Published: April 16 , 2025 08:48 PM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ തിളങ്ങാനാകാതെ ഡൽഹി ക്യാപിറ്റൽസിന്റെ മലയാളി താരം കരുൺ നായർ. പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ച കരുൺ നായർ റണ്ണൊന്നുമെടുക്കാതെ പുറത്താകുകയായിരുന്നു. മൂന്നു പന്തുകള്‍ നേരിട്ട താരത്തെ വാനിന്ദു ഹസരംഗയും പേസർ സന്ദീപ് ശർമയും ചേർന്നു റൺഔട്ടാക്കി. സന്ദീപ് ശർമയുടെ നാലാം ഓവറിലെ ആദ്യ പന്തിൽ ഡൽഹി 34 റൺസെടുത്തു നിൽക്കെയായിരുന്നു കരുണിന്റെ പുറത്താകൽ.
തകർത്തടിച്ച അഭിഷേക് പൊറേൽ മികച്ച തുടക്കം നൽകിയ ശേഷം അടുപ്പിച്ച് രണ്ടു വിക്കറ്റുകൾ പോയത് ഡൽഹിയെ ഞെട്ടിച്ചു. ഡൽഹി ഓപ്പണര്‍ ജേക് ഫ്രേസർ മഗ്രുക് (ഒൻപതു റൺസ്) ജോഫ്ര ആർച്ചറുടെ പന്തിൽ പുറത്തായതിനു പിന്നാലെയായിരുന്നു കരുൺ നായരും മടങ്ങിയത്. അഭിഷേക് പൊറേലുമായുള്ള ആശയക്കുഴപ്പത്തിനൊടുവിലായിരുന്നു കരുണിന്റെ പുറത്താകൽ.
സന്ദീപ് ശർമയുടെ പന്തു പ്രതിരോധിച്ച അഭിഷേക്, പന്തിന്റെ പോക്ക് നോക്കി ക്രീസിൽ നിലയുറപ്പിച്ചപ്പോൾ റണ്ണിനായി ഓടിയ കരുൺ പിച്ചിന്റെ പകുതിയെത്തി. നോണ്‍ സ്ട്രൈക്കേഴ്സ് എൻഡിലെ പിച്ചിലേക്കു കരുൺ തിരിഞ്ഞോടുമ്പോൾ ഹസരംഗ, പന്തെടുത്ത് സന്ദീപ് ശർമയ്ക്കു കൈമാറിയിരുന്നു. തുടർന്ന് സന്ദീപ് ബെയ്ൽസ് ഇളക്കി വിക്കറ്റു നേട്ടം ആഘോഷിച്ചു. നേരിയ വ്യത്യാസത്തിലാണ് കരുണിന്റെ ബാറ്റ് ക്രീസിലെത്താതിരുന്നതെന്നു റീപ്ലേകളിൽ വ്യക്തമായി. നിർണായകമായ സാഹചര്യമായിട്ടു പോലും കരുൺ നായര്‍ ഡൈവ് ചെയ്ത് ക്രീസിലെത്താൻ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിലാണ് കരുണ്‍ നായർക്ക് ആദ്യമായി ഡൽഹിയിൽ അവസരം ലഭിക്കുന്നത്. ഇംപാക്ട് പ്ലേയറുടെ റോളിലെത്തിയ താരം 40 പന്തിൽ 89 റണ്‍സെടുത്തു പുറത്തായി. മത്സരത്തിൽ മുംബൈ 12 റൺസ് വിജയമാണു സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിലെ ഗംഭീര പ്രകടനത്തോടെയാണ് താരത്തിന് പ്ലേയിങ് ഇലവനിലേക്കു ‘പ്രൊമോഷന്‍’ ലഭിച്ചത്.
English Summary:








English (US) ·