ആലപ്പുഴ ജിംഖാന; ജിംഖാനയിലെ തള്ളുപിള്ളേര്‍

9 months ago 8

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

വലിയ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഒരുകൂട്ടം യുവാക്കളിലേക്ക് പുതിയൊരു ലക്ഷ്യം വന്നുചേരുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ വരച്ചു കാട്ടുകയാണ് ആലപ്പുഴ ജിംഖാന. സിനിമയില്‍ യുവതലമുറയ്ക്ക് ഉപദേശങ്ങളൊന്നും നല്‍കുന്നില്ല. എന്നാല്‍ തങ്ങളുടെ കഴിവുകള്‍ കണ്ടെത്തി അതിനനുസരിച്ച് വഴി തെരഞ്ഞെടുക്കണമെന്ന് പറയാതെ പറയുന്നുണ്ട്.

'തല്ലുമാല' പോലെ ഒരുകൂട്ടം യുവാക്കളുടെ കഥ തന്നെയാണ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ആലപ്പുഴ ജിംഖാനയ്ക്കും തെരഞ്ഞെടുത്തിരിക്കുന്നത്. എളുപ്പത്തില്‍ ക്രിയ ചെയ്യുന്ന കണക്കു പോലെ എളുപ്പത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ആഗ്രഹിക്കുന്ന തലമുറയുടെ പ്രതിനിധികളാണ് അവര്‍. പ്ലസ് ടു തോറ്റാലും ജയിച്ചാലും കള്ളുകുടിച്ച് ആസ്വദിച്ച് ആഘോഷിക്കും എന്നതാണ് അവരുടെ ലൈനെന്ന് ആദ്യമേ പറഞ്ഞുവെക്കുന്നുണ്ട്. പ്ലസ് ടുവില്‍ മാത്രമല്ല ഏത് കാര്യത്തിലും അവര്‍ ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെ കാണുന്നത്. തങ്ങള്‍ നേടിയോ നഷ്ടപ്പെടുത്തിയോ എന്നല്ല, ആളുകളുടെ ശ്രദ്ധ തങ്ങളിലേക്ക് വരണം എന്നതിലാണ് പരമാവധി ശ്രദ്ധ.

ശ്രദ്ധിക്കപ്പെടുകയെന്ന ഒറ്റക്കാര്യത്തിന് മാത്രമല്ല മര്യാദയ്ക്ക് ബോക്‌സിംഗ് അറിയാഞ്ഞിട്ടും മത്സരിക്കാന്‍ റിംഗില്‍ കയറുമ്പോള്‍ ആലപ്പുഴയുടെ സ്വന്തം വള്ളപ്പാട്ട് അവര്‍ അവതരിപ്പിക്കുന്നത്. അവര്‍ തോറ്റോ ജയിച്ചോ എന്നല്ല കാണികളുടെ ശ്രദ്ധ ആവോളം നേടുകയാണ് ലക്ഷ്യം. അതിലവര്‍ വിജയിക്കുന്നുമുണ്ടെന്ന് ഒരു രംഗം സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ബോക്‌സിംഗ് കേന്ദ്രമായി മലയാളത്തില്‍ ഇറങ്ങുന്ന രണ്ടാമത്തെ സിനിമയാണ് ആലപ്പുഴ ജിംഖാന. ബോക്‌സിംഗ് പ്രധാന പ്രമേയമായി തൊട്ടുമുമ്പു വന്ന ദാവീദും ആലപ്പുഴ ജിംഖാനയും തമ്മില്‍ പ്രമേയത്തില്‍ അജഗജാന്തരമുണ്ടെങ്കിലും കേരളത്തില്‍ അത്രയൊന്നും വേരോട്ടമില്ലാത്തൊരു കായിക ഇനത്തെ കാഴ്ചക്കാര്‍ക്ക് താത്പര്യത്തോടെ കണ്ടിരിക്കാനാവുന്ന വിധത്തില്‍ ഇരുചിത്രങ്ങളും കൈകാര്യം ചെയ്തിരിക്കുന്നുവെന്നത് എടുത്തു പറയേണ്ടതുണ്ട്.

