Published: November 13, 2025 10:15 AM IST
1 minute Read
-
ഒന്നാം ടെസ്റ്റിൽ 3 വിക്കറ്റ് കീപ്പർമാരുമായി ഇറങ്ങാൻ ഇന്ത്യ
കൊൽക്കത്ത∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ കൊൽക്കത്തയിൽ തുടക്കമാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ അത്യപൂർവ കാഴ്ചയ്ക്കു കൂടി ഈഡൻ ഗാർഡൻസ് മൈതാനം വേദിയാകും. കെ.എൽ.രാഹുൽ, ഋഷഭ് പന്ത്, ധ്രുവ് ജുറേൽ എന്നീ 3 വിക്കറ്റ് കീപ്പർമാരുമായാണ് ടീം ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുക.
ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കു പകരം ജുറേലിനെ ആദ്യ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയതായി സഹപരിശീലകൻ റയൻ ടെൻ ഡെസ്കാറ്റെ പറഞ്ഞു. ഇതോടെയാണ് 3 വിക്കറ്റ് കീപ്പർമാർക്ക് ഇലവനിൽ അവസരം ഒരുങ്ങിയത്.ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന മത്സരങ്ങളിൽ നിതീഷ് ഇന്ത്യ എയ്ക്കായി കളിക്കും.
ടീമിന്റെ സ്ഥിരം ഓപ്പണറായ കെ.എൽ.രാഹുലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതോടെ ജുറേലിന് അവസരം ലഭിക്കില്ലെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ചതുർദിന ടെസ്റ്റിൽ മിന്നും ഫോമിൽ തിളങ്ങിയതോടെ ഇരുപത്തിനാലുകാരൻ താരത്തെയും ടീമിൽ ഉൾപ്പെടുത്താൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. മധ്യനിര ബാറ്ററുടെ റോളിലാകും ജുറേൽ കളിക്കുക. ഇക്കഴിഞ്ഞ വെസ്റ്റിൻഡീസ് പരമ്പരയിൽ, പന്തിന്റെ അഭാവത്തിൽ ജുറേലായിരുന്നു വിക്കറ്റ് കീപ്പറായത്. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം.
2016ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിൽ വിക്കറ്റ് കീപ്പർമാരായ കെ.എൽ.രാഹുൽ, പാർഥിവ് പട്ടേൽ, വൃദ്ധിമാൻ സാഹ എന്നിവരെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും പരുക്കുമൂലം അവസാന നിമിഷം സാഹയെ ഒഴിവാക്കിയിരുന്നു.
English Summary:








English (US) ·