
ദേവൻ | ഫോട്ടോ: സാജൻ വി. നമ്പ്യാർ | മാതൃഭൂമി
കൊച്ചി : താരസംഘടനയായ അമ്മയിൽ ഇപ്പോൾ ജനാധിപത്യം വന്നുവെന്നും അമ്മ ജനകീയമായെന്നും നടൻ ദേവൻ. സംഘടനയുടെ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദേവൻ. പ്രസിഡന്റ് സ്ഥാനാർഥി ആയി മത്സര രംഗത്തുണ്ടായിരുന്ന ദേവനെ തോൽപിച്ച്, ശ്വേതാ മേനോൻ ആണ് അമ്മ നേതൃസ്ഥാനത്ത് എത്തിയത്. നടന്നത് കടുത്ത പോരാട്ടം ആയിരുന്നു എന്നും സ്ത്രീകൾ പൊരുതി വിജയിക്കേണ്ടവർ ആണെന്നും ദേവൻ പ്രതികരിച്ചു.
"കടുത്ത പോരാട്ടം തന്നെ ആയിരുന്നു. സ്ത്രീകൾ മറ്റുള്ള ആരെങ്കിലും മാറിത്തരുന്ന സീറ്റിലേക്ക് വരേണ്ടവർ അല്ല. അവർ പൊരുതിത്തന്നെ വിജയിക്കണം. ഇന്ന് സംഭവിച്ചതും അത് തന്നെ ആണ്. സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരണം എന്നുള്ള എന്റെ ആഗ്രഹം സഫലമായി. ജയപരാജയങ്ങൾ വിഷയമല്ല. അമ്മയിൽ പല പരിഷ്കാരങ്ങളും വരേണ്ടതുണ്ട്. അതിനായി പുതിയ ടീമിനൊപ്പം നിന്നുകൊണ്ട് ഞാനും പ്രവർത്തിക്കും.
വൈകാരികമായി ഒരുപാട് ബന്ധമുള്ള സംഘടനയാണിത്. ഇന്ന് മുതൽ അമ്മ ജനകീയമായി. ജനാധിപത്യം വന്നിരിക്കുന്നു, അമ്മയിൽ ജനാധിപത്യം വന്നിരിക്കുന്നു, അമ്മ ജനകീയമായിരിക്കുന്നു.." ദേവൻ പറഞ്ഞു
31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. സ്ത്രീ പ്രാതിനിധ്യം ഏറെയുള്ള നേതൃത്വനിരയാണ് ഇത്തവണ അമ്മയിൽ. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് കുക്കു പരമേശ്വരനാണ്. ലക്ഷ്മി പ്രിയയാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറി ആയി അൻസിബ ഹസനും തിരഞ്ഞെടുക്കപ്പെട്ടു.
സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ് തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകൾ.
Content Highlights: Actor Devan reflects connected AMMA predetermination results, emphasizing antiauthoritarian shift
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·