിയോടെ യാത്രയയപ്പ് നല്‍കി ഹാര്‍ദിക് പാണ്ഡ്യ; രോഹിത് ശര്‍മയ്ക്ക് റെക്കോഡ്, സായ് സുദര്‍ശന് പരിക്ക്

9 months ago 10

Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 30 Mar 2025, 12:55 am

IPL 2025 MI vs GT: ക്യാപ്റ്റന്‍മാര്‍ തമ്മിലെ പോരില്‍ ശുഭ്മാന്‍ ഗില്‍ വിജയിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ആശ്വസിക്കാന്‍ രണ്ട് വിക്കറ്റുകള്‍ മാത്രം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 1000 റണ്‍സ് തികച്ച ഗില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി. ഗില്ലിനെ വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യ പുഞ്ചിരിയോടെ യാത്രയയപ്പ് നല്‍കിയത് വൈറലായി.

ഹൈലൈറ്റ്:

  • സ്റ്റേഡിയത്തില്‍ 1000 റണ്‍സ് തികച്ച് ഗില്‍
  • ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റര്‍
  • 450 ടി20 മാച്ചുകള്‍ കളിച്ച് രോഹിത് ശര്‍മ

Samayam Malayalam1. സായ് സുദര്‍ശന്റെ ബാറ്റിങ്. 2. ശുഭ്മാന്‍ ഗില്ലിനെ യാത്രയാക്കുന്ന ഹാര്‍ദിക് പാണ്ഡ്യ1. സായ് സുദര്‍ശന്റെ ബാറ്റിങ്. 2. ശുഭ്മാന്‍ ഗില്ലിനെ യാത്രയാക്കുന്ന ഹാര്‍ദിക് പാണ്ഡ്യ
ഇന്ത്യയുടെ ഏകദിന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് അടുത്തിടെ വൈസ് ക്യാപ്റ്റന്‍ പദവി ലഭിച്ച താരമാണ് ശുഭ്മാന്‍ ഗില്‍. ഐപിഎല്ലില്‍ ഇത്തവണ ഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെയും ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിന്റെയും ക്യാപ്റ്റന്‍മാരാണ്. ക്യാപ്റ്റന്‍മാര്‍ തമ്മിലെ പോരില്‍ ഗില്ലിന്റെ ജിടി 36 റണ്‍സിന് എംഐയെ തോല്‍പ്പിച്ചു.മല്‍സരത്തില്‍ ഹാര്‍ദികിന് ആശ്വസിക്കാന്‍ രണ്ട് വിക്കറ്റുകള്‍ മാത്രമാണുള്ളത്. മികച്ച ഫോമില്‍ നില്‍ക്കുകയായിരുന്നു ഗില്ലിനെ (27 പന്തില്‍ 38) വീഴ്ത്തിയത് ഹാര്‍ദികാണ്. തന്റെ രണ്ടാം ഓവറിലാണ് ഗില്ലിനെ പുറത്താക്കിയത്. ഗില്ലിന്റെ ഷോട്ട് നേരെ നമന്‍ ധീറിന്റെ കൈകളില്‍ അവസാനിച്ചു. വിക്കറ്റ് നേടിയ ശേഷമുള്ള പാണ്ഡ്യയുടെ പ്രതികരണം വൈറലാവുകയും ചെയ്തു. തന്നെ മറികടന്ന് ഗില്‍ പോവുമ്പോള്‍ ഹാര്‍ദിക് പുഞ്ചിരിച്ചുകൊണ്ട് നോക്കിനിന്നു.

സസ്പെന്‍ഷന്‍ കാരണം ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ആദ്യ മത്സരം നഷ്ടമായതിന് ശേഷം ഹാര്‍ദിക് മുംബൈക്ക് വേണ്ടി വീണ്ടും കളിക്കളത്തില്‍ തിരിച്ചെത്തിയ മല്‍സരമായിരുന്നു ഇത്. ഗില്‍ സായ് സുദര്‍ശനുമായി ചേര്‍ന്ന് 78 റണ്‍സിന്റെ ഓപണിങ് കൂട്ടുകെട്ട് ഉണ്ടാക്കിയത് ജിടിയുടെ വിജയത്തില്‍ നിര്‍ണായകമായി.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഈ മാച്ചിലൂടെ ഗില്‍ 1000 റണ്‍സ് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി. 20 ഇന്നിങ്സുകളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു വേദിയില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ഗില്‍ മാറി.

മല്‍സരത്തില്‍ എംഐയുടെ സൂപ്പര്‍ താരം രോഹിത് ശര്‍മ 450 ടി20 മാച്ചുകള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നാഴികക്കല്ല് പിന്നിട്ടു. 2007ല്‍ ബറോഡയ്‌ക്കെതിരേ മുംബൈക്ക് വേണ്ടിയായിരുന്നു ടി20 അരങ്ങേറ്റം. അതേ വര്‍ഷം ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായി. കഴിഞ്ഞ വര്‍ഷം രണ്ടാം തവണയും ടി20 ലോകകപ്പ് നേടിയ താരമായി മാറിയ ശേഷം അന്താരാഷ്ട്ര ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

മല്‍സരത്തില്‍ ടോപ് സ്‌കോററായ ജിടിയുടെ ഓപണര്‍ സായ് സുദര്‍ശന് ഫീല്‍ഡിങിനിടെ പരിക്കേറ്റു. ബൗണ്ടറിയിലേക്ക് പോകുന്ന ഒരു പന്ത് ഡൈവ് ചെയ്ത് സേവ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണിത്. വേദന കൊണ്ട് പുളഞ്ഞ താരത്തെ ഫിസിയോകള്‍ എത്തി പരിശോധിച്ചെങ്കിലും മുടന്തി ഫീല്‍ഡ് വിടേണ്ടിവന്നു. പരിക്കിന്റെ വ്യാപ്തി അറിവായിട്ടില്ല.

സുദര്‍ശന്‍ ജിടിയുടെ അവിഭാജ്യ ഘടകമാണ്. മികച്ച ഫോമിലുള്ള അദ്ദേഹം പിബികെഎസിനെതിരെ 74 റണ്‍സും മുംബൈയ്ക്കെതിരെ 63 റണ്‍സ് നേടി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article