Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 19 Mar 2025, 12:54 pm
IPL 2025: മല്‍സരം നടക്കുന്ന കൊല്‍ക്കത്ത ഈന്‍ഡന്‍ ഗാര്‍ഡന്‍സിന് പുറമേ മറ്റ് 12 വേദികളിലും ഉദ്ഘാടന ചടങ്ങ് നടക്കും. താരനിബിഡവും വര്‍ണാഭവുമായ ഉദ്ഘാടന ചടങ്ങുകളില്‍ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

2025 ഐപിഎല്ലില്‍ ആകെ 13 ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാവുമെന്ന് സ്‌പോര്‍ട്സ്റ്റാര്‍ റിപോര്‍ട്ട് ചെയതു. എല്ലാ വേദികളില്‍ നിന്നുമുള്ള കാണികള്‍ക്ക് ഉദ്ഘാടന ചടങ്ങ് ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ഐപിഎല്ലിന് കൂടുതല്‍ രസം നല്‍കാനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്.
ഐപിഎല്‍ "കളറാക്കാന്‍' ബിസിസിഐ; ഉദ്ഘാടന ചടങ്ങ് 13 വേദികളില്‍; എല്ലായിടത്തും ആഘോഷം
ഇത്തവണ ഐപിഎല്ലിന്റെ 18-ാം പതിപ്പാണ് അരങ്ങേറുന്നത്. ആദ്യ മത്സരം മാര്‍ച്ച് 22 ന് (ശനിയാഴ്ച) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. മുന്‍ വര്‍ഷങ്ങളിലെന്ന പോലെ മത്സരത്തിന് മുന്നോടിയായി ഒരു താരനിബിഡമായ ഉദ്ഘാടന ചടങ്ങ് നടക്കും. പിന്നീട് മറ്റു വേദികളില്‍ ആദ്യ മല്‍സരങ്ങള്‍ അരങ്ങേറുമ്പോഴും സമാനമായ രീതിയില്‍ ആഘോഷ പരിപാടികളുണ്ടാവും.
ഓരോ വേദിയിലെയും സാംസ്‌കാരിക പരിപാടികള്‍ക്കായി ദേശീയ, പ്രാദേശിക കലാകാരന്മാരെ അണിനിരത്തും. കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഐസിസി ചെയര്‍മാന്‍ ജയ് ഷാ പങ്കെടുക്കും. ഗായിക ശ്രേയ ഘോഷാലും ബോളിവുഡ് നടി ദിഷ പതാനിയും സംബന്ധിക്കും.
മറ്റ് 12 വേദികളിലെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്ന പ്രമുഖ ബോളിവുഡ് കലാകാരന്മാരുമായി ബോര്‍ഡ് ചര്‍ച്ചകള്‍ നടത്തിവരികയാണ്. മാര്‍ച്ച് 20 ബുധനാഴ്ചയ്ക്കുള്ളില്‍ പട്ടിക അന്തിമമാക്കും. ഇന്നിങ്‌സുകള്‍ക്കിടയിലെ സമയങ്ങളില്‍ രണ്ടോ മൂന്നോ കലാകാരന്മാരുടെ പരിപാടികളും ഉദ്ദേശിക്കുന്നുണ്ട്.
മത്സരത്തിന് മുമ്പ് 35 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ് നടക്കും. ആകാംക്ഷ നിലനിര്‍ത്തുന്നതിന് ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറല്ല.
അതേസമയം, ഏപ്രില്‍ 6 ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. രാമനവമി ആഘോഷങ്ങള്‍ കാരണം സിറ്റി പോലീസ് സുരക്ഷാ അനുമതി നല്‍കാത്തതാണ് കാരണം. രാമനവമി ദിനത്തില്‍ പശ്ചിമ ബംഗാളില്‍ 20,000 ത്തിലധികം ഘോഷയാത്രകള്‍ നടക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തുടനീളം സുരക്ഷ ഒരുക്കാന്‍ ഇത് ഇടയാക്കുമെന്നതിനാല്‍ ഐപിഎല്‍ മാച്ച് മാറ്റാനിടയുണ്ട്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·