27 July 2025, 06:08 PM IST

സാവി ഹെർണാണ്ടസ് | Photo : AFP
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാകാന്‍ സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും ഇതിഹാസതാരമായ സാവി ഹെര്‍ണാണ്ടസിന്റെ പേരില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഇ-മെയില്‍ വഴി അപേക്ഷ അയച്ചത് താനാണെന്ന് അവകാശപ്പെട്ട് വെല്ലൂര്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി (വിഐടി) വിദ്യാര്‍ഥി രംഗത്ത്. ഒരു തമാശയായാണ് താന്‍ അപേക്ഷ അയച്ചതെന്നും പത്തൊന്‍പതുകാരനായ വിദ്യാർഥി പറഞ്ഞു.
സാവിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കിയശേഷം ചാറ്റ് ജിപിടിയോട് സാവി ഹെര്‍ണാണ്ടസ് അപേക്ഷിക്കുന്നതുപോലെ ഇ-മെയില്‍ സന്ദേശം തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ആ സന്ദേശം എഎഫ്‌ഐഐയ്ക്ക് അയച്ചുകൊടുക്കുകയുമായിരുന്നുവെന്നാണ് വിവരം. ജൂലായ് നാലിനും അഞ്ചിനും മെയില്‍ അയച്ചിരുന്നുവെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യൻ ടീമിന്റെ പരിശീലകനാകാന്‍ സാവി ഹെര്‍ണാണ്ടസും മറ്റൊരു സ്‌പെയിന്‍ ഇതിഹാസതാരം പെപ് ഗ്വാര്‍ഡിയോളയും താത്പര്യം പ്രകടിപ്പിച്ചതായുള്ള വാര്‍ത്ത വലിയ പ്രചാരം നേടിയിരുന്നു. അപേക്ഷ ലഭിച്ച കാര്യം ഫെഡറേഷൻ സ്ഥിരീകരിക്കുകയും എന്നാല്‍ സാവിയെ പോലൊരു പരിശീലകനെ നിയമിക്കാനുള്ള സാമ്പത്തിക പശ്ചാത്തലമില്ലാത്തതിനാല്‍ അത് നിരസിക്കുകയാണുണ്ടായതെന്നുമാണ് പ്രചരിച്ച വാർത്തകൾ. എന്നാല്‍ പിന്നീട് അപേക്ഷ വ്യാജമായിരുന്നുവെന്ന് അവർ വ്യക്തമാക്കി.
ജൂലായ് നാലിനാണ് പരിശീലകനെ തേടുന്നതായുള്ള എഐഎഫ്എഫിന്റെ സാമൂഹികമാധ്യമ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെയാണ് മറ്റ് സംഭവവികാസങ്ങള്‍ ഉണ്ടായത്. അപേക്ഷയുടെ ആധികാരികത പരിശോധിച്ചിരുന്നില്ലെന്ന് എഐഎഫ്എഫ് പിന്നീട് പറഞ്ഞിരുന്നു. സാവിയും എഐഎഫ്എഫും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ച് പ്രശസ്ത ഫുട്ബോള്‍ ലേഖകൻ ഫാബ്രിസിയോ റൊമാനോ രംഗത്തെത്തുകയും ചെയ്തു. എഐഎഫ്എഫ് പരിശീലകസ്ഥാനത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നതിനായി സാവിയുടെ പേര് ഇന്ത്യ മനഃപൂര്‍വം ഉപയോഗിക്കുകയായിരുന്നെന്നായിരുന്നു പ്രശസ്ത സ്പാനിഷ് പത്രപ്രവര്‍ത്തകനായ ഫെറാന്‍ കൊറിയാസിന്റെ വാദം.
മനോള മാർക്ക്വേസ് സ്ഥാനമൊഴിഞ്ഞ ശേഷമാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പുതിയ പരിശീലകനെ തിരഞ്ഞുതുടങ്ങിയത്. ഖാലിദ് ജമീൽ, മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
Content Highlights: A VIT pupil sent a fake email to AIFF pretending to beryllium Xavi








English (US) ·