Published: October 29, 2025 09:57 PM IST
1 minute Read
ഗുവാഹത്തി ∙ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന് ദക്ഷിണാഫ്രിക്ക. ഒന്നാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 125 റൺസിനു തകർത്താണ് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 320 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് വനിതകൾ. 42.3 ഓവറിൽ 194 റൺസിന് ഓൾഔട്ടാകുകയായിരുന്നു. വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ സെമിഫൈനലിലെ വിജയികളെ ഫൈനലിൽ ദക്ഷിണാഫ്രിക്ക നേരിടും. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാരിസാൻ കാപ്പാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക, ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ (169) സെഞ്ചറിക്കരുത്തിലാണ് കൂറ്റൻ ടോട്ടൽ നേടിയത്.
മറുപടി ബാറ്റിങ്ങിൽ, ഒരിക്കൽ പോലും വിജയപ്രതീക്ഷ ഉണർത്താൻ ഇംഗ്ലണ്ടിനായില്ല. ആദ്യ ഓവറിൽ തന്നെ അവർക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ഓവറിൽ 3ന് 1 എന്ന പരിതാപകരമായ നിലയിലായിരുന്നു അവർ. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ നാറ്റ് സ്കൈവർ-ബ്രണ്ട് (76 പന്തിൽ 64), ആലീസ് കാപ്‌സി (74 പന്തിൽ 50) എന്നിവരുടെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 107 റൺസ് കൂട്ടിച്ചേർത്തു. 23–ാം ഓവറിൽ കാപ്സിയെ പുറത്തായതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. അധികം വൈകാതെ തന്നെ ക്യാപ്റ്റനും വീണതോടെ ഇംഗ്ലണ്ടിന്റെ തകർച്ച പൂർണമായി. ഡാനിയേൽ വ്യാറ്റ്-ഹോഡ്ജ് (34), ലിൻസി സ്മിത്ത് (27) എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്ന മറ്റു രണ്ടു പേർ. നാലു ബാറ്റർമാർ ‘ഡക്ക്’ ആയി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ സെഞ്ചറിയാണ് കൂറ്റൻ സ്കോറിലെത്തിച്ചത്. നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് അവർ 319 റൺസെടുത്തത്. 143 പന്തിലാണ് ക്യാപ്റ്റൻ ലോറ വോൾവാർഡ് 169 റൺസെടുത്തത്. ഓപ്പണറായി ഇറങ്ങിയ ലോറ, 48–ാം ഓവറിലാണ് പുറത്തായത്. നാല് സിക്സും 20 ഫോറുമടങ്ങുന്നതായിരുന്നു ലോറയുടെ ഇന്നിങ്സ്. ടാസ്മിൻ ബ്രിട്ട്സ് (45), മാരിസാൻ കാപ്പ് (42), ക്ലോയി ട്രയോൺ (33) എന്നിവരുടെ ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.
English Summary:








English (US) ·