Published: November 28, 2025 11:30 AM IST
1 minute Read
-
ടെസ്റ്റ് പരമ്പരകളിലെ തുടർ തോൽവികൾ സൂചന നൽകുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ ശൈലീമാറ്റത്തിന്റെ ആവശ്യകത
ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിക്കുന്നത് ലോകകപ്പ് നേടുന്നതിനു തുല്യമാണെന്നു പറഞ്ഞത് മുൻ ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്റ്റിലാണ്. 2000– 2023 കാലഘട്ടത്തിൽ സ്വന്തം മണ്ണിൽ നടന്ന 40 ടെസ്റ്റ് പരമ്പരകളിൽ 32 എണ്ണവും ജയിച്ച്, 5 സമനിലയും വെറും 3 തോൽവിയുമായി തലയുയർത്തി നിന്ന ടീം ഇന്ത്യ, വിദേശ ടീമുകളെ സംബന്ധിച്ചിടത്തോളം ബാലികേറാമല തന്നെയായിരുന്നു. അതേ ടീം ഇന്ത്യയ്ക്കൊപ്പമാണ്, പരിശീലകനായി ചുമതലയേറ്റ് ഒരു വർഷത്തിനിടെ 2 ഹോം ടെസ്റ്റ് പരമ്പരകളിലും ഗൗതം ഗംഭീറിന് സമ്പൂർണ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. പ്രശ്നം പരിശീലകന്റേതായാലും കളിക്കാരുടേതായാലും നഷ്ടം ടീമിനു മാത്രമാണ്.
ടീം സിലക്‌ഷൻ
ഫസ്റ്റ് ക്ലാസ് കരിയറിൽ 75 ഇന്നിങ്സിൽ നിന്ന് 61.32 ശരാശരിയിൽ 4183 റൺസ് നേടിയ ബാറ്ററും 40 ഫസ്റ്റ് ക്ലാസ് ഇന്നിങ്സുകളിൽ നിന്ന് 35.46 ശരാശരിയിൽ 1383 റൺസുള്ള ബാറ്ററും സിലക്‌ഷൻ കമ്മിറ്റിക്കു മുന്നിൽ വന്നാൽ ആർക്കാകും നറുക്കുവീഴുക? പ്രകടനം പരിഗണിച്ചാൽ സ്വാഭാവികമായും ആദ്യത്തെ ബാറ്ററെ ടീമിൽ ഉൾപ്പെടുത്തണം. എന്നാൽ കഴിഞ്ഞ കുറച്ചു ടെസ്റ്റ് പരമ്പരകളായി ടീമിൽ അവസരം ലഭിക്കുന്നത് രണ്ടാമത്തെ ബാറ്റർക്കാണ്. ഇതിൽ ആദ്യത്തെ ബാറ്ററുടെ പേര് സർഫറാസ് ഖാൻ. രണ്ടാമത്തെയാൾ സായ് സുദർശൻ.
ടോപ് ഓർഡർ ബാറ്റർമാരായ ഇരുവരും ടീമിലെ സ്ഥാനത്തിനായി പരസ്പരം മത്സരിച്ചപ്പോഴെല്ലാം സിലക്ടർമാർ സായ് സുദർശനൊപ്പമായിരുന്നു. ഇനി ഇരുവരെയും ഒരുമിച്ചു കളിപ്പിക്കാൻ അവസരം ഉണ്ടായപ്പോഴാകട്ടെ, സർഫറാസിനു പകരം ടീമിലെത്തിയത് ധ്രുവ് ജുറേലാണ്. 2 വിക്കറ്റ് കീപ്പർമാർ ഇലവനിൽ ഉള്ള ടീമിൽ, എന്തിന് മൂന്നാം വിക്കറ്റ് കീപ്പറായി ജുറേലിനെ കൂടി ഉൾപ്പെടുത്തി എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ടീം തിരഞ്ഞെടുപ്പിൽ നടപ്പാക്കുന്ന ഈ വിചിത്ര പരീക്ഷണങ്ങളാണ് ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനുള്ള അടിസ്ഥാന കാരണം.
വാഷിങ്ടൻ ‘പോസ്റ്റ്’
ബാറ്റിങ്ങിൽ ഓർഡറിൽ തുടർ പരീക്ഷണങ്ങൾ നടത്താൻ താൽപര്യമുള്ളയാളാണ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ. ദക്ഷിണാഫ്രിക്കൻ പരമ്പരയിലും അതിൽ മാറ്റമുണ്ടായില്ല. ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറായിരുന്നു ഗംഭീറിന്റെ പ്രധാന ‘ഇര’. ആദ്യ ടെസ്റ്റിൽ മൂന്നാം നമ്പറിൽ എത്തിയ വാഷിങ്ടൻ, രണ്ടാം ടെസ്റ്റിൽ എട്ടാം നമ്പറിലേക്ക് മാറി. കഴിഞ്ഞ 5 ടെസ്റ്റിനിടെ 3,5,7,8,9 ബാറ്റിങ് പൊസിഷനുകളിൽ വാഷിങ്ടനെ മാറിമാറി പരീക്ഷിച്ച് ‘പോസ്റ്റ്’ ആക്കിയ ഗംഭീർ, മറ്റു ബാറ്റർമാരെയും വെറുതെ വിട്ടില്ല. ബാറ്റിങ് ഓർഡറിലെ ഈ തുടർ പരീക്ഷണങ്ങൾ കളിക്കാർക്കു നൽകുന്ന സമ്മർദം ചില്ലറയല്ല.
തിരിഞ്ഞു, കൊത്തി
സ്വന്തം മണ്ണിൽ ഇന്ത്യയൊരുക്കുന്ന സ്പിൻ കെണി കഴിഞ്ഞ കുറേ കാലങ്ങളായി ടീമിനെ തിരിഞ്ഞുകൊത്തുകയാണ്. 1990 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ സ്പിൻ ബോളർമാർക്കെതിരെ ഇന്ത്യൻ ബാറ്റർമാരുടെ ബാറ്റിങ് ശരാശരി 45.6 ആയിരുന്നു. എന്നാൽ 2012–2020 കാലഘട്ടത്തിൽ ഇത് 39.3 ആയി കുറഞ്ഞു.
കഴിഞ്ഞ 5 വർഷത്തെ കണക്കെടുത്താൽ 12.66 ആണ് സ്പിന്നർമാർക്കെതിരെ സ്വന്തം നാട്ടിൽ ഇന്ത്യൻ ടോപ് ഓർഡർ താരങ്ങളുടെ ബാറ്റിങ് ശരാശരി! ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റർമാർ പതിയെ ടീമിൽ നിന്നു തഴയപ്പെട്ടതും ട്വന്റി20 ക്രിക്കറ്റിന്റെ സ്വാധീനം ഏറെയുള്ള യുവതാരങ്ങളുടെ ടീമിലേക്കുള്ള കടന്നുവരവുമാണ് ഈ ‘സ്പിൻ ഭീതിയുടെ’ പ്രധാന കാരണം.
English Summary:









English (US) ·