‘കേരളത്തിലേക്ക് വരൂ’: പാർലമെന്റിന് മുന്നിൽ ശുക്ലയെ ‘വിളിച്ചുവരുത്തി’ തരൂർ; എല്ലാ മത്സരങ്ങളും നിങ്ങൾക്ക് തരാനാകില്ലെന്ന് ശുക്ല– വിഡിയോ

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: December 18, 2025 04:26 PM IST

1 minute Read

 PTI
പാർലമെന്റിനു മുന്നിൽവച്ച് ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ രാജീവ് ശുക്ലയോട്, കേരളത്തിലേക്ക് ക്രിക്കറ്റ് മത്സരങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെടുന്ന കോൺഗ്രസ് എംപി ശശി തരൂർ. ചിത്രം: PTI

ന്യൂഡൽഹി∙ കനത്ത മൂടൽമഞ്ഞ് വില്ലനായതോടെ ഇന്ത്യ– ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം ടോസിനു മുൻപേ ഉപേക്ഷിച്ചത് വിവാദമായതോടെ ചർച്ചകളും കൊഴുക്കുന്നു. അതിശൈത്യകാലമായ ഡിസംബർ, ജനുവരി മാസങ്ങളിൽ ഉത്തരേന്ത്യയിൽ മത്സരങ്ങൾ സംഘടിപ്പിച്ചത് ബിസിസിസിഐയുടെ വീഴ്ച ആയാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസ് എംപി ശശി തരൂരാണ് ചർച്ചയ്ക്കു തുടക്കമിട്ടത്. ബുധനാഴ്ച രാത്രി മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ എക്സിൽ പോസ്റ്റ് പങ്കുവച്ചു.

‘‘ലക്നൗവിൽ ഇന്ത്യ– ദക്ഷിണാഫ്രിക്ക മത്സരം ആരംഭിക്കുന്നതിനായി ക്രിക്കറ്റ് ആരാധകർ വെറുതെ കാത്തിരിക്കുകയായിരുന്നു. മിക്ക ഉത്തരേന്ത്യൻ നഗരങ്ങളിലും വ്യാപകമായ പുകമഞ്ഞും 411 എന്ന എക്യുഐ കാരണം, ക്രിക്കറ്റ് കളിക്കാനുള്ള ദൃശ്യപരത വളരെ കുറവാണ്. എക്യുഐ ഇപ്പോൾ ഏകദേശം 68 ആയ തിരുവനന്തപുരത്ത് അവർ മത്സരം ഷെഡ്യൂൾ ചെയ്യണമായിരുന്നു! ’’– തരൂർ എക്സിൽ കുറിച്ചു. ഇതിനു പിന്നാലെ വ്യാഴാഴ്ച രാവിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുമ്പോഴും ശശി തരൂർ ഇക്കാര്യം ആവശ്യപ്പെട്ടു. ഡിസംബർ–ജനുവരി മാസങ്ങളിലെ മത്സരങ്ങൾ കേരളത്തിൽ നടത്തണമെന്ന് തരൂർ പറഞ്ഞു.

‘‘അവർക്ക് പന്ത് കാണാൻ കഴിയുന്നില്ലെങ്കിൽ അവർ എങ്ങനെ കളിക്കും? അതുകൊണ്ടാണ് ഞാൻ പറയുന്നത്, ഈ മലിനീകരണ പ്രശ്നം ദക്ഷിണേന്ത്യയിൽ ഇല്ല. അപ്പോൾ പന്ത് കാണാൻ കഴിയും, നമുക്ക് നന്നായി കളിക്കാൻ കഴിയും. ക്രിക്കറ്റ് ആരാധകരുടെ ഹൃദയവും തകരില്ല.’’– തരൂർ പറഞ്ഞു. വനിതാ ടീമിന്റെ ട്വന്റി20 മത്സരങ്ങൾ തിരുവനന്തപുരത്ത് നടത്തുന്നതും തരൂർ ചൂണ്ടിക്കാട്ടി.

മൂടൽമഞ്ഞ് സാഹചര്യം ഉത്തരേന്ത്യ മുഴുവൻ ബാധിച്ചിട്ടുണ്ടെന്ന പാർട്ടി സഹപ്രവർത്തകനും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ലയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, "പിന്നെ എന്തിനാണ് ഇപ്പോൾ ഉത്തരേന്ത്യയിൽ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുന്നത്? ദക്ഷിണേന്ത്യയിൽ അവ ഷെഡ്യൂൾ ചെയ്യുക. ഞാൻ രാജീവ് ജിയോട് പറയും.’’– തരൂർ. ഇതിനു പിന്നാലെ രാജ്യസഭാ എംപി കൂടിയായ രാജീവ് ശുക്ല അതുവഴി കടന്നുപോകുകയും തരൂർ ഇക്കാര്യങ്ങൾ ആവർത്തിക്കുകയും ചെയ്തു.

#WATCH | Delhi | Congress MP Shashi Tharoor urges VP- BCCI Executive Board, Rajeev Shukla, to displacement wintertime docket matches to South India, aft yesterday’s India vs South Africa T20I lucifer successful Lucknow was cancelled owed to fog. pic.twitter.com/Doq0hHZvCa

— ANI (@ANI) December 18, 2025

‘‘ജനുവരിയിൽ ഉത്തരേന്ത്യയിൽ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിന് പകരം കേരളത്തിലേക്ക് വരൂ.’’– രാജീവ് ശുക്ലയോട് തരൂർ പറഞ്ഞു. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് റൊട്ടേഷൻ നയം പ്രകാരമാണ് മത്സരങ്ങൾ അനുവദിക്കുന്നതെന്നും പക്ഷേ ഈ സാഹചര്യത്തിൽ ഇവ പുനഃപരിശോധിക്കുമെന്നുമായിരുന്നു ശുക്ലയുടെ പ്രതികരണം. എല്ലാ മത്സരങ്ങളും കേരളത്തിന് മാത്രമായി നൽകാൻ കഴിയില്ലെന്ന് രാജീവ് ശുക്ല പറഞ്ഞപ്പോൾ, ഞങ്ങൾക്ക് അതു നല്ലതാണെന്നായിരുന്നു ചിരിച്ചുകൊണ്ട് തരൂരിന്റെ മറുപടി. ജനുവരിയിൽ ന്യൂസീലൻഡിനെതിരായ ട്വന്റ20 പരമ്പരയിലെ അവസാന മത്സരം കാര്യവട്ടത്താണ്.

ലക്നൗവിലെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം നടത്താനുള്ള സാധ്യതകൾ തേടി അംപയർമാർ 6 തവണ ഗ്രൗണ്ട് പരിശോധിച്ചിരുന്നു. എന്നാൽ മൂടൽമഞ്ഞ് കാഴ്ചയ്ക്ക് തടസ്സമായി തുടർന്നതോടെ രാത്രി 9.30ന് മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 5 മത്സര പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിൽ നടക്കും. 2–1ന് മുന്നിലുള്ള ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകില്ലെന്ന് ഇതോടെ ഉറപ്പായി.

English Summary:

Cricket scheduling is nether scrutiny aft the India-South Africa T20 lucifer was cancelled owed to dense fog successful North India. Shashi Tharoor suggests scheduling matches successful South India during wintertime months to debar specified disruptions. BCCI's argumentation of rotating lucifer venues is present being re-evaluated successful airy of these concerns.

Read Entire Article