Published: July 18 , 2025 08:11 PM IST
1 minute Read
കൊൽക്കത്ത∙ അതിർത്തി തർക്കത്തിന്റെ പേരിൽ അയൽക്കാരിയെ മർദിച്ചെന്ന പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാനും മകൾക്കുമെതിരെ പൊലീസ് കേസ്. ഹസിൻ ജഹാന്റെ അയൽക്കാരിയായ ഡാലിയ ഖാത്തുൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഹസിൻ ജഹാന്‍ അയൽക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ബംഗാളിലെ സുരി നഗരത്തിൽ ഷമിയുടെ മകളുടെ പേരിലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണു പൊലീസ് കേസിലെത്തിയത്. ഹസിൻ ജഹാൻ ഈ ഭൂമിയിൽ കെട്ടിടം നിർമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് തർക്ക ഭൂമിയാണെന്ന് ഉന്നയിച്ച് അയൽക്കാരിയായ ഡാലിയ ഖാത്തൂൻ തടയാൻ ശ്രമിച്ചു. ഇതാണ് കയ്യേറ്റത്തിൽ കലാശിച്ചത്. നിർമാണ സ്ഥലത്തെ വസ്തുക്കൾ എടുത്തു മാറ്റിയ ഡാലിയയെ ഹസിൻ ജഹാൻ തള്ളുന്നതാണു പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.
ഹസിൻ ജഹാനും ഷമിയുടെ മകളും ചേർന്ന് തന്നെ വധിക്കാൻ ശ്രമിച്ചെന്ന് ഡാലിയ പരാതിയിൽ ആരോപിച്ചു. അതേസമയം സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കി. ഹസിൻ ജഹാനും മകൾക്കും ജീവിക്കാനായി ഷമി മാസം നാലു ലക്ഷം രൂപ നൽകണമെന്ന് കോടതി അടുത്തിടെ വിധിച്ചിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @BCCI/HasinJahan എന്ന എക്സ് അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·