അച്ഛന്‍, അമ്മ, ചേട്ടന്‍.. എല്ലാവരും പോയി, ഞാന്‍ മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളൂ; മോഹന്‍ലാലിന്റെ വാക്കുകള്‍

1 week ago 3
വളരെ അധികം ഇമോഷണലായ വ്യക്തിയാണ് മോഹന്‍ലാല്‍ . താന്‍ പിന്നിട്ട വഴികളെ, തന്നെ താനാക്കിയ ആളുകളെയും എന്നും ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ്. പഴയ കാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ മോഹന്‍ലാല്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറയുന്നതാണ്, അവരാരും ഇന്ന് തനിക്കൊപ്പം ഇല്ല എന്നത്.

ജിഡിപി പോട്കാസ്റ്റില്‍ അത്തരത്തില്‍ ചില കാര്യങ്ങള്‍ മോഹന്‍ലാല്‍ സംസാരിച്ചു. എങ്ങനെയുള്ള ഒരു കുട്ടിയായിരുന്നു, കുട്ടിക്കാലമായിരുന്നു മോഹന്‍ലാലിന്റേത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഹാനടന്‍. ഒരു സാധാരണ ബാലന്‍, അച്ഛന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍. എല്ലാവരെയും പോലെ കളിച്ച് ചിരിച്ച് നടന്ന മനോഹരമായ കുട്ടിക്കാലം.

അച്ഛന്‍ അറിയപ്പെടുന്ന ആളായിരുന്നു, വളരെ മികച്ചൊരു കരിയര്‍ അദ്ദേഹത്തിനുണ്ട്. എനിക്കൊരു ചേട്ടനാണ്. അച്ഛന്‍, അമ്മ, ചേട്ടന്‍ അവരാരും ഇന്ന് എനിക്കൊപ്പമില്ല. ഞാന്‍ മാത്രമേയുള്ളൂ- എന്ന് പറയുമ്പോള്‍ മോഹന്‍ലാലിന്റെ ശബ്ദത്തില്‍ നേര്‍ത്തൊരു നിരാശയുണ്ടായിരുന്നു.

Also Read: എന്റെ അക്കൗണ്ടില്‍ എത്ര കാശുണ്ട് എന്നെനിക്കറിയില്ല, എന്റെ ചെലവിന് ഭാര്യയോട് ചോദിക്കും എന്ന് ശിവകാര്‍ത്തികേയന്‍

(മുന്‍പ് തനിക്കൊപ്പം അഭിനയിച്ച പലരും ഇന്നില്ല എന്ന് പറയുമ്പോള്‍ ഉണ്ടായിരുന്ന അതേ ഒരു നിരാശ!. ചന്ദ്രലേഖ എന്ന ചിത്രത്തിലെ ഒരു രംഗം അടുത്തിടെ കാണുമ്പോള്‍ എനിക്ക് വളരെ അധികം വിഷമം തോന്നി. ഒരു സീനില്‍ എനിക്കൊപ്പം ചുറ്റും നിന്ന് അഭിനയിച്ച ആരും ഇന്നില്ല. ഞാന്‍ ഒഴികെ മറ്റെല്ലാവരും പോയി എന്നത് വലിയൊരു വേദനയാണ്. അതുകൊണ്ട് തന്നെ പഴയ സിനിമകള്‍ ഒന്നും ഇപ്പോള്‍ കാണാന്‍ സാധിക്കാറില്ല, വിഷമം തോന്നും എന്നാണ് അന്ന് മോഹന്‍ലാല്‍ പറഞ്ഞത്)

കുട്ടിക്കാലത്തെ കുറിച്ച് പറയുന്നത് ലാല്‍ തുടര്‍ന്നു; വളരെ സാധാരണമായ ഒരു ബാല്യം തന്നെയായിരുന്നു എന്റേത്. അതിലൊരു മാറ്റം വന്നത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അന്ന് ദ കമ്പ്യൂട്ടര്‍ മാന്‍ എന്ന നാടകത്തില്‍ അഭിനയിച്ചതിന് എനിക്ക് മികച്ച നടനുള്ള പുരസ്‌കാരം കിട്ടി. അതുവരെ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രം കിട്ടിയ പുരസ്‌കാരം, ആ സ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ആറാം ക്ലാസുകാരന് കിട്ടിയത്. അത് വലിയൊരു മാറ്റവും സംസാരവുമായിരുന്നു. പിന്നീട് കോളേജ് പഠിക്കുമ്പോഴും മികച്ച നടനായി. അത് കണ്ട് സുഹൃത്തുക്കളാണ് സിനിമയിലേക്ക് എന്റെ ബയോഡാറ്റ അയച്ചുകൊടുത്തതും, ഇന്ന് നിങ്ങള്‍ക്ക് മുന്നിലിരിക്കുന്ന ആളായി ഞാന്‍ മാറിയതും. പഠിക്കാന്‍ അത്ര മിടുക്കനൊന്നും ആയിരുന്നില്ല, ഇന്റലിജന്റ് സ്റ്റുഡന്റും ആയിരുന്നില്ല. പക്ഷേ അഭിനയത്തോട് താത്പര്യമുണ്ടായിരുന്നു


എനിക്ക് കിട്ടിയ നല്ല ഗുണങ്ങള്‍ എല്ലാം അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ഗ്രാന്റ് പാരന്റ്‌സില്‍ നിന്നുമാണ്. അമ്മ അത്രയേറെ സ്‌നേഹനിധിയായിരുന്നു. തമാശക്കാരിയായിരുന്നു. അമ്മയുടെ സ്വഭാവമാണ് എനിക്ക് എന്ന് എല്ലാവരും പറയും. ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ആളാണ് എന്റെ അമ്മ, പിന്നീട് തിരുവനന്തപുരം പോലൊരു നഗരത്തിലേക്ക് വന്നു. അച്ഛനും ക്ലര്‍ക്കായി ജോലി ആരംഭിച്ച്, പിന്നീട് നിയമോപദശേകനായി റിട്ടയര്‍ ചെയ്തു. അത് കണ്ടാണ് ഞാന്‍ വളര്‍ന്നത്- മോഹന്‍ലാല്‍ പറഞ്ഞു
Read Entire Article