
പ്രതീകാത്മക ചിത്രം, വേടൻ | ഫോട്ടോ; പിടിഐ, അറേഞ്ച്ഡ്
കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ഡോക്ടറായ യുവതിയുടെ പരാതിയിലാണ് വേടനെതിരേ കഴിഞ്ഞദിവസം തൃക്കാക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തന്നെ അപകീര്‍ത്തിപ്പെടുത്താനും പണം തട്ടാനും ആളുകള്‍ ഗൂഢാലോചന നടത്തി പരാതികള്‍ നല്‍കുന്നതായി വേടന്‍ ഹര്‍ജിയില്‍ ആരോപിച്ചു.
ബന്ധം ഉഭയസമ്മതപ്രകാരമുള്ളതായിരുന്നുവെന്നും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കുപിന്നാലെയാണ് പരാതിയെന്നും ഹര്‍ജിയില്‍ വേടന്‍ ആരോപിച്ചു. ആരോപണങ്ങള്‍ മുഖവിലക്കെടുത്താല്‍ പോലും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 376(2)(n) എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ വാദം.
ആരാധിക എന്ന നിലയിലാണ് പരാതിക്കാരിയെ പരിചയം. പിന്നീട് വലിയ അടുപ്പമായി മാറിയെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്ന് വ്യക്തമാണ്. വിവഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ല. തന്നെ കുടുക്കുമെന്ന് പറഞ്ഞ് ഒരു സ്ത്രീയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്നും വേടന്‍ ഹര്‍ജിയില്‍ ആരോപിച്ചു.
'വിവാഹ വാഗ്ദാനം നല്‍കുകയും പിന്നീട് ബന്ധത്തില്‍ ഉലച്ചില്‍ തട്ടുമ്പോള്‍, പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച് പരാതി നല്‍കുന്ന രീതി ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല. ഹര്‍ജിക്കാരനും പരാതിക്കാരിയും പ്രായപൂര്‍ത്തിയായവരും വിദ്യാസമ്പന്നരും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരുമാണ്', ഹര്‍ജിയില്‍ പറയുന്നു.
സെലിബ്രിറ്റിയും മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത കലാകാരനുമാണ് വേടന്‍. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ വേടന്‍ തയ്യാറാണ്. അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. കേസിന്റെ എഫ്‌ഐആറോ മറ്റുരേഖകളോ പോലീസ് നല്‍കിയിട്ടില്ല. അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കൊപ്പം ഇവ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
Content Highlights: Rapper Vedan moves Kerala High Court seeking anticipatory bail successful rape case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·