
മമ്മൂട്ടി, ഇബ്രാഹിംകുട്ടി | ഫോട്ടോ: നിജിത് ആർ. നായർ| മാതൃഭൂമി, Facebook
നടൻ മമ്മൂട്ടി പൂർണ ആരോഗ്യവാനായി തിരിച്ചുവരുന്നു എന്ന വാർത്തകളോട് പ്രതികരിച്ച് സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി. കാറും കോളം ഭീതിയിലാക്കിയ ഒരു വലിയ കടൽ താണ്ടിയ ആശ്വാസമാണിപ്പോഴെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു. ലോകം മുഴുവൻ ഒരാൾക്കുവേണ്ടി പ്രാർത്ഥിച്ചത് താൻ അറിഞ്ഞെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി.
ഇബ്രാഹിംകുട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം:
കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു. ഇനി മടങ്ങിവരവാണ്.
കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നു. സീരിയൽ ചിത്രീകണത്തിനായുള്ള യാത്രകളിലടക്കം റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകൾ വന്ന് ചോദിക്കും സ്‌നേഹത്തോടെ, മമ്മൂക്ക ഒക്കെയല്ലേ? എന്ന്. അതെയെന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്.
ലോകം മുഴുവൻ ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുകയോ. അതെ. ഞാൻ കണ്ട ലോകമെല്ലാം പ്രാർത്ഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു. അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു. എന്നാലും ഒരു വിങ്ങൽ ബാക്കി നിന്നിരുന്നു മനസ്സിൽ. ഓരോ ശ്വാസത്തിലും പ്രാർത്ഥിച്ചിരുന്നു.. കോടി കോടി മനുഷ്യർക്കൊപ്പം.
ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോൾ ഒരുകടൽ നീന്തിക്കടന്ന ആശ്വാസം. നന്ദി, ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്‌നേഹം കൊണ്ടുനടന്നവർക്ക്. പ്രാർത്ഥിച്ചവർക്ക്, തിരിച്ചുവരാൻ അദമ്യമായി ആഗ്രഹിച്ചവർക്ക്. പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി.
Content Highlights: Mammootty's Health Update: Brother Ibrahimkutty Shares Emotional Message of Relief
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·