17 September 2025, 05:19 PM IST

സൂര്യകുമാർ യാദവ് (Photo: SAJJAD HUSSAIN (AFP))
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പിച്ചിന് പുറത്ത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തിന് അയവില്ല. ഹസ്തദാനം കൊടുക്കാത്തതില്‍ തുടങ്ങിയ വിവാദം കൂടുതല്‍ ചൂടുപിടിക്കുകയാണ്. ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന പാകിസ്താന്റെ ഭീഷണിയായിരുന്നു ആദ്യത്തേത്. മാച്ച റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ റഫറിമാരുടെ പാനലില്‍ നിന്ന് മാറ്റണമെന്നും അവര്‍ രേഖാമൂലം തന്നെ ആവശ്യപ്പെട്ടു. പാകിസ്താന്റെ പരാതിയോട് എസിസി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബിസിസിഐയും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവാണ്.
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ കൂടിയായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് കപ്പ് സ്വീകരിക്കാന്‍ താത്പര്യമില്ലെന്ന് സൂര്യകുമാര്‍ യാദവ് എസിസിയെ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സമ്മാനദാനച്ചടങ്ങില്‍ നഖ്‌വിയുമായി വേദി പങ്കിടാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നാണ് ഇന്ത്യ എ.സി.സിയെ അറിയിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫൈനലിന് മുന്‍പ് സൂപ്പര്‍ ഫോറിലും ഇന്ത്യയും പാകിസ്താനും മുഖാമുഖം വരാനുള്ള സാധ്യതമുണ്ട്. ഇതിലും ഹസ്തദാനം ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ തുടരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സെപ്റ്റംബര്‍ 28നാണ് ഏഷ്യാ കപ്പ് ഫൈനല്‍. ഇന്ത്യയാണ് നിലവിലെ ജേതാക്കള്‍.
Content Highlights: India-Pakistan Asia Cup feud escalates. Suryakumar Yadav refuses to judge the cupful from ACC chairman








English (US) ·