ക്രിക്കറ്റോ ഫുട്ബാളോ ആണ് കേന്ദ്രപ്രമേയമെങ്കില്‍ അത് മനസ്സിലാകുന്ന ഭൂരിപക്ഷം പേരുണ്ട്. എന്നാല്‍ ബോക്‌സിംഗ് പോലൊരു കായിക ഇനത്തിന്റെ നിയമാവലികള്‍ മാത്രമല്ല ഇടിച്ചു പരിപ്പെടുക്കുന്ന പരിപാടിയായതിനാല്‍ കുടുംബ പ്രേക്ഷകര്‍ക്ക് വലിയ താത്പര്യമൊന്നും ഉണ്ടാകാനും സാധ്യതയില്ല. പക്ഷേ, എല്ലാതരം പ്രേക്ഷകരേയും ആകര്‍ഷിക്കും ദാവീദിനെ പോലെ ആലപ്പുഴ ജിംഖാനയും.

ആദ്യപകുതിയില്‍ ആലപ്പുഴയുടെ പൗരാണിക പശ്ചാതലത്തോടു ചേര്‍ന്നാണ് കഥ പോകുന്നതെങ്കില്‍ രണ്ടാം പകുതി മുഴുവന്‍ കൊച്ചിയിലെ ബോക്‌സിം റിംഗാണ്. ആലപ്പുഴയുടേയും ജിംഖാനയുടേയും രംഗങ്ങളെ അനുയോജ്യവും മനോഹരവുമായ കളര്‍ ടോണിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നത്.

പ്ലസ് ടു ജയിക്കാന്‍ മാത്രമല്ല ഡിഗ്രിക്ക് എളുപ്പത്തില്‍ കോളജിലൊരു സീറ്റ തരപ്പെടുത്താനും കൂടിയാണ് ജോജോ ജോണ്‍സണും ഡേവിഡ് ജോണും ഷിഫാസ് അഹമ്മദും ഷിഫാസ് അലിയും (ഒന്ന് ചെറുത്, മറ്റേത് വലുത്), ഷാനവാസും ബോക്‌സിംഗ് പഠിക്കാന്‍ തയ്യാറാകുന്നത്. ഇവരോടൊപ്പം ദീപക് പണിക്കറും കിരണും കൂടി ചേരുമ്പോള്‍ ആലപ്പുഴയുടെ ജില്ലാ ബോക്‌സിംഗ് ടീമാകും. വനിതാ ടീമില്‍ നടാഷയും അനുപമയും ഷെറിനും കൂടി വരുന്നതോടെ കേരളത്തിലെ ഏത് ജില്ലക്കാരനാണെങ്കിലും ഈ സിനിമ കാണുന്നയാള്‍ ആലപ്പുഴ ജില്ലാ ടീമിനോടൊപ്പമാകും.

ജിംഖാന


പഠനത്തില്‍ മാത്രമല്ല, പ്രണയത്തിനായാലും ഇവര്‍ക്കെല്ലാം ഷോര്‍ട്ട് കട്ടുകളോടാണ് കൂടുതല്‍ താത്പര്യം. ബോട്ടില്‍ കാണുന്ന ഒരാളെ പ്രണയിക്കാന്‍ ശ്രമിക്കുന്നു, ബോട്ടിറങ്ങിയാല്‍ അടുത്തയാളോടൊപ്പം കറങ്ങുന്നു, ബോക്‌സിംഗ് റിംഗില്‍ ഇടിച്ചു മലര്‍ത്തുന്ന പെണ്‍കുട്ടിക്കു പിന്നാലെ നടക്കുന്നു തുടങ്ങി എല്ലാതരം വികൃതികളും ഇവരെല്ലാം ഒപ്പിക്കുന്നുണ്ടെങ്കിലും കാഴ്ചക്കാര്‍ക്ക് ഈ കുട്ടിക്കൂട്ടങ്ങളോട് ഒട്ടും ദേഷ്യം തോന്നില്ല. ചെയ്യുന്നതിനേക്കാള്‍ പ്രകടനപരതയും അതിലേറെ തള്ളിവിടലുകളുമാണ് ഇവരുടെ പ്രധാന പരിപാടി.

