സിറാജ് കാസിം
09 September 2025, 08:24 AM IST

ഏഷ്യാ കപ്പ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ പരിശീലനത്തിനിടെ | ഫോട്ടോ - എഎഫ്പി
ദുബായ്: മൂന്ന് ലോകചാമ്പ്യന്മാർ പോരാട്ടത്തിനിറങ്ങുന്ന കളത്തിന്റെ മേൽവിലാസം ഏഷ്യയുടേതാണെങ്കിലും വേൾഡ് ക്ലാസ് ആവേശം പ്രതീക്ഷിച്ച് യുഎഇ ക്രിക്കറ്റ് മൂഡിലേക്ക്. കനത്തചൂടിൽനിന്ന് മോചനംനേടിവരുന്ന യുഎഇയുടെ മണ്ണിൽ പോരാട്ടച്ചൂടുപകർന്ന് ഏഷ്യാകപ്പ് ക്രിക്കറ്റിന് ചൊവ്വാഴ്ച തുടക്കം. പിറവിയെടുത്ത മണ്ണിലേക്ക് വീണ്ടും തിരിച്ചെത്തുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പതിനേഴാം എഡിഷനിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ടുടീമുകൾ കളിക്കും.
അബുദാബിയിൽനടക്കുന്ന ഉദ്ഘാടനമത്സരത്തിൽ അഫ്ഗാനിസ്താൻ ഹോങ് കോങ്ങിനെ നേരിടും. ബുധനാഴ്ച ദുബായിൽ ആതിഥേയരായ യുഎഇയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യകളി. ഇന്ത്യ-പാക് മത്സരം 14-ന് ദുബായിലാണ്.
ദുബായ്, അബുദാബി എന്നീ വേദികളിലായി ടൂർണമെന്റിലാകെ 19 മത്സരങ്ങളുണ്ട്. ആദ്യമായാണ് ഏഷ്യാകപ്പിൽ എട്ടുടീമുകൾ കളിക്കുന്നത്. 2023-ൽനടന്ന അവസാന എഡിഷനിൽ ഏകദിന ഫോർമാറ്റിലാണ് കളിച്ചതെങ്കിൽ ഇക്കുറി ടി 20 ഫോർമാറ്റിലാണ് മത്സരം. ഗ്രൂപ്പ് മത്സരങ്ങളിലെ ആദ്യരണ്ടു സ്ഥാനക്കാർ സൂപ്പർ ഫോറിലെത്തും. ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന സൂപ്പർ ഫോറിൽ ആദ്യരണ്ടു സ്ഥാനത്തെത്തുന്നവർ 28-ന് ഫൈനൽ കളിക്കും.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യതന്നെയാണ് ടൂർണമെന്റിലെ ഫേവറിറ്റ് ടീം. ഇന്ത്യയടക്കമുള്ള ടീമുകളെല്ലാം കഴിഞ്ഞയാഴ്ച യുഎഇയിലെത്തി. കനത്തചൂടിൽനിന്ന് പതുക്കെ മോചനംനേടിവരുന്ന യുഎഇയിലെ കാലാവസ്ഥയോട് പൊരുത്തപ്പെടലാണ് കളിക്കാരുടെ മുന്നിലുള്ള ആദ്യവെല്ലുവിളി.
യുഎഇ സമയം വൈകീട്ട് ആറിന് തുടങ്ങാനിരുന്ന മത്സരങ്ങൾ ചൂടുകാരണം ആറരയിലേക്ക് മാറ്റിയിരുന്നു.
തിങ്കളാഴ്ച ഇന്ത്യൻ ടീം ദുബായിൽ പരിശീലനത്തിനിറങ്ങി. ചൊവ്വാഴ്ച രാവിലെ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ക്യാപ്റ്റന്മാർ സംഗമിക്കും. സൂര്യകുമാർ യാദവാണ് ഇന്ത്യൻ ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.
Content Highlights: India Favored successful Expanded Asia Cup 2024 T20 Tournament successful UAE








English (US) ·