ഇത് രാമ - രാവണ യുദ്ധം! ബഹ്‌മാണ്ഡ ദൃശ്യ വിസ്മയമായി രാമായണ പാര്‍ട്ട് 1 ട്രെയിലര്‍

1 month ago 8
ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ' രാമായണ : പാര്‍ട്ട് 1' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ട്രെയിലര്‍ ആഗോളതലത്തില്‍ പുറത്തിറങ്ങി. നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ പ്രമുഖ വിഷ്വല്‍ ഇഫക്റ്റ്‌സ് സ്റ്റുഡിയോയായ ഡിഎന്‍ഇജിയും യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മനം മയക്കുന്ന ദൃശ്യ വിസ്മയമായാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. സോണി പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയില്‍ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ഇന്ത്യയിലും അതിരുകള്‍ക്കപ്പുറത്തും തലമുറകളായി ആരാധിക്കപ്പെടുന്ന ധര്‍മ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനെ രണ്‍ബീര്‍ കപൂറാണ് അവതരിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന വനിതകളിലൊരാളായ സീതാദേവിയായി സായ് പല്ലവി എത്തുമ്പോള്‍, ലാളിത്യവും കരുത്തും അനുകമ്പയും ആ കഥാപാത്രത്തിന് അവര്‍ പകര്‍ന്നു നല്‍കുന്നു. പ്രൈം ഫോക്കസ് സ്റ്റുഡിയോസിനൊപ്പം തന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിലൂടെ ഈ ചിത്രം നിര്‍മ്മിക്കുന്ന പാന്‍-ഇന്ത്യന്‍ സൂപ്പര്‍ താരം 'റോക്കിംഗ് സ്റ്റാര്‍' യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരില്‍ ഒരാളായ രാവണനായി ചിത്രത്തില്‍ എത്തുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികള്‍ക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. പണ്ട് ടെലിവിഷന്‍ രാമായണ പരമ്പരയില്‍ ശ്രീരാമനായി എത്തി ജനഹൃദയങ്ങള്‍ കീഴടക്കിയ അരുണ്‍ ഗോവില്‍ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.

Samayam Malayalamഓന്റെ ചിരിയും മൊഞ്ചും അങ്ങനെയൊന്നും പോവൂല്ല; മോഹന്‍ലാലിന് ശേഷം ഞങ്ങള്‍ നെഞ്ചേറ്റിയ നടനാണ്! നിവിന്‍ പോളി ലുക്ക് വൈറലാവുന്നു
'ദംഗല്‍' എന്ന ചിത്രത്തിലൂടെ ചൈന അടക്കമുള്ള ആഗോള വിപണികളില്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും, അതേസമയം ഇന്ത്യന്‍ വൈകാരികതയിലും സംസ്‌കാരത്തിലും ആഴത്തില്‍ വേരൂന്നിയ കഥപറച്ചില്‍ രീതിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വീകരിച്ചതുമായ പ്രശസ്ത സംവിധായകന്‍ നിതീഷ് തിവാരിയെയും, ഇന്ത്യന്‍ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകളെയും നമിത് മല്‍ഹോത്രയുടെ 'രാമായണം' ഒന്നിപ്പിക്കുകയാണ്. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹര്‍ഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാല്‍ കപൂറൂം ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്‌കാര്‍ ജേതാക്കളായ സംഗീത ഇതിഹാസങ്ങള്‍ ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഓസ്‌കാര്‍ ജേതാവായ ശ്രീധര്‍ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മൂന്ന് ലോകങ്ങള്‍ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍, പ്രപഞ്ച സമതുലിതാവസ്ഥ വീണ്ടെടുക്കാനായി വിഷ്ണുഭഗവാന്‍ അവതാരമായി ഭൂമിയിലേക്ക് ഇറങ്ങിവരികയാണ്. മാനവ രാജകുമാരനായ രാമനായി വിഷ്ണു പുനര്‍ജനിക്കുന്നു. അഹങ്കാരത്താലും പ്രപഞ്ചത്തെപ്പോലും തകര്‍ക്കാന്‍ ശേഷിയുള്ള പ്രതികാരദാഹത്താലും നയിക്കപ്പെടുന്നവനും, ത്രിമൂര്‍ത്തികളുടെ അനുഗ്രഹം ലഭിച്ചവനും, അജയ്യനും അമരനുമായ രാവണന്‍ എന്ന അതിശക്തനും പണ്ഡിതനുമായ അസുരരാജാവാണ് രാമന് എതിരായി നില്‍ക്കുന്നത്. വിധിവിപര്യയം രാമനെ വനവാസത്തിലേക്കും, തുടര്‍ന്ന് രാവണനുമായി ഒടുങ്ങാത്ത പോരാട്ടത്തിലേക്കും നയിക്കുകയാണ്. ദേവന്മാരുടെയും മനുഷ്യരുടെയും വിധി നിര്‍ണ്ണയിക്കുന്ന വലിയൊരു പ്രപഞ്ചിക ഏറ്റുമുട്ടലായി അത് മാറുന്നതാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിലൂടെ അവതരിപ്പിക്കുന്നത്.


എട്ട് തവണ അക്കാദമി അവാര്‍ഡ് നേടിയ പ്രശസ്ത വി.എഫ്.എക്‌സ് സ്റ്റുഡിയോയായ ഡിഎന്‍ഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങള്‍ക്ക് പിന്നില്‍. 'രാമായണം എന്നത് കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യ'മെന്ന് നിര്‍മ്മാതാവ് നമിത് മല്‍ഹോത്ര ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളില്‍ ഒന്നാണ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.
Read Entire Article