ശ്രീനഗർ ∙ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം പർവേസ് റസൂൽ. ജമ്മു കശ്‌മീരിൽനിന്ന് ദേശീയ ടീമിൽ ഇടംപിടിച്ച ആദ്യതാരമായ പർവേസ് റസൂൽ, രണ്ടു രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട്. 2014ൽ ഒരു ഏകദിനത്തിലും 2017ൽ ഒരു ട്വന്റി20 മത്സരത്തിലുമാണ് പർവേസ് കളിച്ചത്. കശ്‌മീരിൽനിന്ന് ഐപിഎലിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും താരത്തിനു സ്വന്തമാണ്. പുണെ വാരിയേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമുകളിൽ അംഗമായിരുന്നു പർവേസ്. ദേശീയ ടീമിന് പുറമെ ആഭ്യന്തര ക്രിക്കറ്റിലും അവസരം ഇല്ലാതായതോടെയാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന തീരുമാനം റസൂല്‍ ബിസിസിഐയെ അറിയിച്ചത്.
2014 ജൂണിൽ സുരേഷ് റെയ്നയുടെ കീഴിൽ ബംഗ്ലദേശിനെതിരെയായിരുന്നു പർവേസ് റസൂലിന്റെ ഏകദിന മത്സരം. പത്ത് ഓവറിൽ 60 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റായിരുന്നു പർവേസിന്റെ നേട്ടം. 2017 ജനുവരിയിൽ വിരാട് കോലിക്കു കീഴിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു പർവേസിന്റെ ആദ്യത്തെയും അവസാനത്തെയും ട്വന്റി20 മത്സരം. മത്സരത്തിൽ എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ പർവേസ്, ആറു പന്തിൽനിന്ന് 5 റൺസ് നേടി. ബോളിങ്ങിൽ നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടുകയും ചെയ്തു.
ഐപിഎലിൽ 11 മത്സരങ്ങളിൽനിന്ന് 4 വിക്കറ്റും 17 റൺസുമാണ് പർവേസിന്റെ സമ്പാദ്യം. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കശ്മീരിനു വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജമ്മു കശ്മീരിന്റെ ഓൾറൗണ്ടറായ പർവേസ് റസൂൽ, 2008ലാണ് അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽ 95 കളികളിൽ 5648 റൺസും 352 വിക്കറ്റും. 164 ലിസ്റ്റ് എ മത്സരങ്ങളിൽനിന്നായി 3982 റൺസും 221 വിക്കറ്റും. 71 ട്വന്റി20 മത്സരങ്ങളിൽനിന്നായി 840 റൺസും 60 വിക്കറ്റും നേടി.
2013-2014 സീസണിലും 2017-18 രഞ്ജി സീസണിലും മികച്ച ഓൾ റൗണ്ടർക്കുള്ള ലാലാ അമർനാഥ് ട്രോഫി റസൂലിനായിരുന്നു. 2012-13 രഞ്ജി സീസണിൽ 594 റൺസും 33 വിക്കറ്റുമായി തിളങ്ങിയ റസൂലിന്‍റെ പ്രകടനം ദേശിയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതോടെയാണ് റസൂൽ ദേശീയ ടീമിലെത്തിയത്. എന്നാൽ സിംബാബ്‌വെക്കെതിരായ ഏകദിനപരമ്പരയിൽ ഒരു കളിയിൽ പോലും പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയില്ല.
അഞ്ചുമൽസര പരമ്പരയിൽ ആദ്യ മൂന്നും ഇന്ത്യ ജയിച്ചപ്പോൾ പകരക്കാർക്ക് ഇടം കിട്ടുമെന്നു കരുതിയെങ്കിലും റസൂലിനു മാത്രം രാശി തെളിഞ്ഞില്ല. ഇന്ത്യൻ സംഘത്തിലെ 15 പേരിൽ14 പേരും കളത്തിലിറങ്ങി. ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും മോഹിത് ശർമയുമൊക്കെ കളിച്ചപ്പോൾ റസൂൽ മാത്രം കരയ്‌ക്കു പിടിച്ചിട്ട മൽസ്യത്തെപ്പോലെയായി.
അന്നു ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ലയും കേന്ദ്രമന്ത്രി ശശി തരൂരിനെപ്പോലുള്ള ക്രിക്കറ്റ് പ്രേമികളും റസൂലിനെ ഒഴിവാക്കിയതിനെതിരെ രംഗത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. വിശദീകരണവുമായി ക്യാപ്‌റ്റൻ വിരാട് കോലി രംഗത്തുവരികകൂടി ചെയ്‌തതോടെ സംഭവത്തിനു പല മാനങ്ങളും കൈവന്നു. വിജയങ്ങളുമായി ടീം മുന്നോട്ടുപോകുമ്പോൾ ബോളിങ് കോംബിനേഷനിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും വിജയത്തെക്കുറിച്ചല്ലാതെ മറ്റൊന്നും ആലോചിച്ചില്ലെന്നുമാണ് കോലി പറഞ്ഞത്.
English Summary:








English (US) ·