ഐ ആം ഗെയിം

2 weeks ago 2

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

ചൂതും ചൂതാട്ടവും ചൂതില്‍ പൊളിഞ്ഞ് പാളീസാകലുമൊക്കെ മലയാളത്തില്‍ ഉള്‍പ്പെടെ എത്ര തവണ പ്രമേയമായി വന്നിരിക്കുന്നു. എന്നാല്‍ ചൂതിന്റെ, ചൂതിന്റെ ആധുനിക രൂപമായ ഓണ്‍ലൈന്‍ ബെറ്റിംഗിന്റെ കഥ മാത്രമല്ല അതിനകത്തെ ചതിക്കുഴികളും ആ ലോകവും പറയുന്നത് ആദ്യമായിട്ടായിരിക്കും. ഐ ആം ഗെയിം എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം അതാണ് പറയുന്നത്.

ഒരു കണക്കിന് പറഞ്ഞാല്‍ ജീവിതവും ചൂതാട്ടമാണ്. ദൈവവും ചെകുത്താനും തമ്മില്‍ കളിക്കുന്ന ചൂതാട്ടം. എന്റെ ജീവിതം ഞാന്‍ തീരുമാനിക്കുമെന്ന് പറയുന്നവര്‍ അറിയുന്നില്ല, തന്നെ നിയന്ത്രിക്കുന്നത് മറ്റേതോ ഒരു ശക്തിയാണെന്ന്. അത് ദൈവമാകാം, പിശാചാകാം, താനറിയാത്ത മറ്റാരൊക്കെയോ ആവാം. എന്നിട്ടും ഓരോരുത്തരും അഹങ്കരിക്കും, തന്റെ ജീവിതം താനാണ് നിയന്ത്രിക്കുന്നതെന്ന്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ പുറത്തിറങ്ങുന്നതിനാല്‍ ഇതിനെ പൂര്‍ണമായൊരു മലയാള സിനിമയെന്ന് പറയാനാവില്ല. കേരളത്തില്‍ കാര്യമായ ലൊക്കേഷനൊന്നും ഈ ചിത്രത്തിനില്ല. ഹൈദരബാദാണ് പ്രധാന ലൊക്കേഷന്‍. അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ ജീവിതം എന്നതിനേക്കാല്‍ ഉയര്‍ന്ന തലത്തില്‍ ജീവിക്കുന്നവരുടെ ജീവിതമാണ് പറയുന്നത്. അതോടൊപ്പം വളരെ സാധാരണക്കാരനായി കളിയെ സ്‌നേഹിച്ചു വളര്‍ന്ന ചില ജീവിതങ്ങള്‍ കൂടി പറയുന്നു ഈ ചിത്രം.

സിനിമയുടെ കഥ ആവശ്യപ്പെടുന്ന യാതൊന്നിനും ഒരു കോംപ്രമൈസ് പോലും ചെയ്യാതെയാണ് ഐ ആം ഗെയിം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രം കണ്ടിരിക്കുമ്പോള്‍ അതിന്റെയൊരു ഫീല്‍ അനുഭവപ്പെടും. അതോടൊപ്പം സാഹചര്യങ്ങള്‍ക്ക് അനുസൃതമായ കളറിംഗും സംഗീതവും ക്യാമറയും എഡിറ്റിംഗുമെല്ലാം ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ നേരം പോകുന്നത് അറിയുകയില്ല.

ഏത് പ്രതിസന്ധികളേയും തരണം ചെയ്യാന്‍ തയ്യാറാകുന്ന, എന്തിനേയും നേരിടാന്‍ തയ്യാറായ ആളെന്നാണ് ഐ ആം ഗെയിം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ ഉദ്ദേശം ദുല്‍ഖറിന്റെ ഡാന്‍ എന്ന കഥാപാത്രത്തിലൂടെ പൂര്‍ണമായും നിര്‍വഹിക്കുന്നുണ്ട്.

കളിക്കളത്തിനകത്ത് മാത്രമല്ല കളത്തിനു പുറത്തുമുള്ള മറ്റു ചില കളികള്‍ ചേരുന്നതാണ് എല്ലാ കളിയും. അകത്തേയും പുറത്തേയും കളികള്‍ അറിയുന്നവര്‍ ജയിച്ചു മുന്നേറുമ്പോള്‍ കേവലം കളി മാത്രം അറിയുന്നവര്‍ എത്ര ജയിച്ചാലും തോറ്റുകൊണ്ടേയിരിക്കും.

നായകനും നിര്‍മാതാവും എന്നതിന് പുറമേ ഗായകന്‍ കൂടിയാണ് ഈ സിനിമയില്‍ ദുല്‍ഖര്‍. അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സംഭാവന തന്നെയാണ് കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്.

ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ഐ ആം ഗെയിം ശരിക്കുമൊരു ഫാന്റസി ലോകത്തുകൂടെ സഞ്ചരിക്കുന്ന പ്രതീതിയുളവാക്കും. ലോക പോലെയോ മിന്നല്‍ മുരളി പോലെയോ അല്ല ഫാന്റസിയുടെ മറ്റൊരു കാഴ്ചയാണ് ഈ സിനിമ മുന്നോട്ടു വെക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അമിതാഭ് ബച്ചന്റേതായി പുറത്തുവന്ന ഷഹിന്‍ഷാ എന്ന ഹിന്ദി ചിത്രമാണ് ഇതുപോലൊരു ഫാന്റസി ഇതിനു മുമ്പ് മുമ്പോട്ടുവെച്ചത്. എന്നാല്‍ ഷഹിന്‍ഷായില്‍ നിന്നും വ്യത്യസ്തമായി സംഭവങ്ങളേയും സാഹചര്യങ്ങളേയും കോര്‍ത്തിണക്കി ചേരുംപടി ചേര്‍ത്ത് കഥയെ വിശ്വസനീയമായി അവതരിപ്പിച്ചിരിക്കുന്നു. മാത്രമല്ല, ദുല്‍ഖറിന്റെ അഭിനയം കൂടി അതോടൊപ്പം ചേരുമ്പോള്‍ കാഴ്ചക്കാരന് ശരിക്കും തോന്നും, അങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടെന്ന്.

ദുല്‍ഖറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കിലും കഥയില്‍ ആന്റണി വര്‍ഗ്ഗീസിന്റെ വിക്കിക്കും വലിയ പ്രാധാന്യമുണ്ട്. ഒരു സമയത്ത് ദുല്‍ഖറില്ലാതെ ആന്റണി വര്‍ഗ്ഗീസിന്റെ വിക്കിയാണ് സിനിമയെ മുമ്പോട്ടു കൊണ്ടുപോകുന്നതെന്നു പോലും തോന്നും. വിനയ് ഫോര്‍ട്ടിനും വ്യത്യസ്തമായൊരു വേഷമാണ് ഐ ആം ഗെയിമില്‍ കൈകാര്യം ചെയ്യാനുള്ളത്.

കായേദു ലോഹറിന്റേയും സംയുക്ത വിശ്വനാഥിന്റേയും കഥാപാത്രങ്ങള്‍ക്ക് പുറമേ തമിഴ് സംവിധായകനും സംഗീതജ്ഞനുമായ മിഷ്‌കിനാണ് വില്ലനായി രംഗത്തെത്തുന്നത്. വ്യത്യസ്ത ഗെറ്റപ്പിലാണ് മിഷ്‌കന്‍ തന്റെ വില്ലനെ അവതരിപ്പിക്കുന്നത്.

ആര്‍ ഡി എക്‌സിന്റെ സംവിധായകനായ നഹാസ് ഹിദായത്ത് ദുല്‍ഖറിലൂടെ തന്റെ അടുത്തൊരു മികവാണ് പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സംവിധായകന്‍ നഹാസ് ഹിദായത്തിന്റെ കഥയ്ക്ക് സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സജീര്‍ ബാബയും ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും ചേര്‍ന്ന് സംഭാഷണവും രചിച്ചിരിക്കുന്നു.

മൂന്നു മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ഐ ആം ഗെയിമിന് ജേക്‌സ് ബിജോയിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിനിമയുടെ മുഴുവന്‍ മൂഡും സംഗീതത്തില്‍ തന്നെ കിട്ടും. ചൂതാട്ട കേന്ദ്രത്തിന്റെ രഹസ്യാത്മകതയും നിഗൂഢതയുമൊരുക്കിയ അജയന്‍ ചാലിശ്ശേരിയുടെ കലാ സംവിധാനവും സിനിമയുടെ വൈകാരികതയെ പ്രേക്ഷകരിലേക്കെത്തിച്ച ജിംഷി ഖാലിദിന്റെ ക്യാമറയും മാത്രമല്ല ചാമന്‍ ചാക്കോയുടെ എഡിറ്റിംഗും അനബരിവിന്റെ സംഘട്ടനവും ക്രിക്കറ്റ് മത്സരം നേരില്‍ കാണുന്ന അനുഭവം പ്രദാനം ചെയ്യുന്ന റോബര്‍ട്ട് മില്ലറുടെ സ്‌പോര്‍ട്‌സ് കോറിയോഗ്രാഫിയും ഉള്‍പ്പെടെ ഐ ആം ഗെയിം സിനിമയ്ക്കപ്പുറം ഒരു ഗെയിം കാണുന്ന അനുഭവം കൂടി പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്.

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗ്ഗീസും ചേര്‍ന്നാണ് ഐ ആം ഗെയിം നിര്‍മിച്ചിരിക്കുന്നത്.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article