17 June 2025, 09:58 AM IST

നെതർലൻഡ്സ് താരങ്ങൾ | X.com/@KNCBcricket
ഗ്ലാസ്ഗോ: ഒന്നും രണ്ടുമല്ല മൂന്നു സൂപ്പര്‍ ഓവറുകള്‍. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ത്രില്ലിങ്ങായ മത്സരങ്ങളിലൊന്നിനാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. നെതര്‍ലന്‍ഡ്‌സും നേപ്പാളും തമ്മില്‍ നടന്ന മത്സരമാണ് ആവേശക്കൊടുമുടി കയറിയത്. മത്സരത്തില്‍ നെതര്‍ഡലന്‍ഡ്‌സാണ് ജയം സ്വന്തമാക്കിയത്. പ്രൊഫഷണല്‍ ടി20 ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു മത്സരം മൂന്നു സൂപ്പര്‍ ഓവറുകലിലേക്ക് നീളുന്നത്.
ടോസ് നേടിയ നേപ്പാള്‍ നെതര്‍ലന്‍ഡ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിക്രംജിത് സിങ്, തേജ നിദമനുരു എന്നിവരുടെ ഇന്നിങ്‌സുകളുടെ ബലത്തില്‍ നെതര്‍ലന്‍ഡ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തതോടെ മത്സരം ടൈ ആയി. അതോടെ സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റുചെയ്ത നേപ്പാള്‍ 19 റണ്‍സെടുത്തു. 20 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനും 19 റണ്‍സേ എടുക്കാനായുള്ളൂ. അതോടെ മത്സരം വീണ്ടും ടൈ ആയി. രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ആദ്യം ബാറ്റുചെയ്ത നെതര്‍ലന്‍ഡ് 17 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളും 17 റണ്‍സെടുത്തു. അതോടെ മൂന്നാം സൂപ്പര്‍ ഓവറിലേക്ക്.
എന്നാല്‍ മൂന്നാം സൂപ്പര്‍ ഓവറില്‍ നേപ്പാളിന് റണ്ണൊന്നുമെടുക്കാനായില്ല. നാലു പന്ത് നേരിട്ട ടീമിന്റെ രണ്ടു വിക്കറ്റുകളും നഷ്ടമായി. അതോടെ വിജയലക്ഷ്യം ഒരു റണ്ണായി. ആദ്യ പന്തില്‍ സിക്‌സറടിച്ച് മൈക്കേല്‍ ലെവിറ്റ് നെതര്‍ലന്‍ഡ്‌സിനെ ജയത്തിലെത്തിച്ചു.
Content Highlights: Triple Super Over Netherlands triumph historical T20I against Nepal








English (US) ·