Published: May 10 , 2025 05:25 PM IST
1 minute Read
ബാങ്കോക്ക്∙ മത്സരം നഷ്ടമാകാതിരിക്കാൻ ടീമിലെ 11 താരങ്ങളെയും റിട്ടയേർഡ് ഔട്ടാക്കി യുഎഇ വനിതാ ടീമിന്റെ തന്ത്രം. വനിതാ ട്വന്റി20 ലോകകപ്പ് ഏഷ്യാ റീജ്യൻ ക്വാളിഫയർ പോരാട്ടങ്ങൾക്കിടെ ഖത്തറിനെതിരെയാണ് യുഎഇ നാടകീയമായ നീക്കങ്ങൾ നടത്തിയത്. ഖത്തറിനെ ചെറിയ സ്കോറിനു പുറത്താക്കിയ യുഎഇ വനിതകൾ 163 റൺസ് വിജയം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത യുഎഇ വിക്കറ്റു പോകാതെ 192 റൺസെടുത്തുനിൽക്കെയാണ് നാടകീയതകളുടെ തുടക്കം.
55 പന്തിൽ 113 റൺസെടുത്ത ക്യാപ്റ്റൻ ഇഷ ഒസ റിട്ടയേഡ് ഔട്ടായി മടങ്ങി. തൊട്ടുപിന്നാലെ അർധ സെഞ്ചറി നേടിയ തീർഥ സതീഷും (42 പന്തിൽ 74) റിട്ടയേഡ് ഔട്ടായി. പിന്നീട് ഒൻപതു ബാറ്റർമാരും ഗ്രൗണ്ടിലെത്തി ഒരു റൺ പോലുമെടുക്കാതെ ഡ്രസിങ് റൂമിലേക്കു കയറിപ്പോകുകയായിരുന്നു. മത്സരത്തിന് മഴ ഭീഷണിയുണ്ടായിരുന്നതിനാൽ അർഹിച്ച വിജയം നഷ്ടമാകാതിരിക്കാൻ വേണ്ടിയായിരുന്നു യുഎഇ വനിതാ താരങ്ങൾ ഇത്തരമൊരു നീക്കം നടത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
ട്വന്റി20 ക്രിക്കറ്റിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ സാധിക്കാത്തതിനാൽ, യുഎഇ എല്ലാ ബാറ്റർമാരെയും റിട്ടയേർഡ് ഔട്ടാക്കി തിരികെ വിളിക്കുകയായിരുന്നു. ദുർബലരായ ഖത്തറിനു മുന്നിൽ 193റൺസ് വിജയലക്ഷ്യം ഉയർത്തിയ യുഎഇ, 11.1 ഓവറിൽ 29 റൺസിന് ഓള്‍ഔട്ടാക്കി. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച യുഎഇ ഒൻപതു പോയിന്റുകളുമായി പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി. നേരത്തേ മലേഷ്യയ്ക്കെതിരെ യുഎഇ ഒൻപതു വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു.
English Summary:








English (US) ·