'അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകൾ വന്നത് വലിയ പ്രത്യേകതയൊന്നുമല്ല, ശ്വേതയ്ക്കെതിരായ കേസ് കോമാളിത്തരം'

5 months ago 5

16 August 2025, 04:44 PM IST

Neena Kurup

നീന കുറുപ്പ് | സ്ക്രീൻ​ഗ്രാബ്

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃനിരയിലേക്ക് സ്ത്രീകൾ കടന്നുവന്നതിൽ വലിയ പ്രത്യേകതയൊന്നും തോന്നുന്നില്ലെന്ന് എക്സിക്യൂട്ടീവ് അം​ഗമായി തിരഞ്ഞെടുക്കപ്പെട്ട നടി നീന കുറുപ്പ്. ഇത്തവണയാണ് ഇത്രയേറെ സ്ത്രീകൾ മത്സരിക്കാനെത്തിയത്. അതുകൊണ്ട് ഇത്രയും പേർ വിജയിച്ചു. അമ്മയെ മുന്നോട്ടുകൊണ്ടുപോവുക എന്നതുമാത്രമാണ് ലക്ഷ്യം. ശ്വേതാ മേനോനെതിരെയുള്ള കേസിനെ കോമാളിത്തരം എന്നേ വിശേഷിപ്പിക്കാനാവൂ എന്നും നീന കുറുപ്പ് അഭിപ്രായപ്പെട്ടു.

17 അം​ഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. അതിൽ എട്ടുപേർ സ്ത്രീകളായത് വളരെ സ്വാഭാവികമായ ഒന്നാണെന്നാണ് തോന്നിയിട്ടുള്ളത്. ഏത് മേഖലയിൽ നോക്കിയാലും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ രീതിയിലാണ് മുന്നേറ്റം. അതുകൊണ്ട് സ്ത്രീകൾ മുൻനിരയിലേക്ക് വന്നതിനെ പ്രത്യേകമായി എടുത്തുപറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഇത്തവണയാണ് ഇത്രയും സ്ത്രീകൾ മത്സരിച്ചത്. അതുകൊണ്ട് അത്രയും പേർ വിജയിച്ചു.

സംഘടനയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ വന്നതുകൊണ്ട് വലിയ പ്രത്യേകതയൊന്നും തോന്നുന്നില്ല. കാരണം ഈ സംഘടനയിൽ സ്ത്രീയോ പുരുഷനോ ആരായാലും എല്ലാവരും ഒരുമിച്ചുമാത്രമേ പ്രവർത്തിക്കൂ. അമ്മയെ മുന്നോട്ടുകൊണ്ടുപോവുക എന്നതുമാത്രമാണ് ലക്ഷ്യം. സംഘടനയിലെ ഒരം​ഗത്തിന് മറ്റൊരം​ഗത്തിനെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് ഉന്നയിക്കേണ്ടത് ജനറൽ ബോഡിയിലാണ്. അത് നിയമാവലിയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിനെ മറികടന്ന് ആരെങ്കിലും പുറത്ത് സംസാരിച്ചിട്ടുണ്ടെങ്കിൽ ആ പാത തുടരാൻ ഞാനാ​ഗ്രഹിക്കുന്നില്ല. കാണാതായി എന്ന് പറയുന്ന മെമ്മറി കാർഡ് യഥാർത്ഥത്തിലുണ്ടെങ്കിൽ അത് കണ്ടുപിടിക്കണം. നീന കുറുപ്പ് ആവശ്യപ്പെട്ടു.

താൻ അമ്മ സംഘടനയിൽ സന്തുഷ്ടയായ ഒരു ഭാ​ഗമാണെന്ന് നീന കുറുപ്പ് പറഞ്ഞു. ശ്വേതാ മേനോനെതിരായ കേസിനെ കോമാളിത്തരം എന്നേ പറയാൻപറ്റൂ. അഭിനേതാവ് എന്ന രീതിയിൽ നമ്മൾ പല റോളുകളും ചെയ്യേണ്ടിവരും. അതൊന്നും വിവരിക്കേണ്ട ആവശ്യമില്ല, എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മലയാളസിനിമയിൽ മാത്രമുള്ള കാര്യമല്ലല്ലോ അത്. അതിന് വേറെ അർത്ഥങ്ങൾ കൊടുത്തത് വിഡ്ഢിത്തം മാത്രമാണെന്നും നീന കുറുപ്പ് വ്യക്തമാക്കി.

Content Highlights: Actress Neena Kurup discusses women`s accrued practice successful AMMA`s leadership

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article