18 July 2025, 08:40 PM IST

ഋഷഭ് പന്ത്, Photo: AP
ലണ്ടന്‍: വിക്കറ്റ് കീപ്പറായി നില്‍ക്കുന്നില്ലെങ്കില്‍ ഋഷഭ് പന്തിനെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കളിപ്പിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി. താരം ഫീൽഡ് ചെയ്യുമ്പോൾ പരിക്ക് വഷളാകാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ വിശ്രമം അനുവദിക്കണമെന്നും ശാസ്ത്രി പറഞ്ഞു. ജൂലായ് 23-ന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് നാലാം ടെസ്റ്റ്.
മത്സരത്തിൽ പന്തിന് ഫീൽഡ് ചെയ്യേണ്ടിവരും. അങ്ങനെ ഫീൽഡ് ചെയ്യുകയാണെങ്കിൽ അത് ആരോഗ്യത്തെ കൂടുതൽ മോശമാകും. ഗ്ലൗസ് ഉണ്ടെങ്കിൽ കുറച്ചെങ്കിലും സംരക്ഷണം ലഭിക്കും. ഗ്ലൗസ് ഇല്ലാതായാൽ പരിക്ക് കൂടുതൽ വഷളാകും. അദ്ദേഹം കീപ്പിങ്ങും ബാറ്റിങ്ങും ചെയ്യേണ്ടതുണ്ട്. - രവി ശാസ്ത്രി പറഞ്ഞു.
എല്ലിന് പൊട്ടലുണ്ടെങ്കിൽ പന്തിന് വിശ്രമം അനുവദിക്കണമെന്നും ശാസ്ത്രി പറഞ്ഞു. അദ്ദേഹത്തെ ഓവലിൽ കളിപ്പിക്കണം. സുഖം പ്രാപിക്കാൻ ഏകദേശം ഒമ്പത് ദിവസം ലഭിക്കും. - ശാസ്ത്രി പറഞ്ഞു.
പന്ത് നാലാം ടെസ്റ്റില്‍ കളിച്ചേക്കുമെന്നാണ് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡൊഷേറ്റ് അടുത്തിടെ പ്രതികരിച്ചത്. ബാറ്ററായി മാത്രമായിരിക്കും താരം കളിക്കുകയെന്നും ഡൊഷേറ്റ് സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പന്തിന് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി രവി ശാസ്ത്രിയെത്തിയത്. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യദിനമാണ് ഋഷഭ് പന്തിന്റെ വിരലിന് പരിക്കേറ്റത്. മത്സരത്തിന്റെ ബാക്കി ദിവസങ്ങളില്‍ താരം വിക്കറ്റ് കീപ്പറായി തുടര്‍ന്നിരുന്നില്ല. ധ്രുവ് ജുറലാണ് പകരം കീപ്പറായെത്തിയത്.
Content Highlights: Rishabh Pant shouldnt play successful Manchester if helium cant support wickets says Ravi Shastri








English (US) ·