ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ഫൈനലിൽ കടന്ന വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് കന്നിക്കിരീടം സ്വന്തമാക്കണമെങ്കിൽ, രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ് ഫൈനലിൽ കടക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ എട്ടു വിക്കറ്റിന് തകർത്താണ് ആർസിബി ഫൈനലിൽ കടന്നത്. ഐപിഎൽ ചരിത്രത്തിൽ ആർസിബിയുടെ നാലാം ഫൈനലാണിത്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനെ നേരിടാനിരിക്കെയാണ്, ആർസിബിക്ക് കപ്പടിക്കണമെങ്കിൽ മുംബൈ ഇന്ത്യൻസ് ഫൈനലിലെത്താതിരിക്കുന്നതാണ് നല്ലതെന്ന അശ്വിന്റെ മുന്നറിയിപ്പ്.
ഇത്തവണ വിരാട് കോലിയുടെ ആർസിബി കിരീടം നേടണമെന്നതാണ് തന്റെയും ആഗ്രഹമെന്നു പറഞ്ഞ അശ്വിൻ, അതു സംഭവിക്കണമെങ്കിൽ മുംബൈ ഇന്ത്യൻസ് ഫൈനലിൽ കടക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി. ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ ശുഭ്മൻ ഗിൽ നയിച്ച ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയാണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്.
‘‘ആർസിബിക്ക് ഇത്തവണ ഐപിഎൽ കിരീടം ചൂടണമെങ്കിൽ, മുംബൈ ഇന്ത്യൻസ് ഇന്നു ജയിക്കാൻ പാടില്ല. കിരീടം മോഹിക്കുന്ന ആരും ഫൈനലിൽ പ്രതീക്ഷിക്കാത്ത ടീമായിരിക്കും മുംബൈ. അവരെ എന്തു വിലകൊടുത്തും അതിനു മുൻപു തന്നെ പുറത്താക്കണം’ – അശ്വിൻ പറഞ്ഞു.
‘‘മുംബൈ ഇന്ത്യൻസ് ഫൈനലിലെത്തുമോ എന്നറിയാൻ ആർസിബി ആകാംക്ഷയോടെ നോക്കിയിരിക്കുമെന്ന് തീർച്ചയാണ്. ആർസിബിക്കെതിരെ ഫൈനലിൽ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് മുംബൈ ഇന്ത്യൻസാണ്. നിലവിലെ സാഹചര്യത്തിൽ ആർസിബിക്ക് വ്യക്തമായ മേധാവിത്തമുണ്ടെന്നു കാണാം. പക്ഷേ, ക്രിക്കറ്റിൽ എന്തും സംഭവിക്കാം. ഞാൻ ആർസിബിയിലായിരുന്നെങ്കിൽ, ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ കിട്ടണമെന്നായിരിക്കും ആഗ്രഹിക്കുക.’ – അശ്വിൻ പറഞ്ഞു.
ഐപിഎലിൽ ഇതിനകം ആറു തവണ ഫൈനൽ കളിച്ചതിൽ അഞ്ച് തവണയും കിരീടം ചൂടിയ ടീമാണ് മുംബൈ ഇന്ത്യൻസ്. മറുവശത്ത് കളിച്ച ഫൈനലുകളെല്ലാം തോറ്റ ചരിത്രമാണ് ആർസിബിക്ക് കൂട്ട്. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ തീർത്തും നിരായുധരാക്കിയ ആർസിബി, ഇത്തവണ കന്നിക്കിരീടം ഉയർത്താമെന്ന മോഹത്തിലാണ്.
English Summary:








English (US) ·