
സ്‌നേഹ ശ്രീകുമാർ, കലാഭവൻ നവാസ് | Photo: Instagram
കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ കലാഭവന്‍ നവാസിനെ അനുസ്മരിച്ച് നടി സ്‌നേഹ ശ്രീകുമാര്‍. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് പോകവെയാണ് താന്‍ നവാസിന്റെ മരണവാര്‍ത്ത അറിഞ്ഞതെന്നും അപ്പോള്‍ മുതല്‍ അത് സത്യമാകരുതേ എന്നാണ് കരുതിയിരുന്നതെന്നും സ്‌നേഹ കുറിച്ചു. അവസാനമായി നവാസിനെ കാണാന്‍ നേരിട്ടെത്താനായില്ലെന്നും വീഡിയോ കോളിലൂടെയാണ് കണ്ടതെന്നും സ്‌നേഹ വിവരിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
നവാസിക്ക പോയി... കേട്ടപ്പോള്‍ മുതല്‍ വിശ്വസിക്കാന്‍ പ്രയാസം ആയിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യാത്രയില്‍ ആയിരുന്നു. കൊല്ലം കഴിഞ്ഞപ്പോള്‍ ആണ് ഈ വാര്‍ത്ത അറിയുന്നത്. അപ്പോള്‍ മുതല്‍ സത്യം ആകരുതേ എന്ന് കരുതി. രാവിലെ ഷൂട്ട് തീര്‍ത്തു ഉച്ചക്ക് തന്നെ പുറപ്പെടാന്‍ നോക്കി പക്ഷെ വന്ദേഭാരത് പോലും ഒരുമണിക്കൂര്‍ വൈകിയാണ് വന്നത്. സ്റ്റേഷനില്‍ ടിനിച്ചേട്ടന്‍ ഉണ്ടായിരുന്നു, അവിടെ എത്താന്‍ പറ്റാത്ത സങ്കടത്തില്‍ ആയിരുന്നു. ഷാജോണ്‍ ചേട്ടന്‍ ആ സമയത്തു വീഡിയോ കോള്‍ വിളിച്ചു, അങ്ങനെ അവസാനമായി ഞങ്ങള്‍ ഇക്കയെ കണ്ടു. നവാസിക്ക എനിക്ക് സഹോദരനും ഗുരുസ്ഥാനീയനുമാണ്.
ഒന്നിച്ചുള്ള പരിപാടികള്‍, യാത്രകള്‍ എല്ലാം ഓര്‍മയായി. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നു, ദുശ്ശീലങ്ങള്‍ ഇല്ല. നന്നായി സംസാരിക്കും പെരുമാറും. അങ്ങനെ ഏറ്റവും പ്രിയപ്പെട്ട നവാസിക്ക... നിയാസിക്കയുടെ കുടുംബം ഞങ്ങളുടെയും ആണ്, ഈ വിയോഗം ഉമ്മായ്ക്കും രഹ്നചേച്ചിക്കും മക്കള്‍ക്കും സഹിക്കാനുള്ള ശക്തി കൊടുക്കണേ എന്ന പ്രാര്‍ത്ഥന മാത്രം.. ചെറുപ്പം മുതലേ കുടുംബത്തിലെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത നിയാസിക്കക്ക് കുറെയൊക്കെ പിടിച്ചു നിക്കാന്‍ പറ്റും... പുറത്തു കാണിക്കാതെ ആ മനുഷ്യന്‍ സ്വയം ഉരുകുന്നത് ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്... എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു മനുഷ്യന്‍ പെട്ടെന്ന് ഇല്ല എന്ന് പറയുമ്പോള്‍... ഇപ്പഴും വിശ്വസിക്കാന്‍ പ്രയാസം.. ചെയ്തുവെച്ച പരിപാടികളും കഥാപാത്രങ്ങളും നിലനില്‍ക്കും. അത് കലാകാരന്‍ ആയതുകൊണ്ടുള്ള ഒരു അനുഗ്രഹമാണ്, സ്‌നേഹ കുറിച്ചു.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നവാസ് ചോറ്റാനിക്കരയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട്, നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ലൊക്കേഷനില്‍നിന്ന് ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിയ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രശസ്ത നാടക-സിനിമാ നടന്‍ അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്.
Content Highlights: Actor Sneha Sreekumar remembers Kalabhavan Shanavas
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·