Published: November 26, 2025 10:24 AM IST
1 minute Read
ഗുവാഹത്തി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസവും ബാറ്റിങ്ങിൽ ഇന്ത്യയ്ക്കു കൂട്ടത്തകർച്ച. 549 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ആദ്യ 58 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. കുൽദീപ് യാദവ് (38 പന്തിൽ അഞ്ച്), ധ്രുവ് ജുറേല്‍ (മൂന്ന് പന്തിൽ രണ്ട്), ഋഷഭ് പന്ത് (16 പന്തിൽ 13) എന്നിവരാണ് ബുധനാഴ്ച പുറത്തായ ബാറ്റർമാർ. 12 റൺസെടുത്ത സായ് സുദർശനൊപ്പം നാലു റൺസുമായി രവീന്ദ്ര ജഡേജയാണു ബാറ്റിങ് തുടരുന്നത്.
അവസാന ദിനം കളി തുടങ്ങിയതിനു പിന്നാലെ കുൽദീപ് യാദവിനെ സ്പിന്നർ സിമോൺ ഹാർമർ ബോൾഡാക്കി. ധ്രുവ് ജുറേൽ വീണ്ടും നിരാശപ്പെടുത്തി. ഹാർമറിന്റെ പന്തിൽ മാർക്രം ക്യാച്ചെടുത്താണ് ജുറേൽ മടങ്ങിയത്. ഒരു സിക്സും ഫോറും നേടിയ ഋഷഭ് പന്തും സമാന രീതിയിൽ പുറത്തായി.
നാലാം ദിവസം കളിനിർത്തുമ്പോൾ 8 വിക്കറ്റ് കയ്യിലിരിക്കെ, രണ്ടാം ടെസ്റ്റ് ജയിക്കാൻ ഇന്ത്യയ്ക്ക് 522 റൺസ് കൂടി വേണമായിരുന്നു. ഇനി മത്സരം സമനിലയിൽ അവസാനിപ്പിക്കണമെങ്കിൽ കുറഞ്ഞത് 80 ഓവർ എങ്കിലും അഞ്ചാം ദിനം ബാറ്റർമാർ പിടിച്ചുനിൽക്കണം. ഇതിൽ ഏതു കാര്യം സംഭവിച്ചാലും ഒരുപിടി റെക്കോർഡുകൾക്ക് ഗുവാഹത്തി സ്റ്റേഡിയം വേദിയാകും. മറുവശത്ത്, അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ, ഇന്ത്യയിൽ ഒരു സമ്പൂർണ ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നം സഫലമാകുന്നതു കാണാൻ ഉറപ്പിച്ചാകും ടെംബ ബവൂമയും സംഘവും ഇന്ന് ഫീൽഡിങ്ങിന് ഇറങ്ങുന്നത്.
288 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 5ന് 260 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു. ട്രിസ്റ്റൻ സ്റ്റബ്സാണ് (94) സന്ദർശകരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്ത്തി. 549 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ 2ന് 27 എന്ന നിലയിലായിരുന്നു. 2 റൺസുമായി സായ് സുദർശനും 4 റൺസുമായി കുൽദീപ് യാദവുമാണ് ക്രീസിൽ. 13 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെയും 6 റൺസെടുത്ത കെ.എൽ.രാഹുലിന്റെയും വിക്കറ്റുകളാണ് ആതിഥേയർക്ക് നാലാം ദിവസം രണ്ടാം ഇന്നിങ്സിൽ നഷ്ടമായത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 288 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.
English Summary:








English (US) ·