മലബാര്‍ മുസ്‌ലിം ജീവിതത്തിലെ യുവത്വത്തെ വ്യത്യസ്ത കോണിലൂടെ തല്ലുമാലയില്‍ ചിത്രീകരിച്ചതു പോലെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ് ആലപ്പുഴ ജിംഖാനയിലും യുവാക്കളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയിച്ചവരാരും ബോക്‌സിംഗ് താരങ്ങളല്ലാതിരുന്നിട്ടും കഥാപാത്രങ്ങളാകാന്‍ അവര്‍ ബോക്‌സിംഗിന്റെ പാഠങ്ങള്‍ പഠിക്കുകയും ക്യാമറയ്ക്കു മുമ്പില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇവരാര്‍ക്കും ബോക്‌സിംഗ് അറിയില്ലെന്ന് പ്രേക്ഷകര്‍ക്ക് തോന്നുകയേ ഇല്ല.

പ്രേമലുവിന്റെ ഭാരമില്ലാതെ നസ്ലിന്‍ ഗഫൂരും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കനമൊന്നുമില്ലാതെ ഗണപതിയും ഉള്‍പ്പെടെ താരങ്ങളെല്ലാം അവരുടെ യഥാര്‍ഥ പ്രായത്തില്‍ നിന്നും എട്ടോ പത്തോ വയസ്സ് കുറഞ്ഞ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലുമെല്ലാം ടീന്‍ ഏജിന്റെ അവസാന വര്‍ഷക്കാരാവാന്‍ അവര്‍ക്കെല്ലാവര്‍ക്കും സാധിക്കുകയും ചെയ്തിരിക്കുന്നു.

രസകരമായി കണ്ടിരിക്കാനാവുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും വിഷ്ണു വിജയിന്റെ സംഗീതവും സിനിമയുടെ മൂഡ് തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അന്തരിച്ച എഡിറ്റര്‍ നിഷാദ് യൂസഫാണ് ആലപ്പുഴ ജിംഖാനയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. നിഷാദിന്റെ രണ്ട് സിനിമകളാണ് ഒരേ ദിവസം റിലീസായത്. മമ്മൂട്ടി ചിത്രം ബസൂക്കയും നിഷാദ് എഡിറ്റ് ചെയ്തിട്ടുണ്ട്.

പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റഏയും റീലിസ്റ്റിക് സ്റ്റുഡിയോയുടേയും ബാനറില്‍ ഖാലിദ് റഹ്മാനും ജോബിന്‍ ജോര്‍ജ്ജും സമീര്‍ കാരാട്ടും സുബീഷ് കണ്ണഞ്ചേരിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്നും സംഭാഷണങ്ങള്‍ രതീഷ് രവിയും എഴുതിയിരിക്കുന്നു. യുവാക്കളെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ ആലപ്പുഴ ജിംഖാനയ്ക്ക് സാധിക്കും.

ലക്ഷ്മി ബാല

ഓതറിനെ കുറിച്ച്

ലക്ഷ്മി ബാല

ലക്ഷ്മി ബാല- സമയം മലയാളം എന്റർടെയിൻമെന്റ് സെക്ഷനിൽ സീനിയർ കണ്ടൻ്റ് പ്രൊഡ്യൂസർ. സാമൂഹിക വിഷയങ്ങളിൽ (എടമലക്കുടി ആദിവാസി മേഖലകളിലെ ജീവിത പ്രശ്നങ്ങൾ, കേരളത്തിലെ ഭിക്ഷാടനമാഫിയയുടെ സാന്നിധ്യം തുടങ്ങിയ വിഷയങ്ങളിലുള്ള പരമ്പരകൾ) ആർട്ടിക്കിൾസും സമയം മലയാളത്തിൽ എന്റർടെയിൻമെന്റ് മേഖലയിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും ചെയ്യാറുണ്ട്. ഓൺലൈൻ പത്ര മേഖലയിൽ ഒന്പതുവര്ഷത്തെ പ്രവൃത്തി പരിചയം. രസതന്ത്രത്തിൽ ബിരുദവും, കേരള മീഡിയ അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ പിജി ഡിപ്ലോമയും, സോഷ്യോളജിയിൽ പിജിയും നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപങ്ങളിലും ഷെയർചാറ്റിൽ സീനിയർ കോപ്പി റൈറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ വായിക്കൂ

Read Entire Article