Published: July 15 , 2025 07:39 PM IST
1 minute Read
ബെംഗളൂരു∙ ലൈംഗിക പീഡന കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം യഷ് ദയാലിന് അറസ്റ്റിൽനിന്ന് ഇടക്കാല സംരക്ഷണം നൽകി അലഹാബാദ് ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി താരത്തിന്റെ മുൻ വനിതാ സുഹൃത്ത് നൽകിയ പരാതിയിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. ‘ഒന്നോ രണ്ടോ മൂന്നോ ദിവസം ഒരാളെ വിഡ്ഢിയാക്കാൻ സാധിച്ചേക്കുമെങ്കിലും, അഞ്ച് വർഷത്തേക്ക് വിഡ്ഢിയാക്കാനാകില്ല’ എന്ന് കോടതി വാക്കാൽ പരാമർശിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ സിദ്ധാർഥ വർമ, അനിൽകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് യഷ് ദയാലിന്റെ ഹർജി പരിഗണിച്ചത്.
‘‘നിങ്ങളെ ഒന്നോ രണ്ടോ മൂന്നോ ദിവസത്തേക്ക് വിഡ്ഢിയാക്കാം. പക്ഷേ, അഞ്ച് വർഷം... അഞ്ച് വർഷമായിട്ട് ഒരു ബന്ധത്തിലായിരിക്കുക. ആരെയും അഞ്ച് വർഷം വിഡ്ഢിയാക്കാനാകില്ല’ – ഹൈക്കോടതി ചൂണ്ടിക്കാട്ടി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗാസിയാബാദിലെ പൊലീസ് സ്റ്റേഷനിൽ ജൂലൈ ആറിനാണ് യഷ് ദയാലിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് അറസ്റ്റിൽനിന്ന് സംരക്ഷണം തേടി ഇരുപത്തേഴുകാരനായ യഷ് ദയാൽ കോടതിയെ സമീപിക്കുകയായിരുന്നു.
അഞ്ച് വർഷത്തോളമായി യഷ് ദയാലുമായി പരിചയമുണ്ടെന്നും തുടർന്ന് വിവാഹവാഗ്ദാനം നൽകി താരം ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് യുവതിയുെട പരാതി. ബന്ധത്തിലായിരിക്കുന്ന സമയത്തുതന്നെ വിവാഹക്കാര്യം പറഞ്ഞപ്പോഴെല്ലാം യഷ് ദയാൽ അകാരണമായി നീട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. യഷ് ദയാലിന് മറ്റു സ്ത്രീകളുമായും ബന്ധമുണ്ടെന്ന് പിന്നീടാണ് മനസ്സിലായതെന്നും പരാതിയിലുണ്ട്.
അറസ്റ്റിൽനിന്ന് സംരക്ഷണം നൽകണമെന്നും, തനിക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ദയാൽ കോടതിയിലെത്തിയത്. അതിനു മുന്നോടിയായി യുവതിക്കെതിരെ വഞ്ചനാക്കുറ്റം ഉൾപ്പെടെ ആരോപിച്ച് ദയാൽ പ്രയാഗ്‌രാജിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. തന്റെ ഐഫോണും ലാപ്ടോപ്പും യുവതി മോഷ്ടിച്ചതായും കള്ളം പറഞ്ഞ് പണം തട്ടിയെടുത്തെന്നുമാണ് പരാതി.
English Summary:








English (US) ·