ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടത്തിന് മൂന്നാഴ്ചയോളം ബാക്കി; മെൽബൺ ട്വന്റി20 ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു

3 months ago 4

ഓൺലൈൻ ഡെസ്ക്

Published: October 07, 2025 09:04 PM IST

1 minute Read

 SAJJAD HUSSAIN / AFP
പാക്കിസ്ഥാന്റെ വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയെ അഭിനന്ദിക്കുന്ന സഹതാരങ്ങളായ റിങ്കു സിങ്, സഞ്ജു സാംസൺ എന്നിവർ. Photo: SAJJAD HUSSAIN / AFP

മെൽബൺ∙ ഒക്ടോബർ 31 ന് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി20 മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നു. മത്സരത്തിനു മൂന്നാഴ്ചയോളം ബാക്കിയുള്ളപ്പോഴാണ് ആരാധകർക്കായി അനുവദിച്ചിരിക്കുന്ന ടിക്കറ്റുകളെല്ലാം അതിവേഗം വിറ്റുപോയത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുന്നത്. രണ്ടു പരമ്പരകളുടേയും 1,75,000 ടിക്കറ്റുകൾ ഇതുവരെ വിറ്റുതീർന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതികരിച്ചു.

മെൽബൺ ട്വന്റി20യിൽ വൻതോതിൽ ആരാധകർ ഇരച്ചെത്തുമെന്നാണു പ്രതീക്ഷയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ടോ‍ഡ് ഗ്രീൻബെർഗ് പ്രതികരിച്ചു. ഒക്ടോബർ 19ന് പെർത്തിൽ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് പരമ്പരയ്ക്കു തുടക്കമാകുന്നത്. ഒക്ടോബർ 29 മുതലാണ് ട്വന്റി20 മത്സരങ്ങൾ ആരംഭിക്കുക. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് കീഴിലാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പര കളിക്കുക. ചാംപ്യൻസ് ട്രോഫിക്കു ശേഷം സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ആദ്യമായി കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ.

ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, വാഷിങ്ടൻ സുന്ദർ

English Summary:

India vs Australia T20: Tickets Sold Out!

Read Entire Article