03 June 2025, 01:58 PM IST

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം | Photo: peculiar arrangement
തിരുവനന്തപുരം: വനിതാ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല. നേരത്തെ ബിസിസിഐ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ സ്റ്റേഡിയം ഇടംപിടിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എല്‍) വരുത്തിയ വീഴ്ചയാണ് വേദി നഷ്ടമാകാന്‍ കാരണം. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ നടപടികള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്. അഞ്ചു മത്സരങ്ങള്‍ക്ക് വേദിയാകുവാനുള്ള അവസരമാണ് കൈവിട്ടു പോയത്.
സ്റ്റേഡിയത്തിലെ പുല്‍ മൈതാനം അന്താരാഷ്ട്ര നിലവാരത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനാണ് പരിപാലിക്കുന്നത്. എന്നാല്‍, സ്റ്റേഡിയത്തിന്റെ കെട്ടിട സമുച്ചയമുള്‍പ്പടെയുള്ളതിന്റെ പരിപാലന ചുമതല കെഎസ്എഫ്എല്ലിനായിരുന്നു. ഇതില്‍ വലിയ വീഴചവരുത്തിയതാണ് വേദി നഷ്ടപ്പെടാന്‍ കാരണം.
വനിതാ ലോകകപ്പിനോടനുബന്ധിച്ച് സര്‍ക്കാരുമായി കൂടിയാലോചിച്ച് 18 കോടി മുടക്കി എല്‍ഇഡി ഫ്‌ളഡ്‌ലിറ്റ് സംവിധാനം സജ്ജമാക്കിവരുന്നതിനിടെയാണ് മറ്റ് സംവിധാനങ്ങളുടെ പോരായ്മകാരണം ഐസിസി മത്സരങ്ങള്‍ മാറ്റിയത്. കഴിഞ്ഞദിവസം സ്റ്റേഡിയത്തിന്റെ ഗാലറിയുടെ മേല്‍ക്കൂര നശിച്ചു. ഇതിനിടെ കളിക്കളങ്ങള്‍ സംരക്ഷിക്കുവാനുള്ള സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായും മൈതാനം സംരക്ഷിക്കാനുള്ള കെസിഎ നിര്‍ദേശങ്ങള്‍ പാലിക്കാതെയും കെഎസ്എഫ്എല്‍ അധികൃതര്‍ സിനിമ ഷൂട്ടിങ്ങിന് ഗ്രൗണ്ട് നല്‍കിയിരുന്നു. ഇത് പുല്‍മൈതാനം നശിക്കുവാന്‍ കാരണമായി.
സ്റ്റേഡിയം പരിപാലനത്തിലുള്ള കെഎസ്എഫ്എല്ലിന്റെ വീഴ്ച കണക്കിലെടുത്ത് സര്‍ക്കാര്‍ അന്താരാഷ്ട്ര സ്റ്റേഡിയം തിരികെ എടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് സ്റ്റേഡിയം തിരിച്ചെടുത്തില്ലെങ്കില്‍ അന്താരാഷ്ട്രമത്സങ്ങള്‍ നടത്തുന്നതിനുള്ള അംഗീകാരം സ്റ്റേഡിയത്തിന് നഷ്ടപ്പെടുമെന്ന് കെസിഎ ഭാരവാഹികള്‍ പറഞ്ഞു.
Content Highlights: Karyavattom stadium loses Women`s Cricket World Cup matches owed to mediocre attraction by KSFL








English (US) ·