എന്റെ രാജ്യസ്നേഹം ആരും ചോദ്യം ചെയ്യരുത്, പാക്ക് താരത്തെ ക്ഷണിച്ചതിന് അമ്മയെ വരെ അധിക്ഷേപിക്കുന്നു: നീരജ്

8 months ago 8

മനോരമ ലേഖകൻ

Published: April 26 , 2025 09:35 AM IST

1 minute Read

  • പാക്ക് താരം അർഷാദ് നദീമിനെ മത്സരത്തിന് ക്ഷണിച്ചത് അത്‌ലീറ്റ് എന്ന നിലയിൽ

 Kirill KUDRYAVTSEV / AFP
നീരജ് ചോപ്രയും അർഷാദ് നദീമും. Photo: Kirill KUDRYAVTSEV / AFP

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ താരം അർഷാദ് നദീമിനെ ഇന്ത്യയിലേക്ക് മത്സരത്തിനു ക്ഷണിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരേയുണ്ടായ സൈബർ ആക്രമണങ്ങൾക്കു മറുപടിയുമായി ഒളിംപിക്സ് മെഡൽ ജേതാവ് നീരജ് ചോപ്ര. രാജ്യത്തോടുള്ള തന്റെ സ്നേഹവും കുടുംബത്തിന്റെ അഭിമാനവും ചോദ്യം ചെയ്യുന്ന വിമർശനങ്ങളാണ് ഉണ്ടായതെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ നീരജ് വ്യക്തമാക്കി. 

നീരജ് ചോപ്രയും ലോകത്തെ മുൻനിര താരങ്ങളും ആദ്യമായി ഇന്ത്യൻ മണ്ണിൽ ഏറ്റുമുട്ടുന്ന ‘നീരജ് ചോപ്ര ക്ലാസിക്’ മീറ്റിൽ പങ്കെടുക്കാനാണ് ഒളിംപിക്സ് ചാംപ്യനായ അർഷാദ് നദീമിനെ നീരജ് ചോപ്ര ക്ഷണിച്ചത്. ബെംഗളൂരുവിൽ മേയ് 24നാണ് മത്സരം. മറ്റു മത്സരത്തിരക്കുകൾ കാരണം ഇതിൽ പങ്കെടുക്കുന്നില്ലെന്ന് നദീം അറിയിച്ചിരുന്നു. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഈ ക്ഷണത്തിന്റെ പേരിൽ നീരജിനെതിരെ വിമർശനമുയർന്നത്. 

‘പഹൽഗാം ആക്രമണത്തിന് 2 ദിവസം മുൻപാണ് അർഷാദിന് ക്ഷണക്കത്തയച്ചത്. മറ്റൊരു രാജ്യാന്തര അത്‌ലീറ്റിനുള്ള ക്ഷണം മാത്രമായിരുന്നു അത്. എന്നാൽ, അതിന്റെ പേരിൽ എന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയാണ്. രാജ്യം തന്നെയാണ് എനിക്ക് ഏറ്റവും വലുത്. പഹൽഗാമിൽ സംഭവിച്ച കാര്യങ്ങളിൽ അതിയായ ദേഷ്യവും വേദനയുമുണ്ട്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു വേണ്ടി ഞാനും പ്രാർഥിക്കുകയാണ്.  

അർഷാദ് നദീം ഒളിംപിക്സിൽ സ്വർണം നേടിയപ്പോൾ എന്റെ അമ്മ നല്ല വാക്കുകൾ പറ‍ഞ്ഞപ്പോൾ എല്ലാവരും അവരെ പുകഴ്ത്തിയിരുന്നു. അതേ ആളുകൾ ഇപ്പോൾ എന്റെ അമ്മയെ അധിക്ഷേപിക്കുകയാണ്– ഇന്ത്യൻ സൈന്യത്തിൽ ഓഫിസർ കൂടിയായ നീരജ് ചോപ്ര പറഞ്ഞു.

English Summary:

Neeraj Chopra Slams Cyber Attacks: "My Patriotism is Unquestionable"

Read Entire Article