
വിഷ്ണു മഞ്ചു, മനോജ് മഞ്ചു | ഫോട്ടോ: Instagram
കണ്ണപ്പ എന്ന ചിത്രത്തിന്റെ നിർണായക രംഗങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കാണാതായതിനുപിന്നിൽ തന്റെ സഹോദരനും നടനുമായ മനോജ് മഞ്ചുവാണെന്ന് നടൻ വിഷ്ണു മഞ്ചു. വെള്ളിയാഴ്ച ചെന്നൈയിൽ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷ്ണു ഗുരുതര ആരോപണം ഉന്നയിച്ചത്. ഹാർഡ് ഡിസ്ക് മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന രഘു, ചരിത എന്നിവർ മനോജിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വിഷ്ണു അവകാശപ്പെട്ടു.
'കണ്ണപ്പ'യുടെ പ്രചാരണാർത്ഥം വെള്ളിയാഴ്ച വിഷ്ണു മഞ്ചുവും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും ചെന്നൈയിലായിരുന്നു. മാധ്യമങ്ങളുമായി നടത്തിയ സംഭാഷണത്തിനിടെ 'കണ്ണപ്പ'യുടെ ഹാർഡ് ഡിസ്ക് വിഷയത്തെക്കുറിച്ച് ചോദ്യമുയർന്നു. സംഭവം നാലാഴ്ച മുൻപാണ് നടന്നതെന്നും, മനോജിനെയും കൂട്ടാളികളെയും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചതിന് ശേഷമാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷിക്കരുതെന്ന് താരം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ കുടുംബങ്ങൾക്കും പ്രശ്നങ്ങളുണ്ടാകുമെന്നും അതിനാൽ ഒരു പ്രചാരണ പരിപാടിയിൽ അതിനെക്കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഎഫ്എക്സ് ജോലികൾ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലെ മൂന്ന് ഓഫീസുകളിലായാണ് നടക്കുന്നതെന്ന് വിഷ്ണു മഞ്ചു പറഞ്ഞു. "വിഎഫ്എക്സ് സംബന്ധമായ ഹാർഡ് ഡിസ്ക് മുംബൈയിൽ നിന്ന് അയച്ചപ്പോൾ അത് എന്റെ അച്ഛൻ മോഹൻ ബാബുവിന്റെ ഫിലിം നഗറിലെ വസതിയിലാണ് എത്തിയത്. അതാണ് പതിവ്. ഞങ്ങൾ മൂന്ന് സഹോദരങ്ങളാണ്, ഞങ്ങളുടെ എല്ലാ പാക്കേജുകളും അവിടെയെത്തുകയും അതത് മാനേജർമാർ പോയി ശേഖരിക്കുകയുമാണ് പതിവ്. അതുപോലെ, ഹാർഡ് ഡിസ്ക് ഞങ്ങളുടെ അച്ഛന്റെ വസതിയിലെത്തി. അത് രഘുവിനും ചരിതയ്ക്കും കൈമാറുകയും അതിനുശേഷം അവരെ കാണാതാവുകയുമായിരുന്നു," വിഷ്ണു വിശദീകരിച്ചു.
"ഞങ്ങളുടെ കുടുംബത്തിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഞങ്ങൾ സുഹൃത്തുക്കൾ വഴി മനോജിനെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ ഫലമുണ്ടായില്ല. അവർ അത് മോഷ്ടിച്ചതാണോ അതോ ആരുടെയെങ്കിലും നിർദ്ദേശപ്രകാരം ചെയ്തതാണോ എന്ന് ഞങ്ങൾക്ക് അറിയില്ല. ഈ ശ്രമങ്ങൾക്ക് ശേഷമാണ് ഞങ്ങൾ പോലീസിൽ പരാതി നൽകിയത്. ഹാർഡ് ഡിസ്ക് പാസ്‌വേഡ് പ്രൊട്ടക്റ്റഡ് ആണ്. ആ സുരക്ഷ തകർക്കാൻ 99 ശതമാനവും ആവില്ല. ദൃശ്യങ്ങൾ ചോർത്താൻ അവർക്ക് കഴിഞ്ഞാൽപ്പോലും, ആരും കാണരുതെന്ന് അഭ്യർത്ഥിക്കുകയാണ്. ചിത്രത്തിനായി വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്." വിഷ്ണു കൂട്ടിച്ചേർത്തു
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുഗിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍.
Content Highlights: Vishnu Manchu alleges Manoj Manchu`s engagement successful the theft of `Kannappa` film`s hard disk
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·